ഉന്നത പഠനത്തിനും വിദേശ ജോലിക്കുമായി കാലിക്കറ്റ് സർവകലാശാലയുടെ പേരിൽ വ്യാപകമായി വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിക്കുന്നതായി കണ്ടെത്തൽ. കഴിഞ്ഞ നാല് വർഷത്തിനിടെ മാത്രം 187 വ്യാജ സർട്ടിഫിക്കറ്റുകളാണ് സർവകലാശാലയുടെ ആധികാരികതാ പരിശോധനയിൽ തെളിഞ്ഞത്.
ഈ വ്യാജരേഖകളിൽ പലതും വിദേശരാജ്യങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഉപയോഗിക്കപ്പെട്ടവയാണ്.
വ്യാജ സർട്ടിഫിക്കറ്റുകളുടെ എണ്ണം ശ്രദ്ധയിൽപെട്ടത്തോടെ കർശന നടപടികളുമായി സർവകലാശാല മുന്നോട്ട് പോകുകയാണ്.
2018 മുതൽ ഇതുവരെ കണ്ടെത്തിയതിൽ 39 കേസുകൾ വിശദമായ അന്വേഷണത്തിനായി പോലീസിന് കൈമാറിയിട്ടുണ്ട്. ബാക്കിയുള്ളവയിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. വിദേശ സ്ഥാപനങ്ങൾ സംശയകരമായ സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാൻ സർവകലാശാലയിലേക്ക് അയക്കുന്നതോടെയാണ് തട്ടിപ്പുകൾ പുറത്തുവരുന്നത്.
സർട്ടിഫിക്കറ്റ് വിഭാഗം രേഖകൾ പരിശോധിച്ച് വ്യാജമാണെന്ന് സ്ഥിരീകരിച്ചാൽ, അത് അയച്ച സ്ഥാപനത്തെയും സർവകലാശാലാ ലീഗൽ പോലീസിനെയും അറിയിക്കുക എന്നതാണ് നിലവിലെ രീതി. എന്നിരുന്നാലും, വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉറവിടം കണ്ടെത്തുന്നത് ഏറെ ദുഷ്കരമാണ്.
പലപ്പോഴും ഏജൻസികളാണ് സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കായി അയക്കുന്നത്. തട്ടിപ്പ് നടത്തുന്ന വ്യക്തികളുടെ കൃത്യമായ വിലാസം ലഭിക്കാത്തതും സർട്ടിഫിക്കറ്റുകളിലെ രജിസ്റ്റർ നമ്പറുകൾ തെറ്റായതുകൊണ്ടും കുറ്റവാളികളിലേക്ക് എത്താൻ പോലീസിന് കഴിയാറില്ല.
വ്യാജ സർട്ടിഫിക്കറ്റ് തട്ടിപ്പിന് തടയിടാനുള്ള നിർണായക തീരുമാനങ്ങൾ നടപ്പിലാകാത്തത് പ്രതിസന്ധി വർധിപ്പിക്കുന്നുണ്ട്. പരിശോധനയ്ക്കായി സർട്ടിഫിക്കറ്റുകൾ അയക്കുന്നതിനൊപ്പം അപേക്ഷകന്റെ വ്യക്തിഗത വിവരങ്ങളും അംഗീകൃത ഐഡന്റിറ്റി കാർഡിന്റെ പകർപ്പും നിർബന്ധമാക്കണമെന്ന് കഴിഞ്ഞ ഒക്ടോബറിൽ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനം ഇതുവരെ നടപ്പിലായിട്ടില്ല.
കൂടാതെ, സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി സർവകലാശാലയ്ക്ക് സ്വന്തമായി ഒരു സോഫ്റ്റ്‌വെയർ വികസിപ്പിക്കണമെന്ന് 2019-ൽ സിൻഡിക്കേറ്റ് തീരുമാനമെടുത്തിരുന്നു. നാല് വർഷം പിന്നിട്ടിട്ടും ഈ തീരുമാനവും വെളിച്ചം കണ്ടിട്ടില്ല. നിലവിൽ, സ്വകാര്യ ഏജൻസികളുടെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് കാലിക്കറ്റ് സർവകലാശാല സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നത്. ഈ കാലതാമസം തട്ടിപ്പുകാർക്ക് കൂടുതൽ സഹായകമാകുന്നതായാണ് വിലയിരുത്തൽ.
















