തിരുവനന്തപുരം നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് 200 കോടി രൂപ സംസ്ഥാന ട്രഷറിയിലേക്ക് അടയ്ക്കാനുള്ള സംസ്ഥാന സർക്കാർ ഉത്തരവിൽ വൻ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി. നഗരസഭയുടെ ഫണ്ട് അടിയന്തരമായി പിൻവലിച്ച് ട്രഷറിയിലേക്ക് മാറ്റാനുള്ള സർക്കാർ നീക്കം നഗരസഭയുടെ പ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ബിജെപി ആരോപിച്ചു.
നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് 200 കോടി രൂപ പിൻവലിച്ച് സംസ്ഥാന ട്രഷറിയിൽ നിക്ഷേപിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. ഇതുസംബന്ധിച്ച് നവംബർ 18-ന് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
കുറഞ്ഞത് ആറു മാസത്തേക്കെങ്കിലും ഈ തുക നിക്ഷേപിക്കണമെന്നും നവംബർ 24-നുള്ളിൽ ഇതിൽ തീരുമാനം എടുക്കണമെന്നും കത്തിൽ നിർദ്ദേശിച്ചിരുന്നു. സർക്കാർ ഇന്ന് ഇതിനായുള്ള തുടർനടപടികൾ ആരംഭിക്കുകയും ചെയ്തു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം, പുതിയ ഭരണസമിതി അധികാരമേൽക്കാൻ ഒരുങ്ങുന്ന ഈ ഘട്ടത്തിൽ ധൃതിപിടിച്ച് ഫണ്ട് മാറ്റാനുള്ള ശ്രമം നടത്തുന്നതിലാണ് ബിജെപി പ്രധാനമായും പ്രതിഷേധം അറിയിച്ചത്.
നഗരസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി എൻഡിഎ ഭരണസമിതി രൂപീകരണത്തിന് ഒരുങ്ങവെ, ഈ നീക്കം നഗരസഭയുടെ പ്രവർത്തനം അട്ടിമറിക്കാനുള്ള ശ്രമം ആയി മാത്രമേ കാണാൻ സാധിക്കൂ എന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു. നിശ്ചിത കാലയളവിലേക്കാണ് നിക്ഷേപം എന്ന് പറയുന്നുണ്ടെങ്കിലും, ഈ ഫണ്ട് എപ്പോൾ നഗരസഭയ്ക്ക് തിരികെ ലഭിക്കുമെന്നതിൽ ഉറപ്പില്ലാത്തതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
സർക്കാർ ഈ നീക്കത്തിൽനിന്ന് പിന്തിരിയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്സ്. സുരേഷ് ശക്തമായ ഭാഷയിൽ പ്രതിഷേധം അറിയിച്ചു. “തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്തും, പുതിയ ഭരണസമിതി അധികാരത്തിൽ വരാത്ത സാഹചര്യത്തിലും, ഒരു ഡിവിഷനിൽ കൂടി തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിരിക്കുന്ന സന്ദർഭത്തിലും ധൃതിപിടിച്ച് പണം ട്രഷറിയിലേക്ക് മാറ്റുന്നത് പ്രതിഷേധാർഹമാണ്,” അദ്ദേഹം പറഞ്ഞു.
പുതിയ ഭരണസമിതി വരുമ്പോൾ നഗരസഭയുടെ തനത് ഫണ്ട് ഇത്തരത്തിൽ മാറ്റുന്നത് അതിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനാണ്. നിലവിലെ സാഹചര്യത്തിൽ കോർപ്പറേഷൻ സെക്രട്ടറിയുടെ നടപടി തിരഞ്ഞെടുപ്പ് കമ്മീഷൻ തടയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
















