പെണ്‍കുട്ടികളെ ഭോഗ വസ്തുവായി മാത്രം കാണുന്ന അധ്യാപകരുണ്ട്. വിദ്യ അഭ്യസിപ്പിക്കുന്നതിനു പകരം അഭ്യാസങ്ങള്‍ കാട്ടി ലൈംഗിക ചൂഷണം നടത്തുന്ന അധ്യാപകര്‍ കോളജുകലില്‍ കൂടുതലാണ്. അങ്ങനെയൊരു അധ്യാപകന്‍ വ്യാപകമായി പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന തെളിവുകള്‍ അടക്കം പോലീസിനെത്തിച്ച ‘ഒരു നിസ്സഹായ ആയ മകള്‍’ നടത്തിയ നിശഷബ്ദ പോരാട്ടമാണ് സംഭവം. പലപ്പോഴും കുട്ടികള്‍ക്ക് ഏറ്റവും അടുപ്പമുള്ളവരില്‍ നിന്നുപോലും തികച്ചും അപ്രതീക്ഷിതമായ ദുരനുഭവങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കാനേ പല കുട്ടികള്‍ക്കും സാധിക്കാറുള്ളൂ. എന്നാല്‍, പീഡിപ്പിക്കപ്പെട്ടിട്ടും, സധൈര്യം മുന്നോട്ടു പോയി പീഡിപ്പിക്കുന്നവന്റെ മുഖംമൂടി വലിച്ചഴിച്ച ഒരു പെണ്‍കുട്ടിയുടെ യഥാര്‍ഥ കഥയാണിത്.
ഉത്തര്‍പ്രദേശിലെ ഹത്രാസിലുള്ള ഒരു കോളേജ് പ്രൊഫസറുടെ ക്രൂരതയുടെ ഞെട്ടിക്കുന്ന നേര്‍സാക്ഷ്യം. ഹത്രാസിലെ സേത് ഫൂല്‍ചന്ദ് ബാഗ്ല (Seth Phoolchand Bagla) എന്ന എയ്ഡഡ് കോളേജിലാണ് സംഭവം നടക്കുന്നത്. മികച്ച അധ്യാപകരും പഠനനിലവാരവുമുള്ള, പ്രവേശനം ലഭിക്കാന്‍ ഏറെ പ്രയാസമുള്ള പ്രശസ്തമായ ഒരു കലാലയമാണ് സേത് ഫൂല്‍ചന്ദ് ബാഗ്ല കോളജ്. അവിടെ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു സംഭവത്തിലെ പോരാട്ട നായിക. പഠനത്തില്‍ മിടുക്കിയായിരുന്നു അവള്‍. അതേ കോളേജിലെ ജിയോഗ്രഫി വിഭാഗം മേധാവിയായിരുന്നു രജനീഷ് കുമാര്‍. ഇരുപതു വര്‍ഷത്തിലേറെയായി അവിടെ ജോലി ചെയ്യുന്ന, ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന മുതിര്‍ന്ന അധ്യാപകനായിരുന്നു. വിദ്യാര്‍ത്ഥിനികളുമായി രജനീഷ് വല്ലാത്ത അടുപ്പം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു.
പഠിത്തത്തിന്റെ പേരിലായതു കൊണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് സംശയവും തോന്നിയിരുന്നില്ല. ഈ പെണ്‍കുട്ടിയോടും രജനീഷ് ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചു. ‘നിനക്ക് നല്ല ഭാവിയുണ്ട്, എന്ത് സംശയമുണ്ടെങ്കിലും ചോദിക്കാം’ എന്ന് പറഞ്ഞാണ് അയാള്‍ ആ കുട്ടിയുമായി അടുപ്പം സ്ഥാപിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ക്രമേണ അയാളുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. പിതൃതുല്യമായ സ്‌നേഹമല്ല, മറിച്ച് മറ്റെന്തോ ദുരുദ്ദേശമാണ് അയാള്‍ക്കുള്ളതെന്ന് ആ പെണ്‍കുട്ടിക്ക് വേഗത്തില്‍ മനസ്സിലായി. അതോടെ സംശയങ്ങള്‍ ചോദിക്കുന്നത് കുട്ടി അവസാനിപ്പിച്ചെങ്കിലും, ക്യാബിനിലേക്ക് വിളിപ്പിച്ച്, അയാള്‍ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി.
ഒരു ദിവസം പ്രോജക്റ്റ് സമര്‍പ്പിക്കാനായി എത്തിയപ്പോള്‍ മുറിയില്‍ അയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെണ്‍കുട്ടി അകത്തു കയറിയ ഉടന്‍ അയാള്‍ വാതിലടച്ചു. ഭാവിയും ജോലിയും മാര്‍ക്കുമെല്ലാം വാഗ്ദാനം ചെയ്ത് അയാള്‍ ആ കുട്ടിയെ സ്വാധീനിക്കാന്‍ നോക്കി. വഴങ്ങില്ലെന്ന് ഉറപ്പായപ്പോള്‍, ‘ഇവിടെ നിന്ന് പുറത്തിറങ്ങിയാല്‍ നിന്റെ പഠനം ഞാന്‍ മുടക്കും, ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കും’ എന്ന് ഭീഷണിപ്പെടുത്തി. നിസ്സഹായയായിപ്പോയ ആ പെണ്‍കുട്ടിയെ അയാള്‍ അവിടെവെച്ച് ക്രൂരമായി പീഡിപ്പിച്ചു. സംഭവിച്ചത് എന്തെന്നറിയാതെ സ്തംഭിച്ചുപോയ ആ കുട്ടിക്ക് പിന്നീട് പലതവണ അയാളുടെ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വന്നു. എതിര്‍ത്തപ്പോള്‍, കുട്ടി അറിയാതെ പകര്‍ത്തിയ പീഡനദൃശ്യങ്ങള്‍ കാണിച്ച് അയാള്‍ ഭീഷണിപ്പെടുത്തി.
‘വിളിക്കുന്നിടത്ത് വന്നില്ലെങ്കില്‍ മുഖം മറച്ച് ഈ വീഡിയോ പുറത്തുവിടും’ എന്നായിരുന്നു ഭീഷണി. കോളേജില്‍ മാത്രമല്ല, ട്യൂഷനെന്ന വ്യാജേന വീട്ടിലും വരണമെന്ന് അയാള്‍ നിര്‍ബന്ധിച്ചു. ഏകദേശം രണ്ടു വര്‍ഷത്തോളം ഈ ലൈംഗിക പീഡനക്രൂരത തുടര്‍ന്നതോടെ ആ പെണ്‍കുട്ടി മാനസികമായി തകര്‍ന്നു. ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു. ഒടുവില്‍ സഹികെട്ട് പ്രിന്‍സിപ്പാളിനും മറ്റ് അധ്യാപകര്‍ക്കും പരാതി നല്‍കി. എന്നിട്ടും ഫലമുണ്ടായില്ല. ഉന്നത സ്വാധീനമുള്ള രജനീഷിനെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. തനിക്ക് ആരില്‍ നിന്നും നീതി ലഭിക്കില്ല എന്ന് ഉറപ്പായപ്പോള്‍ ആ പെണ്‍കുട്ടി സ്വയം പോരാടാന്‍ തീരുമാനിച്ചു.
അയാളുടെ സാമീപ്യമുണ്ടായ അവസരങ്ങളില്‍ തന്ത്രപൂര്‍വ്വം അയാളുടെ ലാപ്‌ടോപ്പും ഫോണും അവള്‍ പരിശോധിച്ചു. തന്നെക്കൂടാതെ നിരവധി വിദ്യാര്‍ത്ഥിനികള്‍ അയാളുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്ന് അവള്‍ കണ്ടെത്തി. രഹസ്യമായി ആ ദൃശ്യങ്ങളും തെളിവുകളും അവള്‍ പകര്‍ത്തിയെടുത്തു. 2025 മാര്‍ച്ച് 15ന് ഹത്രാസ് എസ്.പി ഓഫീസിലേക്കും വനിതാ കമ്മീഷനിലേക്കും ‘ഒരു നിസ്സഹായയായ മകള്‍’ (Lachar Beti) എന്ന പേരില്‍ ഒരു ഊമക്കത്തും അതിനൊപ്പം തെളിവുകളടങ്ങിയ പെന്‍ഡ്രൈവും അയച്ചു. തെളിവുകളുടെ ഗൗരവം മനസ്സിലാക്കിയ പോലീസ് അന്വേഷണം ആരംഭിച്ചു.
സ്വാധീനമുള്ളയാളായതിനാല്‍ പോലീസിനെ വെട്ടിച്ച് അയാള്‍ ഒളിവില്‍ പോയി. എങ്കിലും, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ പ്രയാഗ്രാജില്‍ വെച്ച് പോലീസ് അയാളെ പിടികൂടി. അന്വേഷണത്തിനിടയില്‍ അയാളുടെ വീട്ടിലെ ജോലിക്കാരിയായ സ്ത്രീയെയും പോലീസ് കണ്ടെത്തി. ഭീഷണിയും പണവും നല്‍കി ഇവരെയും അയാള്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി തെളിഞ്ഞു. പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ നിന്നും ഫോണില്‍ നിന്നും മായ്ച്ചുകളഞ്ഞതടക്കം 89ഓളം വീഡിയോകള്‍ പോലീസ് വീണ്ടെടുത്തു. ഇരുപതിലധികം വിദ്യാര്‍ത്ഥിനികളെ ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും വീട്ടിലും വെച്ച് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അതിലുണ്ടായിരുന്നു.
അബദ്ധത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഒരു വീഡിയോ ഭീഷണിക്കായി ഉപയോഗിക്കാമെന്ന് മനസ്സിലാക്കിയാണ് അയാള്‍ പിന്നീട് സ്‌പൈ ക്യാമറ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് എല്ലാ ദൃശ്യങ്ങളും പകര്‍ത്താന്‍ തുടങ്ങിയത്. സംഭവം വലിയ വാര്‍ത്തയായതോടെ കോളേജ് അധികൃതര്‍ അയാളെ പുറത്താക്കി. നിലവില്‍ അയാള്‍ ജയിലിലാണെങ്കിലും, പണവും സ്വാധീനവും ഉപയോഗിച്ച് അയാള്‍ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
















