കേരളത്തിന്‍റെ തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ. 2.1 കോടി വോട്ടർമാരാണ് വോട്ടവകാശം രേഖപ്പെടുത്തിയത്. എല്ലാ ജില്ലകളിലെയും വോട്ടെടുപ്പ് അവസാനിച്ചതായും അന്തിമ ഫലം മണിക്കൂറുകൾക്കകം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ടം ഇതുവരെ 75.75% പോളിംഗ് രേഖപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ഹരിത ചട്ടവും പെരുമാറ്റ ചട്ടവും കർശനമായി പാലിച്ചുള്ള തെരഞ്ഞെടുപ്പായിരുന്നു ഇതെന്നും എ ഷാജഹാൻ പറഞ്ഞു. വോട്ടെണ്ണൽ മറ്റന്നാൾ രാവിലെ എട്ട് മണിയോടെ ആരംഭിക്കും. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും.
സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഇതു കൂടാതെ 14 ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ട്രേറ്റുകളിലായിരിക്കും. സ്ട്രോംഗ് റൂം തുറക്കുന്നത് വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാർഥികൾ, ഏജൻ്റമാർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും. അവിടെ നിന്ന് ഓരോ വാർഡിലെയും മെഷീനുകൾ കൗണ്ടിങ് ഹാളിലേക്ക് വോട്ടെണ്ണുന്നതിനായി കൊണ്ടു പോകും.
വാർഡുകളുടെ ക്രമനമ്പർ പ്രകാരമായിരിക്കും വോട്ടിങ് മെഷീനുകൾ ഓരോ കൗണ്ടിംഗ് ടേബിളിലും വയ്ക്കുക. ടേബിളിൾ വയ്ക്കുന്ന കൺട്രോൾ യൂണിറ്റിൽ സീലുകൾ, സ്പെഷ്യൽ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാർഥികളുടെയോ കൗണ്ടിങ്, ഇലക്ഷൻ ഏജൻ്റുമാരുടെയോ സാന്നിധ്യത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണൽ ആരംഭിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ പുതിയ ഭരണസമിതി ചുമതലയേൽക്കും. ഡിസംബർ 21 നാണ് സത്യപ്രതിജ്ഞ. തെരഞ്ഞെടുപ്പ് മാറ്റിവെച്ച മൂന്നിടങ്ങളിൽ സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷം തെരഞ്ഞെടുപ്പ് നടക്കും. തീയതി പിന്നീട് തീരുമാനിക്കും.
















