ഈ വർഷത്തെ മണ്ഡലകാല സീസണിൽ ശബരിമലയിൽ ലഭിച്ചത് റെക്കോർഡ് വരുമാനം. ആകെ 332.77 കോടി രൂപയാണ് വരുമാനമായി ദേവസ്വം ബോർഡിന് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വലിയ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള വരുമാനമാണിത്. 83.17 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. കഴിഞ്ഞ വർഷം 80.25 കോടി രൂപയായിരുന്നു കാണിക്കയായി ലഭിച്ചത്.
കഴിഞ്ഞ വർഷം 41 ദിവസം പിന്നിട്ടപ്പോൾ 297.06 കോടി രൂപയായിരുന്നു വരുമാനം എന്നാൽ ഈ വർഷം 40 ദിവസം പിന്നിട്ടപ്പോൾ 35.70കോടി രൂപ അധികമായി ലഭിച്ചു. ശബരിമലയിൽ മുൻകാല മണ്ഡലകാലത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തിലും ഇത്തവണ വൻ വർദ്ധനവുണ്ടായി.
4,11,502 പേർ മണ്ഡലകാലത്ത് മാത്രം അധികമായി ശബരിമല സന്നിധാനത്ത് എത്തി. 36,61,258 ഭക്തർ ആണ് ഇത്തവണ ആകെ എത്തിയത്. 1,18,866 ഭക്തർ എത്തിയ നവംബർ 24 നാണ് ഏറ്റവും കൂടുതൽ തിരക്ക് ഉണ്ടായത്. പുല്ലുമേട് വഴി മാത്രം 1,30,955 ഭക്തർ സന്നിധാനത്തേക്ക് എത്തി
















