ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമറും. ഈ ആപ്തവാക്യം അന്വര്‍ഥമാക്കുന്നതാണ് കേരളത്തിലെ ആദ്യ വനിതാ ഡി.ജിപി ആയ ആര്‍. ശ്രീലേഖ IPSന്റെ കാര്യത്തിലും സംഭവിച്ചത്. ജാതിചിന്ത മുതല്‍ വിവാദങ്ങള്‍ വരെ ശ്രീലേഖയുടെ സര്‍വ്വീസ് കാലത്ത് ഉണ്ടായിട്ടുണ്ട് എങ്കിലും നല്ല കാര്യങ്ങളെ കാണാതെ പോകാനാവില്ല. ശ്രീലേഖ കേരളത്തിന്റെ പോലീസ് ചരിത്രത്തില്‍ തന്നെ സുവര്‍ണ്ണ ലിപികളാല്‍ എഴുതി ചേര്‍ക്കപ്പെട്ട പേരാണ്. പെണ്‍ പോരാട്ടത്തിന് പെരുമ നല്‍കുന്ന പേരാണ്. അതിനെ കുറച്ചു കാണാനാകില്ല. ശ്രീലേഖ ഐ.പി.എസ്. കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസറാണ്. ആദ്യ വനിതാ ഡി.ജി.പി. ആദ്യ വനിതാ ജയില്‍ ഡി.ജി.പി. ആദ്യ വനിതാ ഫയര്‍ഫോഴ്‌സ് മേധാവി അങ്ങനെ എത്രയെത്ര ചരിത്രങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഈ ചരിത്രങ്ങളെല്ലാം പിന്‍തള്ളാന്‍ ഇനിയൊരാള്‍ ഇതിനേക്കാള്‍ മികച്ചതായി വന്നാലേയുള്ളൂ. അപ്പോഴും കേരളത്തെ സംബന്ധിച്ച് ശ്രിലേഖയാണ് സ്ത്രീകളില്‍ ആദ്യം എന്നത് വിസ്മരിക്കാനാവില്ല. ഇപ്പോഴിതാ കേരളത്തിലെ ആദ്യ IPS കൗണ്‍സിലര്‍ എന്ന ചരിത്രവും കുറിച്ചിരിക്കുന്നു. തിരുവനന്തപുരം നഗരസഭയിലെയും ആദ്യ ഐ.പി.എസ് കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ ആണ്. ശാസ്തമംഗലം വാര്‍ഡില്‍ നിന്നുമാണ് ഇവര്‍ വിജയിച്ചത്. ഇനി വരാനിരിക്കുന്ന ഉത്തരവാദിത്വം എന്തു തന്നെയായാലും അതെല്ലാം ചരിത്രത്തിന്റെ ഭാഗമാകുമെന്നതില്‍ തര്‍ക്കമില്ല. 1987 ബാച്ച് ഐ.പി.എസ് ഓഫീസറായ ശ്രീലേഖ, ഡി.ജി.പി റാങ്കില്‍ എത്തി 2020-ലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.
- ആരാണീ ശ്രീലേഖ IPS എന്ന ജനപ്രതിനിധി ?
1960 ഡിസംബറില്‍ എന്‍. വേലായുധന്‍ നായരുടെയും രാധമ്മയുടെയും നാലു മക്കളില്‍ മൂന്നാമത്തെ മകളാണ് ആര്‍. ശ്രീലേഖ. പതിനാറാം വയസ്സില്‍ അച്ഛന്‍ മരിച്ചു. അതിനുശേഷം വളറെയധികം കഷ്ടപ്പാടുകള്‍ നിറഞ്ഞതായി ജീവിതം. പഠിച്ച്, ഒരു ഐ.പി.എസ്സുകാരി ആകണമെന്നായിരുന്നു ആഗ്രഹം. കണ്ണാടിയില്‍ നോക്കി എപ്പോഴും സ്വയം പറയുന്നത്, ‘ഞാന്‍ ഒരു ഐ പി എസ് ക്കാരി ആകും’ എന്നായിരുന്നു. ഏതൊരാഗ്രഹവും യാഥാര്‍ത്ഥ്യം ആകണമെങ്കില്‍ അതില്‍ ഉറച്ചു വിശ്വസിക്കേണ്ടത് അത്യാവശ്യമാണെന്ന് അവര്‍ പില്‍ക്കാലത്ത് നല്‍കിയ ഇന്റര്‍വ്യൂകളില്‍ പറഞ്ഞിട്ടുണ്ട്. പുസ്തകം വാങ്ങാന്‍ പോലും പണം ഇല്ലായിരുന്ന കാലം. സിവില്‍ സര്‍വീസ് സെന്ററില്‍ പോകാനുള്ള സാമ്പത്തികമില്ല.
ജീവിക്കാനും കഷ്ടം. അതിരാവിലെ മുതല്‍ ട്യൂഷന്‍ എടുക്കും. പിന്നെ മൂന്നുനാല് ട്യൂട്ടോറിയല്‍ കോളേജുകളില്‍ പഠിപ്പിക്കാന്‍ പോകും. അങ്ങനെയാണ് പുസ്തകങ്ങള്‍ വാങ്ങിയതും, സിവില്‍ സര്‍വീസ് പഠിച്ചതും. ഒറ്റയ്ക്കിരിക്കുമ്പോഴൊക്കെ സ്വപ്‌നങ്ങള്‍ കണ്ടു. സിവില്‍ സര്‍വീസില്‍ കിട്ടുന്നതും, സര്‍ക്കാര്‍ കാറുകളില്‍ പോകുന്നതും ഫയലുകള്‍ ഒപ്പിടുന്നതും ഒക്കെയാണ് സ്വപ്‌നം കണ്ടിരുന്നത്. ഒന്നുമില്ലാഞ്ഞ കുട്ടിക്കാലം, ആഗ്രഹിക്കുന്നത് ഒന്നും നടക്കാത്ത കുട്ടിക്കാലം, പക്ഷെ അപ്പോഴും ഒന്നുമില്ലായ്മയിലും സ്വപ്നം കണ്ടു. തിരുവനന്തപുരത്തെ സര്‍ക്കാര്‍ പെണ്‍പള്ളിക്കൂടമായ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ പഠനം. സ്‌കൂള്‍ കാലയളവില്‍ പാട്ട്, നാടകം, എന്‍.സി.സി, എന്‍.എസ്.എസ് എന്നിവയിലും സജീവമായി. ഏഴാം വയസു മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങി.
തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദവും, യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. വിദ്യാധിരാജ കോളജില്‍ അധ്യാപികയായി പ്രവേശിച്ചു. പിന്നീട് രാജി വച്ചശേഷം റിസര്‍വ് ബാങ്കില്‍ ഓഫിസറായി ജോലി ചെയ്യുന്നതിനിടെയാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. 26-ാമത്തെ വയസില്‍ കേരളത്തിലെ ആദ്യ വനിത ഐ.പി.എസ് ഓഫിസറായി. 1987ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് ആര്‍. ശ്രീലേഖ. പരിശീലന കാലത്തേ ഒരു കാര്യം തീരുമാനിച്ചിരുന്നു. സ്ത്രീ ആയതുകൊണ്ടു കിട്ടുന്ന പരിഗണനകള്‍ ഒരിക്കലും സ്വീകരിക്കില്ലെന്ന്. മസൂറിയിലെ ട്രെയിനിംഗ് കാലത്ത് ‘കിരണ്‍ബേദി’ എന്നൊരു തലതൊട്ടമ്മ ഉണ്ടായിരുന്നു.’
ഒരുപാട് ഔദാര്യങ്ങള്‍ വച്ചു നീട്ടും. പക്ഷേ, ഒന്നും സ്വീകരിക്കരുത്. സ്വീകരിച്ചാല്‍ അതോടെ നമ്മള്‍ രണ്ടാംനിരയിലേക്ക് ആയിപോകും’ ഇതാണ് കിരണ്‍ബേദി ഞങ്ങള്‍ക്കു തന്ന ആദ്യ ഉപദേശം. ആണ്‍കുട്ടികള്‍ നൂറു പുഷ് അപ് എടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ അന്‍പതെണ്ണം എടുത്താല്‍ മതി എന്ന ഇളവുകള്‍ പലരും പറഞ്ഞു. പക്ഷെ, അതിനു നിന്നു കൊടുത്തില്ല. വനിതാ ഓഫിസറാകുമ്പോള്‍ ഇത്രയൊക്കെയേ നടക്കൂ എന്ന ചിന്ത പലരിലും ഉണ്ടാകാം. അതുകൊണ്ടു തന്നെ എനിക്ക് ജോലി ചെയ്താല്‍ മാത്രം പോരായിരുന്നു. സ്ത്രീ ആയതുകൊണ്ട് രണ്ടാം നിരയിലല്ല എന്നു തെളിയിക്കുക കൂടി വേണമായിരുന്നു.”
ജനങ്ങളെ നിയമംകൊണ്ട് നിയന്ത്രിച്ചിരുന്ന ആര്‍. ശ്രീലേഖ ഇനി മുതല്‍ ജനങ്ങളുടെ ദാസ്യയാണ്. പുതിയ ഉത്തരവാദിത്വം എത്രകണ്ട് ഫലപ്രാപ്തിയില്‍ എത്തിക്കാനാകുമെന്ന് കണ്ടറിയണം. ഒന്നുറപ്പാണ്, പോലീസ് ആകാന്‍ ട്രെയിനിംഗ് വേണം. എന്നാല്‍, ജനപ്രതിനിധിയും, ജനകീയനുമാകാന്‍ പ്രവൃത്തിയും മനസ്സുമാത്രം മതിയാകും. അത് ശ്രീലേഖയ്ക്കുണ്ടെങ്കില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ IPS കൗണ്‍സിലര്‍ക്ക് കൈവരുന്ന ഏത് പദവിയും നിഷ്പ്രയാസം നിര്‍വഹിക്കാനാകും. പക്ഷെ, അപ്പോഴും നഗരത്തിലെ ചേരികളിലും പട്ടികജാതി കോളനികളിലും ശ്രീലേഖയുടെ ഇടപെടലുകള്‍ വലി വെല്ലുവിളിയാണ് ഉയര്‍ത്തുക. പോലീസിലും പിന്നാക്കക്കാരോടുള്ള മൃഗീയ സ്വഭാവം കോര്‍പ്പേറേഷനിലും തുടര്‍ന്നാല്‍ ചരിത്രം വീണ്ടും വഴിമാറുമെന്നതില്‍ സംശം വേണ്ട.
CONTENT HIGH LIGHT: Being a woman, she is given many boons: If she accepts, she will be relegated to the second rank; The lesson given by ‘Thalathottamma’ in Mussoorie; She also has the history of being the first IPS councillor; Who is R. Sreelekha?
















