തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ജനങ്ങൾ നൽകിയ വിജയം വിനയത്തോടെ സ്വീകരിക്കുന്നതായി കെപിസിസി അധ്യക്ഷൻ അഡ്വക്കേറ്റ് സണ്ണി ജോസഫ്. യുഡിഎഫ് പ്രതിനിധികൾ ജനങ്ങളുടെ ദാസന്മാരായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ജനങ്ങൾ മുന്നണിക്ക് നൽകിയതെന്നും എന്നാൽ തിരുവനന്തപുരത്തെ ബിജെപി വിജയം കോൺഗ്രസ് ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂട്ടായ്മയുടെ വിജയം, സർക്കാർ ദുരുപയോഗം
എല്ലാവരുടെയും കൂട്ടായ്മയുടെ ഫലമാണ് ഈ വിജയമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
ഇത് ജനങ്ങൾ യുഡിഎഫിന് സമ്മാനിച്ച വിജയമാണ്. സർക്കാരിന്റെ ഭരണസംവിധാനങ്ങൾ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്ത ഒരു കാലഘട്ടമാണിത്. വാർഡുകളെ വികൃതമാക്കി വെട്ടിമുറിക്കാൻ പോലും സർക്കാർ ശ്രമിച്ചു. സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ യുഡിഎഫ് കൃത്യമായി ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമലയിലെ കള്ളക്കളി തുറന്നുകാട്ടി
ശബരിമല വിഷയത്തിലെ സർക്കാരിന്റെ നിലപാടുകളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ശബരിമലയിൽ നടന്നത് തീവെട്ടിക്കൊള്ളയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ മോഷണമാണ് അവിടെ നടന്നത്.
“കള്ളന്മാർ കപ്പലിൽ തന്നെ” എന്ന് തങ്ങൾ ആദ്യമേ പറഞ്ഞിരുന്നു. കുറെ പേരെ പിടികൂടിയെങ്കിലും കപ്പിത്താന്മാർ ഇനിയും പിടിയിലാകാൻ ബാക്കിയാണ്. സർക്കാരിന്റെ എല്ലാ കള്ളക്കളികളും ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ യുഡിഎഫിന് സാധിച്ചു.
സിപിഎമ്മിനെതിരെ വിമർശനം
ശബരിമലയിൽ കൊള്ള നടത്തിയ നേതാക്കൾക്കെതിരെ സിപിഎം യാതൊരു നടപടിയും എടുത്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അവരെ ഒന്നു ശാസിക്കാൻ പോലും പാർട്ടി തയ്യാറായില്ല. പകരം പ്രതികളെ പൊതിഞ്ഞ് സംരക്ഷിക്കുകയാണ് സിപിഎം ചെയ്തത്. ഇതെല്ലാം ജനങ്ങൾ മനസ്സിലാക്കിയതുകൊണ്ടാണ് യുഡിഎഫിന് പ്രതീക്ഷിച്ചതിലും വലിയ വിജയം ലഭിച്ചതെന്നും ഈ ജയം വിനയത്തോടെ സ്വീകരിച്ച് ജനങ്ങളുടെ ദാസന്മാരായി പ്രവർത്തിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
തിരുവനന്തപുരത്തെ ബിജെപി മുന്നേറ്റം, കോൺഗ്രസ് ശക്തിപ്പെട്ടു
തിരുവനന്തപുരത്തെ ബിജെപി വിജയത്തെ കോൺഗ്രസ് ഗൗരവത്തോടെയാണ് കാണുന്നത്. കോൺഗ്രസ് അവിടെ ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. മുരളീധരൻ ചുമതലയേറ്റെടുത്ത് നല്ല പ്രചാരണം നടത്തി.
ശബരിനാഥിലെപ്പോലെ ശക്തനായ സ്ഥാനാർത്ഥിയെയാണ് കോൺഗ്രസ് തിരുവനന്തപുരത്ത് നിർത്തിയത്. കോൺഗ്രസിന്റെ വാർഡുകളുടെ എണ്ണം 10-ൽ നിന്ന് 19 ആയി വർദ്ധിച്ചു. സിപിഎമ്മിന്റെ സീറ്റുകളാണ് നഷ്ടപ്പെട്ടത്. അവർ തന്നെ ഉണ്ടാക്കിയെടുത്ത വർഗീയ വിഭജന സാഹചര്യം ബിജെപി ഉപയോഗപ്പെടുത്തുകയായിരുന്നു.
സിപിഎം അക്രമം അഴിച്ചുവിടുന്നു
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎം വലിയ തോതിലുള്ള ആക്രമം അഴിച്ചുവിടുകയാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു. കണ്ണൂരിൽ ഉൾപ്പെടെ ഇത് കണ്ടതാണ്. സിപിഎമ്മിന്റെ ഈ നടപടികൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















