പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കഴിഞ്ഞ ദിവസം നടത്തിയ 88 മിനിറ്റ് നീണ്ട കൂടിക്കാഴ്ച പാർലമെന്ററി ഇടനാഴികളിൽ വലിയ ചർച്ചാവിഷയമായി. ചീഫ് ഇൻഫർമേഷൻ കമ്മീഷണറെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചയായിരുന്നു ലക്ഷ്യമെങ്കിലും, കൂടിക്കാഴ്ച അസാധാരണമാംവിധം നീണ്ടുപോയത് എം.പിമാർക്കിടയിൽ അഭ്യൂഹങ്ങൾക്ക് തിരികൊളുത്തി.
കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകിയ വിവരമനുസരിച്ച്, ഉച്ചയ്ക്ക് ഒരു മണിക്കാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തിയത്. 1:07 ന് ആരംഭിച്ച കൂടിക്കാഴ്ച നീണ്ടുപോയതോടെ മറ്റ് സുപ്രധാന അജണ്ടകൾ എന്തെങ്കിലും ചർച്ച ചെയ്യുന്നുണ്ടോ എന്ന സംശയം എം.പിമാർക്കിടയിൽ ശക്തമായി.
88 മിനിറ്റിനുശേഷമാണ് രാഹുൽ ഗാന്ധി ഓഫീസിൽ നിന്ന് പുറത്തുവന്നത്. ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെ നിയമനം കൂടാതെ, എട്ട് ഇൻഫർമേഷൻ കമ്മീഷണർമാർ, ഒരു വിജിലൻസ് കമ്മീഷണർ എന്നിവരുടെ നിയമനവും ചർച്ച ചെയ്തതാണ് കൂടിക്കാഴ്ച ഇത്രയും നീളാൻ കാരണമെന്ന് പിന്നീട് ഔദ്യോഗികമായി വിശദീകരിക്കുകയുണ്ടായി.
ഇൻഫർമേഷൻ കമ്മീഷൻ, തിരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നത് പ്രധാനമന്ത്രി, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു കേന്ദ്രമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ്. ഈ ചർച്ചയിൽ പ്രധാനമന്ത്രി മോദിക്കും രാഹുൽ ഗാന്ധിക്കും പുറമെ മുതിർന്ന മന്ത്രി എന്ന നിലയിൽ അമിത് ഷായും പങ്കെടുത്തു.
എന്നാൽ, സമിതിക്ക് മുമ്പാകെ വെച്ച നിയമനങ്ങളെല്ലാം രാഹുൽ ഗാന്ധി ശക്തമായി എതിർത്തു എന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നത്. മുൻപും ഇത്തരം നിയമനങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ള രാഹുൽ ഗാന്ധി, തന്റെ എതിർപ്പ് രേഖാമൂലം സമിതിയെ അറിയിക്കുകയും ചെയ്തു.
നിയമനത്തിനായുള്ള ചുരുക്കപ്പട്ടികയിൽ ദളിത്, ആദിവാസി, ഒ.ബി.സി./ഇ.ബി.സി, ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി എതിർപ്പ് പ്രകടിപ്പിച്ചതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. സാമൂഹ്യനീതി ഉറപ്പാക്കുന്ന കാര്യത്തിൽ പ്രതിപക്ഷം വിട്ടുവീഴ്ചക്കില്ല എന്ന ശക്തമായ സന്ദേശമാണ് ഈ എതിർപ്പിലൂടെ രാഹുൽ നൽകിയത്.
മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഒഴിവുൾപ്പെടെ സെൻട്രൽ ഇൻഫർമേഷൻ കമ്മീഷനിൽ (സി.ഐ.സി) നിലവിൽ എട്ട് ഒഴിവുകളാണുള്ളത്. ഹിരാലാൽ സാമരിയ സെപ്തംബർ 13-ന് വിരമിച്ചതുമുതൽ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. നിലവിൽ ആനന്ദി രാമലിംഗം, വിനോദ് കുമാർ തിവാരി എന്നീ രണ്ട് ഇൻഫർമേഷൻ കമ്മീഷണർമാർ മാത്രമാണ് ചുമതലയിലുള്ളത്.
സി.ഐ.സി വെബ്സൈറ്റ് പ്രകാരം, കമ്മീഷനു മുന്നിൽ 30,838 കേസുകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. ഈ സാഹചര്യത്തിൽ, നിയമനങ്ങളിലെ ഈ കാലതാമസവും നിയമനങ്ങളോടുള്ള പ്രതിപക്ഷത്തിന്റെ എതിർപ്പും രാജ്യത്തെ വിവരാവകാശ സംവിധാനത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
















