കഴിഞ്ഞ ഏപ്രിലിൽ നഗരത്തെ ഇളക്കിമറിച്ച ഒരു സിനിമാക്കഥ പോലെ അരങ്ങേറിയ സംഭവപരമ്പരകൾക്ക് ഇപ്പോൾ വിരാമമാകുന്നു. ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചതിനെത്തുടർന്ന് നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ രജിസ്റ്റർ ചെയ്ത ലഹരി കേസിൽ താരത്തിന് ക്ലീൻ ചിറ്റ്. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചതായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ഫൊറൻസിക് പരിശോധനാ റിപ്പോർട്ടിൽ വ്യക്തമായി.
ഇതോടെ, എറണാകുളം നോർത്ത് പൊലീസ് എൻഡിപിഎസ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിക്കാനൊരുങ്ങുകയാണ്. ഷൈനിന്റെ ശരീരത്തിൽ ലഹരിയുടെ സാന്നിധ്യം ഇല്ലെന്ന് തെളിഞ്ഞതോടെ, അസ്വാഭാവിക പെരുമാറ്റത്തിന് കാരണം ലഹരി ഉപയോഗമാണെന്ന പൊലീസ് വാദം പൊളിഞ്ഞു.
സംഭവങ്ങളുടെ തുടക്കം ഏപ്രിലിൽ കൊച്ചിയിൽ ലഹരി വിതരണക്കാരെ പിടികൂടാനെത്തിയ ഡാൻസാഫ് സംഘത്തിന്റെ നീക്കത്തോടെയായിരുന്നു. ഒരു പ്രധാന ലഹരി വിതരണക്കാരൻ കലൂരിലെ ഒരു ഹോട്ടലിലുണ്ടെന്ന വിവരത്തെത്തുടർന്ന് സംഘം ഹോട്ടലിലെത്തി. ഇവിടെവെച്ചാണ് നടൻ ഷൈൻ ടോം ചാക്കോയെയും സുഹൃത്ത് അഹമ്മദ് മുർഷാദിനെയും ഡാൻസാഫ് സംഘം തിരിച്ചറിയുന്നത്.
പൊലീസ് മുറിയിലെത്തിയ ഉടൻ ഷൈൻ ടോം ചാക്കോ പിന്നിലെ ജനാലവഴി താഴേക്കു ചാടി ഹോട്ടൽ പരിസരത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
ഹോട്ടലിൽനിന്ന് ഓടി രക്ഷപ്പെടുന്ന ഷൈനിന്റെ സിസിടിവി ദൃശ്യങ്ങൾ അന്ന് വലിയ ചർച്ചയായിരുന്നു. മുറിയിൽ നടത്തിയ പരിശോധനയിൽ ലഹരിയുമായി ബന്ധപ്പെട്ട തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും, പൊലീസ് പരിശോധനയിൽനിന്ന് രക്ഷപ്പെട്ടത് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടാണെന്ന നിലപാടിൽ പൊലീസ് ഉറച്ചുനിന്നു. ഇതേത്തുടർന്നാണ് ഷൈനിനും സുഹൃത്തിനുമെതിരെ എൻഡിപിഎസ് നിയമത്തിലെ സെക്‌ഷൻ 27 പ്രകാരം കേസെടുത്തത്.
രണ്ടു ദിവസത്തെ ഒളിവുജീവിതത്തിനുശേഷം ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിനായി പൊലീസ് മുൻപാകെ ഹാജരായിരുന്നു. തുടർന്ന് ശാസ്ത്രീയമായ പരിശോധനയ്ക്കായി താരത്തിന്റെ മുടി, നഖം തുടങ്ങിയവ ഫൊറൻസിക് ലാബിലേക്ക് അയച്ചു. സംസ്ഥാന ഫൊറൻസിക് ലബോറട്ടറിയുടെ ഈ നിർണ്ണായക റിപ്പോർട്ടാണ് കേസിൽ വഴിത്തിരിവായത്.
ഷൈനിന്റെ ശരീരത്തിൽ ലഹരിയുടെ അംശം കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടിൽ കൃത്യമായി പറയുന്നു. ഇത് ഷൈനിനെതിരെ കേസെടുക്കാൻ കാരണമായ പൊലീസ് വാദത്തെ പൂർണ്ണമായി തള്ളിക്കളയുന്നതാണ്.
പോലീസ് വാതിൽക്കൽ മുട്ടിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത് എന്തിനാണെന്ന ചോദ്യത്തിന്, വാതിലിൽ മുട്ടിയത് പൊലീസ് ആണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ഗുണ്ടകളാണെന്നു കരുതിയാണ് ഓടിയതെന്നുമാണ് ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിൽ മൊഴി നൽകിയത്. ലഹരി ഉപയോഗിച്ചതുകൊണ്ടാണ് അസ്വാഭാവികമായി പെരുമാറിയതെന്ന പൊലീസ് നിലപാടിന് ഈ ഫൊറൻസിക് റിപ്പോർട്ട് തിരിച്ചടിയായതോടെ കേസ് പൂർണ്ണമായും ഇല്ലാതാവാനാണ് സാധ്യത.
ലഹരിയുമായി ബന്ധപ്പെട്ട് ഷൈൻ ടോം ചാക്കോ മുൻപും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി ബന്ധപ്പെട്ട് പിടിയിലായ തസ്‍ലിമ എന്ന സ്ത്രീയുമായി ബന്ധപ്പെട്ട കേസിലും എക്സൈസ് ഷൈനിന്റെ മൊഴിയെടുത്തിരുന്നെങ്കിലും പങ്കില്ലെന്ന് കണ്ടെത്തിയിരുന്നു.
















