കാനഡയിലെ എഡ്‌മോണ്ടണിൽ 44 കാരനായ ഇന്ത്യൻ വംശജന് ഹൃദയാഘാതം മൂലം ദാരുണാന്ത്യം. നെഞ്ച് വേദന വന്നിട്ടും വിദഗ്ധ ചികിത്സക്കായി എട്ട് മണിക്കൂറോളം ആശുപത്രിയിൽ കാത്തിരുന്ന ശേഷമാണ് പ്രശാന്ത് ശ്രീകുമാറെന്ന ഇന്ത്യൻ വംശജന്‍റെ അന്ത്യം സംഭവിച്ചത്. കടുത്ത നെഞ്ചുവേദനയെ തുടർന്നാണ് ഡിസംബർ 22 ന് ജോലി സ്ഥലത്ത് നിന്ന് പ്രശാന്ത് ശ്രീകുമാറിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആദ്യഘട്ട പരിശോധനയ്ക്കുശേഷം കാത്തിരിക്കാനാണ് എഡ്‌മോണ്ടണിലെ ഗ്രേ നൺസ് ആശുപത്രി അധികൃതർ നിർദേശിച്ചത്.
വേദന വർധിച്ചതോടെ വീണ്ടും ആശുപത്രി അധികൃതരെ വിവരം അറിയിച്ചെങ്കിലും ഇസിജി എടുക്കുകയും വീണ്ടും കാത്തിരിക്കാൻ നിർദേശിക്കുകയും ചെയ്തു.ഇടയ്ക്കിടെ രക്ത സമ്മർദ്ദം പരിശോധിച്ചെങ്കിലും ബിപി വ്യതിയാനത്തിൽ യാതൊന്നും ചെയ്യാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന് പ്രശാന്തിന്റെ പിതാവ് കാനേഡിയൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
എട്ടുമണിക്കൂർ കാത്തിരുന്നതിന് ശേഷം എമർജൻസി റൂമിലേക്ക് വിളിപ്പിച്ചെങ്കിലും പ്രശാന്ത് കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. കുഴഞ്ഞുവീണിട്ടും വൈകിയാണ് നേഴ്‌സുമാർ സഹായത്തിന് എത്തിയതെന്നും പ്രശാന്തിന്റെ പിതാവ് ആരോപിച്ചു. ഭാര്യയും ചെറിയ മൂന്ന് കുട്ടികളുമാണ് പ്രശാന്തിനുള്ളത്.
















