ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ തലസ്ഥാന നഗരിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP) നാലാം ഘട്ടം പ്രഖ്യാപിച്ചതോടെയാണ് ഡൽഹി സർക്കാർ കർശന നടപടികളിലേക്ക് കടന്നത്. പൊതുജനാരോഗ്യത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച ഈ പുതിയ നിയന്ത്രണങ്ങൾ ഡിസംബർ 18 മുതൽ പ്രാബല്യത്തിൽ വരും.
പുതിയ ഉത്തരവനുസരിച്ച്, ഡൽഹിയിലെ സ്വകാര്യ-സർക്കാർ ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലും ആകെ ജീവനക്കാരുടെ 50 ശതമാനം പേർക്ക് മാത്രമാണ് നേരിട്ട് ഹാജരാകാൻ അനുമതിയുള്ളത്. ശേഷിക്കുന്ന ജീവനക്കാർക്ക് വീടുകളിൽ ഇരുന്ന് ജോലി ചെയ്യാനുള്ള (വർക്ക് ഫ്രം ഹോം) സൗകര്യം ഒരുക്കാൻ തൊഴിൽ വകുപ്പ് സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. എങ്കിലും, ജയിലുകൾ, ആരോഗ്യ സേവനങ്ങൾ, പൊതുഗതാഗതം, വൈദ്യുതി വിതരണം തുടങ്ങിയ സുപ്രധാന അവശ്യ സർവീസുകളെ ഈ ഹാജർ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വായു മലിനീകരണ നിയന്ത്രണങ്ങളുടെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചതിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. GRAP സ്റ്റേജ് 3 നിലനിന്നിരുന്ന 16 ദിവസത്തെ കാലയളവിൽ ജോലി നഷ്ടപ്പെട്ട രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് 10,000 രൂപ നഷ്ടപരിഹാരം ലഭിക്കുമെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു.
കൂടാതെ, കൂടുതൽ തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നതിനായി രജിസ്ട്രേഷൻ പോർട്ടൽ വീണ്ടും തുറന്നതായും അധികൃതർ വ്യക്തമാക്കി. നിലവിലെ GRAP സ്റ്റേജ് 4 മായി ബന്ധപ്പെട്ട നഷ്ടപരിഹാരം, നിയന്ത്രണങ്ങൾ നീക്കിയ ശേഷം കണക്കാക്കി വിതരണം ചെയ്യും.
സർക്കാർ നിയന്ത്രണങ്ങൾക്കിടയിലും ഡൽഹിയിലെ അന്തരീക്ഷം അതീവ മോശം അവസ്ഥയിൽ തന്നെയാണ്. ബുധനാഴ്ച രാവിലെ വായു ഗുണനിലവാര സൂചികയിൽ (AQI) നേരിയ പുരോഗതിയുണ്ടായെങ്കിലും, 328 എന്ന നിലയിൽ അത് ഇപ്പോഴും ‘അതിരൂക്ഷം’ (Severe) എന്ന വിഭാഗത്തിലാണ് തുടരുന്നത്. മലിനീകരണത്തിന്റെ ഫലമായി നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത പുകമഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്. ഇത് കാഴ്ചപരിധി കുത്തനെ കുറയ്ക്കുകയും ഗതാഗതത്തെ കാര്യമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ, പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
















