നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് 58 ലക്ഷത്തിലധികം വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയത് വിവാദമാകുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കിയ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായാണ് ഇത്രയധികം പേരുകൾ നീക്കം ചെയ്തത്. സംസ്ഥാനത്തെ അരക്കോടിയിലധികം വരുന്ന വോട്ടർമാർ പുറത്തായത് രാഷ്ട്രീയ പോരുകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ആദ്യഘട്ടത്തിൽ നീക്കം ചെയ്തവരുടെ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചിട്ടുണ്ട്. ഒഴിവാക്കിയ 58 ലക്ഷം പേരിൽ 24 ലക്ഷം പേർ മരിച്ചവരാണ്. കൂടാതെ, 19 ലക്ഷം പേർ സ്ഥലം മാറിയവരും, 12 ലക്ഷം പേരെ കാണാതായവരും, 1.3 ലക്ഷം പേർ വ്യാജ വോട്ടുകളുമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതോടെയാണ് എസ്.എസ്.ആർ. ഒന്നാം ഘട്ടം പൂർത്തിയായത്.
നിയമപ്രകാരമുള്ള വോട്ടർമാരെ വെട്ടിനിരത്തിയ നടപടി അനീതിയാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ഈ നീക്കത്തിന് പിന്നിൽ ബിജെപിയുടെ ഗൂഢാലോചനയുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ് ആരോപിച്ചു. മുഖ്യമന്ത്രി മമതാ ബാനർജി വോട്ട് ചെയ്യുന്ന പോളിങ് ബൂത്തിൽ നിന്നുപോലും 127 പേരുകൾ ഒഴിവാക്കിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കരട് പട്ടികയിൽ നിന്ന് തെറ്റായും അന്യായമായും പുറത്താക്കപ്പെട്ടവർക്ക് പരാതികൾ ഉന്നയിക്കാനും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകാനുമുള്ള അവസരം തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്. നീക്കം ചെയ്യപ്പെട്ടവരെ വീണ്ടും ഉൾപ്പെടുത്തുന്നതിനായി അപേക്ഷാ ഫോം പൂരിപ്പിച്ചു നൽകാൻ സഹായ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. വോട്ടർപട്ടികയുടെ അന്തിമ രൂപം ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കും.
















