ഓരോ മാതാപിതാക്കളുടെയും സ്വപ്നമാണ് തങ്ങളുടെ മക്കളെ നല്ല വിദ്യാഭ്യാസം നൽകി, ഉയർന്ന നിലയിൽ എത്തിക്കുക എന്നത്. ആ ലക്ഷ്യത്തിനായി അവർ കഷ്ടപ്പെട്ട് സമ്പാദിക്കുകയും മക്കൾക്ക് ലഭ്യമായ മികച്ച വിദ്യാഭ്യാസം നൽകുകയും ചെയ്യും. അറിവ് നേടാനും പഠനം എളുപ്പമാക്കാനുമായി പലപ്പോഴും അവർ മക്കളെ ട്യൂഷൻ സെന്ററുകളിലേക്കും അയയ്ക്കുന്നത്, അധ്യാപകരിൽ അർപ്പിച്ച പൂർണ്ണമായ വിശ്വാസത്തിലാണ്.
വിദ്യാർത്ഥികളെ സ്വന്തം മക്കളെപ്പോലെ കാണേണ്ടവരാണ് ഗുരുക്കന്മാർ. എന്നാൽ, ഈ വിശ്വാസത്തിന് കളങ്കം ഏൽക്കുമ്പോഴോ? ഒരു അധ്യാപകന് സ്വന്തം വിദ്യാർത്ഥിയോട്, അതും 15 വയസ്സുമാത്രം പ്രായമുള്ള ഒരു കുട്ടിയോട്, പ്രണയം തോന്നുക എന്നത് എത്ര വലിയ വിരോധാഭാസമാണ്!
പഠിച്ച് വളരേണ്ട പ്രായത്തിലുള്ള ഒരു കുട്ടിയോട് തോന്നുന്ന ഇത്തരം വികാരങ്ങൾ തികച്ചും ധാർമ്മികമായി അംഗീകരിക്കാൻ കഴിയാത്തതുമാണ്. രാജസ്ഥാനിലെ കോട്ടയിൽ സംഭവിച്ചതും മറ്റൊന്നായിരുന്നില്ല. ഒരു ഡോക്ടറാകാൻ ആശിച്ച്, കഷ്ടപ്പെട്ട് പഠിച്ചുകൊണ്ടിരുന്ന ഒരു പതിനഞ്ചുകാരിയുടെ ജീവിതം, തന്നിൽ വിശ്വാസമർപ്പിച്ച അധ്യാപകൻ്റെ ഏകപക്ഷീയമായ പ്രണയം മൂലം പാതിവഴിയിൽ പൊലിഞ്ഞുപോയ ആ ദുഃഖകരമായ കഥയാണ്.
രാജസ്ഥാനിലെ കോട്ട നഗരം. ബജാജ് ഖാനയിലെ ഒരു സാധാരണ വീട്ടിലാണ് പതിനഞ്ചുകാരിയായ ആ മിടുക്കി വിദ്യാർത്ഥിനി താമസിച്ചിരുന്നത്. പത്താം ക്ലാസ്സുകാരിയായ അവൾക്ക് ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ: പഠിച്ച് ഒരു ഡോക്ടറാകണം, എന്നിട്ട് കഷ്ടപ്പെടുന്ന തൻ്റെ മാതാപിതാക്കൾക്ക് നല്ലൊരു ജീവിതം നൽകണം. ആ സ്വപ്‌നങ്ങളെല്ലാം തളിർത്തു നിൽക്കുമ്പോഴാണ്, 2022 ഫെബ്രുവരി 13, ഞായറാഴ്ച, വിധി ഒരു വാട്ട്‌സ്ആപ്പ് മെസ്സേജായി അവളുടെ ഫോണിലേക്ക് എത്തിയത്.
ഒരു ഞായറാഴ്ച ദിവസം. സാദാരണ ഞായറാഴ്ചകളിൽ അവൾക്ക് ട്യൂഷൻ ഇല്ലായിരുന്നു. അതിനാൽ അന്ന് കുടുംബസമേതം ഒരു കല്യാണത്തിന് പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാൽ, “ഇന്ന് മാത്‌സിന് സ്പെഷ്യൽ ക്ലാസ് ഉണ്ട്, എല്ലാവരും വരണം” എന്ന ട്യൂഷൻ മാസ്റ്റർ ഗൗരവിൻ്റെ സന്ദേശം അവളുടെ യാത്രാ പദ്ധതികൾ മാറ്റിമറിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി അവളെ പഠിപ്പിക്കുന്ന, 28 വയസ്സുകാരനായ ഗൗരവിനെ മാതാപിതാക്കൾക്ക് വലിയ വിശ്വാസമായിരുന്നു. ആ വിശ്വാസത്തിൽ ഊന്നി, “നിങ്ങൾ പോയിട്ട് വരൂ, ഞാൻ ക്ലാസ്സിൽ പൊയ്ക്കോളാം” എന്ന് പറഞ്ഞ് അവൾ മാതാപിതാക്കളെ യാത്രയാക്കി. ഉച്ചയോടടുത്ത്, അച്ഛനും അമ്മയും അവളെ ട്യൂഷൻ സെന്ററിൽ കൊണ്ടുവിട്ടു. “വൈകുന്നേരം വരാം മോളേ,” എന്ന് പറഞ്ഞ് അവർ മടങ്ങി. അതായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട മകൾക്ക് നൽകിയ അവസാനത്തെ യാത്രയയപ്പ് എന്ന് ആ മാതാപിതാക്കൾ അറിഞ്ഞില്ല.
വൈകുന്നേരം ആറുമണിയായപ്പോൾ കല്യാണം കഴിഞ്ഞ് മാതാപിതാക്കൾ ട്യൂഷൻ സെന്ററിന് മുന്നിലെത്തി. പക്ഷേ, സെന്റർ അടഞ്ഞുകിടക്കുന്നു! ചുറ്റും കുട്ടികളെ ആരെയും കണ്ടില്ല. ഗൗരവ് മാഷെ വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്. ഭയം അവരുടെ മനസ്സിൽ തീയായി പടർന്നു. അയൽപക്കങ്ങളിൽ അന്വേഷിച്ചിട്ടും മകളെക്കുറിച്ച് വിവരമില്ല.
ഒടുവിൽ ഗൗരവിൻ്റെ അമ്മയുടെ സഹായത്തോടെ സ്പെയർ കീ ഉപയോഗിച്ച് ട്യൂഷൻ സെന്റർ തുറന്നു. അകത്തേക്ക് കയറിയ മാതാപിതാക്കളുടെ കണ്ണ് ആദ്യം ഉടക്കിയത് തറയിൽ കിടന്ന മകളുടെ ചെരിപ്പുകളിലാണ്. നെഞ്ചിടിപ്പോടെ ഉള്ളിലേക്ക് നോക്കിയ അവർ കണ്ട കാഴ്ച ഒരു അച്ഛനും അമ്മയ്ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു: ജനൽ ഗ്രില്ലിൽ, കൈകാലുകൾ ബന്ധിക്കപ്പെട്ട നിലയിൽ, തൂങ്ങിനിൽക്കുന്ന തങ്ങളുടെ പ്രിയപ്പെട്ട മകൾ!
പോലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ അതൊരു ആത്മഹത്യയല്ല, കൊലപാതകമാണെന്ന് വ്യക്തമായി. കൈകാലുകൾ കെട്ടിയിട്ട നിലയിൽ ഒരാൾക്ക് സ്വയം ജീവനൊടുക്കാൻ കഴിയില്ലല്ലോ. സംശയത്തിൻ്റെ മുന ഗൗരവിലേക്ക് നീണ്ടു. സിസിടിവി ദൃശ്യങ്ങളിൽ ഏകദേശം അഞ്ചരയോടെ ഗൗരവ് സ്കൂട്ടറിൽ പോകുന്നത് കണ്ടതോടെ അന്വേഷണം ഊർജ്ജിതമായി.
അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു: 28-കാരനായ ഗൗരവിന് തൻ്റെ വിദ്യാർത്ഥിനിയോട് തോന്നിയ പ്രണയമായിരുന്നു എല്ലാ ക്രൂരതകൾക്കും കാരണം. ഫെബ്രുവരി 14, വാലൻ്റൈൻസ് ഡേയുടെ തലേന്ന്, ക്ലാസ് കഴിഞ്ഞ് മറ്റെല്ലാ കുട്ടികളും പോയ ശേഷം ഗൗരവ് അവളോട് തൻ്റെ ഇഷ്ടം തുറന്നു പറഞ്ഞു.
ആ 15 വയസ്സുകാരി അത് ശക്തമായി എതിർത്തു, ‘നോ’ പറഞ്ഞു. ആ നിരാസം ഗൗരവിൻ്റെ ഈഗോയെ മുറിപ്പെടുത്തി. ദേഷ്യത്തിൽ അയാൾ അവളെ ശ്വാസം മുട്ടിച്ചു കൊന്നു. തുടർന്ന്, ഇത് ആത്മഹത്യയായി വരുത്തി തീർക്കാൻ മൃതദേഹം ഗ്രില്ലിൽ കെട്ടിത്തൂക്കി.
ഗൗരവിൻ്റെ ക്രൂരത അവിടെയും അവസാനിച്ചിരുന്നില്ല. പിടിക്കപ്പെടാതിരിക്കാൻ അയാൾ മുൻകൂട്ടി പ്ലാൻ തയ്യാറാക്കിയിരുന്നു. കൊലപാതകത്തിന് മുമ്പ് അയാൾ ഗൂഗിളിൽ തിരഞ്ഞത് ‘പോലീസിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം’ എന്നായിരുന്നു. കൂടാതെ, ആമസോണിൽ നിന്ന് സ്ത്രീകളുടെ വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും അയാൾ ഓർഡർ ചെയ്തിരുന്നു.
കൊലപാതകത്തിന് ശേഷം, സിസിടിവി ക്യാമറകളെ വെട്ടിക്കാൻ അയാൾ സ്ത്രീവേഷം കെട്ടി, മുഖം മറച്ചാണ് സ്കൂട്ടർ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. ഒടുവിൽ, ഹരിയാനയിലുള്ള തൻ്റെ ചേച്ചിയുടെ വീട്ടിലെ ഫങ്ഷനിൽ ഗൗരവ് ഉണ്ടാകുമെന്ന് മനസ്സിലാക്കിയ പോലീസ്, സംഭവത്തിന് എട്ട് ദിവസങ്ങൾക്ക് ശേഷം, ഹരിയാനയിൽ വെച്ച് ആ കൊലപാതകിയെ പിടികൂടി.
ഒരു ഡോക്ടറാകാൻ കൊതിച്ച, പാവപ്പെട്ട കുടുംബത്തിന് താങ്ങാകാൻ ആഗ്രഹിച്ച ആ പെൺകുട്ടിയുടെ ജീവൻ, ഒരു അധ്യാപകൻ്റെ ദുരന്ത ചിന്തകൾക്ക് മുന്നിൽ ഹോമിക്കപ്പെട്ടു. ആ മാതാപിതാക്കളുടെ കണ്ണീരിന് ഇന്നും ഉത്തരമില്ലാതെ ഈ സംഭവം കോട്ടയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി നിലനിൽക്കുന്നു.
















