ആതിരപ്പള്ളിയിലെ റിസോർട്ടിൽ യുവതിയെ എത്തിച്ച് മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണ്ണം കവരുകയും ചെയ്ത കേസിൽ മുഖ്യപ്രതിയടക്കം മൂന്നുപേർ പോലീസ് പിടിയിലായി. കൊടകര സ്വദേശി വെട്ടിക്കൽ റഷീദ് (44), പെരിന്തൽമണ്ണ മൂർഖനാട് സ്വദേശി അത്താവീട്ടിൽ ജലാലുദ്ദീൻ (23), വെറ്റിലപ്പാറ ചിക്ലായി സ്വദേശി കളിക്കാട്ടിൽ ജോബിൻ (36) എന്നിവരാണ് ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൻ്റെ വലയിലായത്.
ഡിസംബർ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാടകയ്ക്ക് വീട് എടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കൂട്ടിക്കൊണ്ടുവന്ന മുഖ്യപ്രതി റഷീദ്, ആതിരപ്പിള്ളിയിലെ റിസോർട്ടിൽ വെച്ച് എംഡിഎംഎ (MDMA) കലർത്തിയ വെള്ളം കുടിക്കാൻ നൽകി ബോധരഹിതയാക്കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. അതിക്രൂരമായ ഈ കൃത്യത്തിൻ്റെ ദൃശ്യങ്ങൾ റഷീദ് സ്വന്തം മൊബൈലിൽ പകർത്തി.
പീഡനത്തിനുശേഷം, ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ സ്വർണ്ണമാലയും വളകളും ഇവർ കവർന്നെടുത്തു. യുവതിയുടെ പരാതിയെത്തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മുഖ്യപ്രതിയായ റഷീദിനെ സഹായിച്ചതിനാണ് കൂട്ടാളികളായ ജലാലുദ്ദീനെയും ജോബിനെയും അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യപ്രതിയായ റഷീദ് ഒരു കൊടുംകുറ്റവാളിയാണ് എന്നതാണ് ഞെട്ടിക്കുന്ന വിവരം. 2016-ൽ അയ്യന്തോളിലെ ഫ്ലാറ്റിൽ ഒരു സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. കൂടാതെ, കൊടകര, ഇരിങ്ങാലക്കുട, വലപ്പാട്, വെള്ളികുളങ്ങര, തൃശ്ശൂർ വെസ്റ്റ്, വീയ്യൂര് പോലീസ് സ്റ്റേഷൻ പരിധികളിലായി കവർച്ച, വധശ്രമം, അടിപിടി, മോഷണം, തട്ടിപ്പ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ജയിലിൽ കഴിഞ്ഞിരുന്നപ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. അറസ്റ്റിലായ മറ്റൊരു പ്രതിയായ ജലാലുദ്ദീൻ മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയാണ്.
അന്വേഷണസംഘത്തിൽ ചാലക്കുടി ഡിവൈഎസ്പി വി.കെ. രാജു, ആതിരപ്പിള്ളി എസ്എച്ച്ഒ മനീഷ് പൗലോസ്, എസ്.ഐ. ഷിജു, എ.എസ്.ഐ.മാരായ സിൽജോ, ഷിജോ, റെജി എന്നിവരാണ് ഉണ്ടായിരുന്നത്
















