ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ദൗത്യത്തിന് ശേഷമുള്ള ആക്രമണങ്ങളിലും ഭീഷണികളിലും ഭയന്ന് പാകിസ്താൻ നിയന്ത്രണ രേഖയിൽ (LoC) പ്രതിരോധം ശക്തമാക്കി. പാക് അധീന കശ്മീരിന്റെ (PoK) മുൻനിര പ്രദേശങ്ങളിൽ കൂടുതൽ അത്യാധുനിക കൗണ്ടർ-ഡ്രോൺ സംവിധാനങ്ങൾ വിന്യസിച്ചതായിട്ടാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റാവലക്കോട്ട്, കോട്ലി, ഭീംബർ സെക്ടറുകൾക്ക് എതിർവശത്തുള്ള പ്രദേശങ്ങളിൽ പാകിസ്താൻ പുതിയ വ്യോമ പ്രതിരോധ യൂണിറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞതായി ഇന്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. നിയന്ത്രണ രേഖയിൽ ഏകദേശം 30-ലധികം ഡ്രോൺ പ്രതിരോധ യൂണിറ്റുകൾ പാകിസ്താൻ വിന്യസിച്ചിട്ടുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
ഈ പ്രതിരോധ സംവിധാനങ്ങൾ പ്രധാനമായും വിന്യസിച്ചിട്ടുള്ളത് കോട്ലി-ഭീംബർ ബ്രിഗേഡുകൾക്ക് കീഴിലുള്ള 23-ാമത് ഇൻഫൻട്രി ഡിവിഷനോടൊപ്പമാണ്. കൂടാതെ, മുറീ ആസ്ഥാനമായി പ്രവർത്തിക്കുന്ന 12-ാമത് ഇൻഫൻട്രി ഡിവിഷന്റെ നിയന്ത്രണത്തിലും ഇത്തരം യൂണിറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. നിയന്ത്രണ രേഖയോട് ചേർന്നുള്ള വ്യോമാതിർത്തി നിരീക്ഷണം ശക്തമാക്കാനും ഇലക്ട്രോണിക് യുദ്ധോപകരണങ്ങളുടെ ശേഷി വർദ്ധിപ്പിക്കാനുമുള്ള പാകിസ്താന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.
റാവൽക്കോട്ടിലെ കൗണ്ടർ-ഡ്രോൺ സംവിധാനങ്ങളുടെ ചുമതല പൂഞ്ച് സെക്ടറിലെ ഇന്ത്യൻ പ്രദേശങ്ങൾക്ക് എതിർവശമുള്ള സെക്കൻഡ് ആസാദ് കശ്മീർ ബ്രിഗേഡിനാണ്. കോട്ലിയിലെ പ്രതിരോധ ചുമതല തേഡ് ആസാദ് കശ്മീർ ബ്രിഗേഡ് വഹിക്കുമ്പോൾ, ഭീംബർ മേഖലയുടെ നിയന്ത്രണം ഏഴാമത്തെ ആസാദ് കശ്മീർ ബ്രിഗേഡിനാണ്. ഈ യൂണിറ്റുകളുടെ പ്രവർത്തന മേഖലയിൽ രജൗരി, പൂഞ്ച്, നൗഷേര, സുന്ദർബാനി എന്നീ പ്രധാന ഇന്ത്യൻ സെക്ടറുകൾ ഉൾപ്പെടുന്നു.
’ഓപ്പറേഷൻ സിന്ദൂർ’ അവസാനിച്ചിട്ടില്ലെന്ന ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പും, പടിഞ്ഞാറൻ അതിർത്തിയിലെ സൈനിക നീക്കങ്ങളിൽ ഇന്ത്യ വരുത്തിയ വർധനവുമാണ് പാകിസ്താനെ ആശങ്കയിലാഴ്ത്തിയിട്ടുള്ളത്. ഒരു മുൻകരുതൽ എന്ന നിലയ്ക്കാണ് പാകിസ്താൻ അതിർത്തിയിൽ പ്രതിരോധം ശക്തമാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
















