പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കഴിഞ്ഞവർഷത്തെ ലാഭം നേടിയ സിനിമകളുടെ പട്ടികയ്‌ക്കെതിരേ വിമർശനവുമായി എത്തിയ ‘നരിവേട്ട’ എന്ന ചിത്രത്തിന്റെ സംവിധായകൻ അനുരാജ് മനോഹറിന് പിന്തുണയുമായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ: ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള’ സംവിധായകൻ പ്രവീൺ നാരായണൻ രംഗത്ത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കണക്കുകൾ പുറത്തുവിടുന്നതിന്റെ മാനദണ്ഡം എന്താണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
പ്രവീൺ നാരായണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
‘പ്രൊഡ്യൂസർസ് അസോസിയേഷൻ ഈ കണക്കുകൾ പുറത്തു വിടുന്നതിന്റെ മാനദണ്ഡം കൂടി വ്യക്തമാക്കിയാൽ നല്ലതായിരിക്കും. ഈ വർഷം ആദ്യം കുറച്ചു മാസങ്ങൾ കണക്കുകൾ പുറത്തു വിട്ടശേഷം പെട്ടന്നൊരു സുപ്രഭാതത്തിൽ അത് നിർത്തി. പിന്നീട് വർഷാവാസാന കണക്കുമായി ഇപ്പോൾ വീണ്ടും വന്നിരിക്കുന്നു. സിനിമ ഒരു ബിസിനസ് ആയതുകൊണ്ടും തിയറ്ററിന് പുറത്തും അതിന് സാമ്പത്തിക സാധ്യതകൾ ഉള്ളത് കൊണ്ടും ഇത്രയും സിനിമകൾ മാത്രം വിജയിച്ചു എന്ന രീതിയിൽ കണക്ക് വരുമ്പോൾ അത് പലരെയും തെറ്റിദ്ധരിപ്പിക്കും എന്നതിൽ സംശയമില്ല. പ്രത്യേകിച്ചും പുതിയതായി ഈ രംഗത്തേക്ക് ഇൻവെസ്റ്റ് ചെയ്തു കടന്നു വരാൻ ആഗ്രഹിക്കുന്നവരെ.
ഇതിനോടകം പല പ്രൊഡ്യൂസർസും അംഗീകരിച്ച ട്രാക്കഴ്‌സ് പുറത്തുവിട്ട ഈ വർഷത്തെ കണക്കുകൾ നോക്കിയാൽ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന നരിവേട്ട, സുമതി വളവ് എന്നീ ചിത്രങ്ങൾ മാത്രമാണ് അസോസിയേഷൻ ലിസ്റ്റിൽ ഇല്ലാതെ പോയതെന്ന് കാണാം. സിനിമയുടെ ബജറ്റ് മെൻഷൻ ചെയ്യാതെ വരുന്ന ഈ ലിസ്റ്റിൽ സൂപ്പർ ഹിറ്റുകളും ഹിറ്റുകളും ലിസ്റ്റ് ചെയ്തിരിക്കുന്നതിലും സംശയം തോന്നാം. ഒരു ഉദാഹരണം പറഞ്ഞാൽ, എമ്പുരാൻ എന്ന സിനിമ സൂപ്പർ ഹിറ്റും എക്കോ വെറും ഹിറ്റുമാണ്. ഈ രണ്ട് സിനിമകളുടെയും ബജറ്റ്, കളക്ഷൻ തുടങ്ങിയ കാര്യങ്ങൾ ട്രാക്കിങ് പേജുകൾ പ്രചരിപ്പിച്ചത് സത്യമാണെങ്കിൽ എമ്പുരനെക്കാൾ എത്രയോ വലിയ ലാഭമാണ് എക്കോ. എന്നിട്ടും അത് വെറും ഹിറ്റ് മാത്രമാണ്. സിനിമയുടെ ബജറ്റ് മെൻഷൻ ചെയ്യാതെയും, തിയറ്ററിന് പുറത്ത് അതിന് ഉണ്ടാകാൻ സാധ്യതയുള്ള ബിസിനെസ്സ്, പ്രോഫിറ്റ് സാധ്യതകൾ പരിഗണിക്കാതെയുമുള്ള ഈ ലിസ്റ്റ് സിനിമയിൽ നിന്ന് കുറെ പേരെയെങ്കിലും അകറ്റും എന്ന വാദം പൂർണമായും ശരിയാണ്.
പുറത്തു വിടുമ്പോൾ എല്ലാം ഉൾക്കൊള്ളിച്ച സമഗ്രമായ ലിസ്റ്റ് പുറത്തു വിടണം. അല്ലാതെ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന് പറയുന്നത് പോലെ അറ്റവും വാലുമില്ലാത്ത കാര്യങ്ങൾ പറയുകയല്ല വേണ്ടത്. അനുരാജ് പറഞ്ഞത് പോലെ ഓരോ സിനിമയും ഓരോ പോരാട്ടമാണ്. ആരും കൈ പിടിച്ചു കയറ്റിയതല്ല. നടന്നു തേഞ്ഞ ചെരുപ്പുകളും, വിയർപ്പൊട്ടിയ കുപ്പായങ്ങളും മാത്രമാണ് സാക്ഷി. അധ്വാനങ്ങളെ കണ്ടില്ലെന്നു നടിച്ചോളൂ. പക്ഷെ ചവിട്ടി മെതിക്കരുത്.’
















