പെരിന്തൽമണ്ണയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു. മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.സിപിഎം പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ പശ്ചാത്തലത്തിലാണ് ഹർത്താൽ പിൻവലിച്ചത്.
സാധാരണക്കാർക്കും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഉണ്ടായേക്കാവുന്ന അസൗകര്യങ്ങൾ കണക്കിലെടുത്ത് ഹർത്താൽ പിൻവലിച്ചതായി അറിയിക്കുന്നുവെന്നും യുഡിഎഫ് പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറയുന്നു.
തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പെരിന്തൽമണ്ണ മുസ്‍ലിം ലീഗ് ഓഫിസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു ഇന്ന് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്. സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് മുസ് ലിം ലീഗ് നേതാവും സ്ഥലം എം.എൽ.എയുമായ നജീബ് കാന്തപുരം, മുൻ മന്ത്രി നാലകത്ത് സൂപ്പി എന്നിവരുടെ നേതൃത്വത്തിൽ പാലക്കാട്-കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. അർധരാത്രി വരെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്.
















