ഗോവ നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തിന് ശേഷം നാട് വിട്ട ക്ലബ്ബിന്റെ ഉടമകൾ തായ്ലാൻഡിൽ പിടിയിൽ. സഹോദരന്മാരായ സൗരഭ് ലൂത്രയും ഗൗരവ് ലൂത്രയുമാണ് തായ്ലാൻഡ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡിസംബർ 6 ശനിയാഴ്ചയായിരുന്നു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു റോമിയോ ലെയ്നിലെ ബിർച്ച് ക്ലബിൽ 25 പേര് മരിച്ചത്.
തീപ്പിടിത്തമുണ്ടായി മണിക്കൂറുകൾക്ക് ശേഷം ഉടമസ്ഥരായ ഈ സഹോദരങ്ങൾ ഡൽഹിയിൽനിന്ന് വിമാനത്തിൽ രാജ്യം വിടുകയായിരുന്നു. ക്ലബിൽ അഗ്നിശമന സേനയും പോലീസും തീ അണയ്ക്കാനും രക്ഷാപ്രവർത്തനങ്ങൾ നടത്താനും ശ്രമിക്കുന്ന സമയത്തായിരുന്നു ഇവരുടെ യാത്ര. പോലീസ് ഇരുവരെയും അന്വേഷിച്ചിട്ട് ലഭിക്കാത്തതിനാൽ ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും ഇൻ്റർപോൾ ബ്ലൂ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അങ്ങനെയാണ് ഇവരെ തായ്ലാൻഡ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.
ഇവരെ കസ്റ്റഡിയിലെടുത്ത് വിചാരണക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഗോവ പോലീസ് സംഘം തായ്‌ലാൻഡിലേക്ക് പോകുമെന്നാണ് സൂചന. ക്ലബിന്റെ മറ്റൊരു ഉടമയായ അജയ് ഗുപ്തയെ ചൊവ്വാഴ്ച ഡൽഹിയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപകടം സംഭവിക്കുന്നതിന് മുമ്പ് തന്നെ ഡിസംബർ 7 ന് പുലർച്ചെ 1.17 ന് സൗരഭും ഗൗരവും തായ്‌ലാൻഡിലേക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തതായി പോലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. ഇത് ഇവരിലേക്ക് കൂടുതൽ സംശയത്തിന് ഇടയായത്. സർവീസുകൾ താറുമാറായ ഇൻഡിഗോയുടെ വിമാനത്തിൽ ഇവർ കടന്നത് പൊലീസിന് സംശയം വർധിപ്പിച്ചു
അറസ്റ്റ് ഭയന്ന് ഇരു സഹോദരങ്ങളും ഇന്ത്യയിലേക്ക് മടങ്ങാൻ വിസമ്മതിക്കുകയും മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. തായ്‌ലാൻഡിലേക്കുള്ള അവരുടെ യാത്ര രക്ഷപ്പെടലല്ലെന്നും നേരത്തെ ആസൂത്രണം ചെയ്തിരുന്ന ബിസിനസ് മീറ്റിങ് ആയിരുന്നു എന്നും ക്ലബ്ബിൽ സംഭവിച്ച കാര്യങ്ങൾക്ക് തങ്ങൾക്ക് പങ്കില്ലെന്നും അധികാരികളുടെ പ്രതികാര നടപടികൾക്ക് ഇരയായതാണെന്നും ഇവർ കോടതിയെ അറിയിച്ചു.
ഗോവ പോലീസിൻ്റെ എഫ്.ഐ.ആർ അനുസരിച്ച് ബിർച്ച് ക്ലബിൽ അടിസ്ഥാന അഗ്നിസുരക്ഷാ സംവിധാനങ്ങളായ എക്സ്റ്റിങ്ഗ്യൂഷറുകൾ, അലാറങ്ങൾ, ഫയർ ഓഡിറ്റ് എന്നിവയുടെ രേഖകൾ ഉണ്ടായിരുന്നില്ല. കൂടാതെ, ക്ലബിലെ ഉടമകൾ, മാനേജർ, പങ്കാളികൾ, ഇവൻ്റ് ഓർഗനൈസർ, മുതിർന്ന ജീവനക്കാർ എന്നിവർ ദുരന്തത്തിനിടയാക്കിയേക്കാവുന്ന അപകടങ്ങളെക്കുറിച്ച് അറിയാമായിരുന്നിട്ടും യാതൊരുവിധ മുൻകരുതലുകളും സ്വീകരിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. ക്ലബിൽ എമർജൻസി എക്സിറ്റുകൾ ഇല്ലാത്തത് പല അതിഥികളും തീയിൽ അകപ്പെടാൻ കാരണമായെന്നും എഫ്.ഐ.ആറിൽ പറയുന്നു.
















