മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് സിനിമയായിരുന്നു ‘തുടരും’. മലയാളത്തില്‍ വന്‍വിജയമായി മാറിയ ചിത്രം . ചിത്രത്തിൽ മോഹൻലാലിൻറെ മകനായി എത്തിയത് തോമസ് മാത്യു ആയിരുന്നു. എന്നാൽ ഇപ്പോഴിതാ സിനിമയിൽ യുവതാരം സന്ദീപിനെ ആയിരുന്നു ആദ്യം മകന്റെ റോളിലേക്ക് കാസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത് എന്ന് പറയുകയാണ് ബിനു പപ്പു. പേർളി മാണിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ബിനു പപ്പുവിന്റെ പ്രതികരണം.

‘തുടരുമിൽ മോഹൻലാലിന്റെ മകനായി ആദ്യ ഞങ്ങൾ കാസ്റ്റ് ചെയ്യാൻ നോക്കിയത് സന്ദീപിനെ ആയിരുന്നു. അന്ന് ഞങ്ങൾക്ക് ഇവനെ കിട്ടിയില്ല. ഇവൻ അന്ന് ജിംഖാനയിൽ ഇടി കൊള്ളുകയായിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് കൊല്ലാൻ കിട്ടിയില്ല’, ബിനു പപ്പുവിന്റെ വാക്കുകൾ.
മലയാളത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്.
അതേസമയം, എക്കോ ആണ് ഇപ്പോൾ തിയേറ്ററിലെത്തിയ സന്ദീപിന്റെ സിനിമ. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത് അയ്യത്താനും ഒന്നിക്കുന്ന ചിത്രമാണ് ‘എക്കോ’. വലിയ പ്രതീക്ഷയോടെ തിയേറ്ററിൽ എത്തിയ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം ആർ കെ ജയറാം ആണ് സിനിമ നിർമിക്കുന്നത്. കിഷ്കിന്ധാ കാണ്ഡത്തിന്‍റെ സംഗീത സംവിധായകൻ മുജീബ് മജീദ്, എഡിറ്റർ സൂരജ് ഇ എസ്, ആർട്ട് ഡയറക്ടർ സജീഷ് താമരശ്ശേരി എന്നിവരും എക്കോയ്ക്ക് വേണ്ടി ഒന്നിക്കുന്നുണ്ട്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് ബാഹുൽ രമേശാണ്.
















