സമൂഹ മാധ്യമങ്ങളില്‍ ഇന്നലെ മുതല്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വാചകമാണ് ‘അവള്‍ക്കൊപ്പം’ ആര് ആര്‍ക്കൊപ്പം എന്നാണ് നമ്മള്‍ പറയുന്നത്. ഒരേ സമയം ഇരയ്ക്കും വേട്ടക്കാരനുമൊപ്പം നിലയുറപ്പിച്ചുകൊണ്ട് പറയുന്ന ‘അവള്‍ക്കൊപ്പം’ എന്ന വാചകം എത്ര കാപട്യം നിറഞ്ഞതാണ്. അവള്‍ എപ്പോഴും തനിച്ചായിരുന്നു. ആരൊക്കെയോ ഓടിക്കൂടി ആശ്വസിപ്പിക്കുകയും ഒപ്പം നില്‍ക്കാം എന്ന് വാഗ്ദാനം ചെയ്തതുമല്ലാതെ അവള്‍ തനിച്ച് തന്നെയാണ് പോരാടിയത്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപ് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി അദ്ദേഹത്തെ വെറുതെ വിട്ടു.
കോടതി തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പറയുന്നത്. ഊഹാപോഹങ്ങളുടെയോ മാധ്യമങ്ങളുടെ ആരവങ്ങളിലോ കോടതി ശ്രദ്ധിക്കാറില്ല. കോടതിക്ക് വേണ്ടത് തെളിവുകളാണ്. കോടതിയിലെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെതിരെ തെളിവുകളൊന്നും ലഭ്യമായില്ല. പ്രതികളാക്കപ്പെട്ടവര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചതിനാല്‍ കോടതി അവര്‍ക്ക് ശിക്ഷയും നല്‍കി. പക്ഷേ ഇതില്‍ നീതി നടപ്പിലാക്കിയോ, മനസാക്ഷിക്കനുസരിച്ച് വിധി വന്നോ, എന്നതൊന്നും കാര്യമല്ല. നമ്മള്‍ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന വിധി വരുമെന്ന് കരുതാനാവില്ല.
‘അപ്രതീക്ഷിതമായതിനെ പ്രതീക്ഷിക്കാവൂ’ എന്ന് പറയുമ്പോലെയാണ് ഇത്തരം കാര്യങ്ങള്‍. സമാന സ്വഭാവമുള്ള എത്രയോ കേസുകള്‍ ചര്‍ച്ച ചെയ്യപ്പെടുകയും വിധികള്‍ വരുകയും ചെയ്ത ചരിത്രം നമ്മുടെ മുന്നിലുണ്ട്. പക്ഷേ അതിജീവിതയ്ക്ക് നീതി കിട്ടിയോ? എന്ന ചോദ്യം വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്. ഇരയ്ക്ക് നീതി ലഭിക്കാന്‍ നമ്മുടെ നിയമ സംവിധാനവും, സര്‍ക്കാര്‍ സംവിധാനവും ഉണര്‍ന്ന് പ്രവര്‍ത്തിച്ചോ? എന്ന് സമൂഹം ചോദിച്ചാല്‍ കുറ്റം പറയാനാവില്ല. നീതി ലഭിക്കാന്‍ കഴിയുംവിധം തെളിവുകള്‍ സമര്‍പ്പിക്കാന്‍ അതിജീവിതയ്ക്ക് കഴിയാതെ പോയത് അവരുടെ പരിമിതിയോ പരാജയമോ അല്ല.
അത് നമ്മുടെ സിസ്റ്റത്തിന്‍റെ പരിമിതിയാണ്. നിരപരാധിയെ ശിക്ഷിക്കുന്നത് ശരിയല്ല. വിവാദമായ ചാരക്കേസില്‍ നമ്പി നാരായണന് ഉണ്ടായ ദുരനുഭവം നമ്മുടെ മുന്നിലുണ്ട്. ക്രൈം ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ശിക്ഷ കൊടുത്തേ തീരൂ. പക്ഷേ അത് തെളിയിക്കേണ്ട ബാധ്യത നിയമ സംവിധാനങ്ങള്‍ക്കും നമുക്കുമുണ്ട്. ഇരയ്ക്ക് നീതി വാങ്ങിക്കൊടുക്കുക ഭരണകൂടത്തിന്‍റെയും കടമയാണ്. പലപ്പോഴും നമ്മുടെ കര്‍ത്തവ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുകയും പൊള്ളയായ വാചക കസര്‍ത്തായും ‘അവള്‍ക്കൊപ്പം’ എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? സത്യസന്ധമായ നിയമ ഇടപെടലുകള്‍ ഉണ്ടാകാത്തിടത്തോളം കാലം അതിജീവിതമാര്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. അപ്പോഴെല്ലാം നമ്മള്‍ പറയും അവള്‍ക്കൊപ്പമെന്ന്.
CONTENT HIGH LIGHTS; “With her” is such a hypocritical phrase: The hypocrisy of the victimhood that is filling social media must be exposed.
















