ബംഗളുരുവിൽ യുവതി ആത്മഹത്യചെയ്ത കേസിൽ പ്രതിയായിരുന്ന ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബെംഗളൂരു വിദ്യാരണ്യപുര ബിഇഎൽ ലേഔട്ടിൽ താമസക്കാരനായ സൂരജ് ശിവണ്ണ (35) നെയാണ് നാഗ്പുരിലെ ഹോട്ടൽമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ ജീവനൊടുക്കിയത് കണ്ടതോടെ ഒപ്പമുണ്ടായിരുന്ന അമ്മ ജയന്തി ശിവണ്ണയും ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സൂരജിന്റെ ഭാര്യ ഗനവി വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഒന്നരമാസം മുമ്പായിരുന്നു സൂരജിന്റെയും ഗനവിയുടെയും വിവാഹം നടന്നത്. എന്നാൽ, വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃമാതാവും ഗനവിയെ ഉപദ്രവിച്ചിരുന്നു എന്നും ഇതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ബന്ധുക്കളുടെ ആരോപിച്ചു.
ഗനവിയുടെ മരണത്തിൽ പരാതി ഉയർന്നതോടെ ഭർത്താവായ സൂരജിനും ഭർതൃമാതാവ് ജയന്തിക്കും എതിരേ പോലീസ് ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തിരുന്നു. എന്നാൽ, പോലീസ് കേസെടുത്തതിന് പിന്നാലെ സൂരജും ഇളയസഹോദരൻ സഞ്ജയും അമ്മ ജയന്തിയും ബെംഗളൂരു വിട്ടു.
ആദ്യം ഹൈദരാബാദിലെത്തിയ ഇവർ പിന്നീട് നാഗ്പുരിലെത്തി. ഇവിടെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുന്നതിനിടെയാണ് സൂരജ് മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ചത്.
മകൻ ജീവനൊടുക്കിയ വിവരമറിഞ്ഞതോടെ ഇതേ ഹോട്ടലിലുണ്ടായിരുന്ന അമ്മ ജയന്തിയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. എന്നാൽ, അവശനിലയിൽ കണ്ടെത്തിയ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവർ അപകടനില തരണംചെയ്തതായും പോലീസ് പറഞ്ഞു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
















