കോഴിക്കോട് പയ്യോളിയിൽ ഗുണനിലവാരമില്ലാത്തതും ആരോഗ്യത്തിന് ഹാനികരവുമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് പുതിയ ഉത്പന്നങ്ങൾ നിർമ്മിച്ചുവന്ന സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. പയ്യോളി ഐ.പി.സി. റോഡിൽ പ്രവർത്തിക്കുന്ന ‘ഷിറിൻ ഫുഡ്‌സ്’ എന്ന സ്ഥാപനമാണ് അധികൃതർ അടപ്പിച്ചത്. ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഈ തട്ടിപ്പ് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ.
ബുധനാഴ്ച രാവിലെ ആരംഭിച്ച പരിശോധന വൈകുന്നേരം വരെ നീണ്ടുനിന്നു. ബാലുശ്ശേരി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ പി.ജി. ഉന്മേഷ്, കൊയിലാണ്ടി ഓഫീസർ ഡോ. വിജി വിൽസൺ, ഉദ്യോഗസ്ഥൻ അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പൂപ്പൽ ബാധിച്ചതും പഴകിയതുമായ 3000 കിലോഗ്രാം ബ്രഡ് ക്രംസ്, 500 കിലോയോളം വരുന്ന ചപ്പാത്തി, ബൺ, ബ്രെഡ്, റസ്‌ക് എന്നിവയുടെ ശേഖരം ഇവിടെനിന്ന് പിടിച്ചെടുത്തു.
കാലാവധി കഴിഞ്ഞതും ഉപയോഗശൂന്യമായതുമായ ഭക്ഷ്യവസ്തുക്കൾ കാലിത്തീറ്റ നിർമ്മിക്കാനാണെന്ന് പറഞ്ഞ് വ്യാപാരികളിൽ നിന്ന് സ്ഥാപനം ശേഖരിക്കുകയായിരുന്നു. എന്നാൽ, ഇവ പൊടിച്ചും സംസ്കരിച്ചും ഫാസ്റ്റ് ഫുഡ് ഉത്പന്നങ്ങളുടെ നിർമ്മാണത്തിനായി വീണ്ടും വിതരണം ചെയ്യുകയായിരുന്നുവെന്ന് ഫുഡ് സേഫ്റ്റി ഓഫീസർ പി.ജി. ഉന്മേഷ് വെളിപ്പെടുത്തി.
പ്രധാനമായും കട്‌ലറ്റ്, വിവിധ എണ്ണക്കടികൾ എന്നിവയുടെ നിർമ്മാണത്തിനാണ് ഈ പഴകിയ ഉത്പന്നങ്ങൾ ഉപയോഗിച്ചിരുന്നത്. മാസത്തിൽ ലക്ഷങ്ങളുടെ വിറ്റുവരവാണ് ഈ സ്ഥാപനത്തിന് ഉണ്ടായിരുന്നത്. ബെംഗളൂരുവിൽ നിന്നുപോലും പഴകിയ വസ്തുക്കൾ ശേഖരിച്ച് തിരിച്ചയച്ച് ‘നല്ല’ ഉത്പന്നങ്ങളായി മാറ്റുന്ന വലിയ ശൃംഖലയുടെ ഭാഗമാണ് ഇതെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു.
സ്ഥാപനത്തിന് നഗരസഭ ലൈസൻസ് നൽകിയിരുന്നത് ഒരു ബേക്കറി യൂണിറ്റിനായിട്ടാണ്. എന്നാൽ മനുഷ്യർക്കും മൃഗങ്ങൾക്കുമുള്ള ഭക്ഷ്യവസ്തുക്കൾ ഒരേ സ്ഥാപനത്തിൽ നിർമ്മിക്കാൻ നിയമം അനുവദിക്കുന്നില്ല. മാത്രമല്ല, പഴകിയ ഭക്ഷ്യവസ്തുക്കൾ കാലിത്തീറ്റയായി നൽകുന്നത് കന്നുകാലികളുടെ ആരോഗ്യത്തെയും അതുവഴി പാലിന്റെ ഗുണനിലവാരത്തെയും ദോഷകരമായി ബാധിക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ഗുണനിലവാരം പരിശോധിക്കാനുള്ള ഉപകരണങ്ങൾപോലും സ്ഥാപനത്തിൽ ഉണ്ടായിരുന്നില്ല.
പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കളുടെ സാംപിളുകൾ വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിച്ച ശേഷം സ്ഥാപനത്തിനെതിരെ ക്രിമിനൽ നിയമനടപടികൾ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
















