ഒമാൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെ മലയാളത്തിൽ സംസാരിച്ചത് പ്രവാസികൾക്കിടയിൽ ആവേശം പടർത്തി. ‘സുഖമാണോ?’ എന്ന പ്രധാനമന്ത്രിയുടെ ചോദ്യം സദസ്സ് ഏറ്റെടുത്തു. ഒമാനിലെ ഇന്ത്യൻ സമൂഹത്തിൽ ധാരാളം മലയാളികൾ ഉണ്ടെന്ന് എടുത്തു പറഞ്ഞ ശേഷമാണ് അദ്ദേഹം മലയാളത്തിലുള്ള അഭിസംബോധന നടത്തിയത്.
മലയാളികളെ കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി ഭാഷകൾ സംസാരിക്കുന്ന നിരവധി ഇന്ത്യക്കാർ ഒമാനിലുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ മദീനത്തുൽ ഇർഫാൻ തിയേറ്ററിലാണ് മോദി ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ സാന്നിധ്യം രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള നിരവധി ചർച്ചകൾക്കാണ് ഒമാൻ വേദിയാകുന്നത്.
നിലവിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയാണ്. ഈ ഉന്നതതല ചർച്ചകളിൽ ഏവരും ഉറ്റുനോക്കുന്നത് സമഗ്ര സാമ്പത്തിക സഹകരണ കരാർ ഒപ്പിടുന്നതിലാണ്. ഇത് ഇരു രാജ്യങ്ങൾക്കുമിടയിലെ വാണിജ്യ ബന്ധങ്ങൾക്ക് പുതിയ ഊർജ്ജം പകരും.
സാമ്പത്തിക സഹകരണം കൂടാതെ പ്രതിരോധം, വാണിജ്യം, സംസ്കാരം തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള ചർച്ചകളും കരാറുകളും കൂടിക്കാഴ്ചയിലുണ്ടാകും. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള സുപ്രധാന ചർച്ചകൾക്ക് ശേഷം വൈകുന്നേരത്തോടെ പ്രധാനമന്ത്രി ഒമാൻ സന്ദർശനം പൂർത്തിയാക്കി ഡൽഹിയിലേക്ക് മടങ്ങും.
















