പക എന്ന ഒറ്റ വാക്ക് ഒരു മനുഷ്യന്റെ ജീവൻ ഇല്ലാതാക്കാൻ കെൽപ്പുള്ള ഏറ്റവും മൂർച്ചയേറിയ ആയുധമാണ്. പ്രതികാരത്തിന്റെയും വൈരാഗ്യത്തിന്റെയും പേരിൽ കൊലപാതകങ്ങൾ നടക്കുന്നതും ജീവൻ എടുക്കുന്നതും ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു.
വിശുദ്ധമെന്ന് കരുതുന്ന പ്രണയം പോലും തകരുമ്പോൾ, ആ ‘പരാജയം’ ഉണ്ടാക്കുന്ന പക പലപ്പോഴും കൊടുംകൊലപാതകങ്ങളിലേക്ക് വഴിമാറുന്നു. നിയമത്തോടുള്ള ഭയമില്ലായ്മയാണോ, അതോ മാനസിക നിലയിലെ തകർച്ചയോ — എന്താണ് ഓരോ ദിവസവും ഇത്തരം ക്രൂര സംഭവങ്ങൾ വർധിക്കുന്നതിന്റെ യഥാർത്ഥ കാരണം?
ഇത്തരത്തിൽ, പകയുടെ തീവ്രതയിൽ ഒരു ജീവൻ പൊലിഞ്ഞ ഹൃദയഭേദകമായ സംഭവമാണ് ഗുജറാത്തിൽ അരങ്ങേറിയത്. തന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നു എന്ന് നടിച്ചിരുന്ന സുഹൃത്ത്, വെറുമൊരു പകയുടെ പേരിൽ തന്റെ മരണത്തിന് കാരണമാകുമെന്ന് ആ 21-കാരി സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. ഇഷ്ടം നിരസിച്ചതിന്റെ പേരിൽ ഒരാൾക്ക് സ്വന്തം ജീവൻ ബലിയർപ്പിക്കേണ്ടി വന്ന, ഹൃദയം നുറുങ്ങുന്ന ഒരു ദുരന്തമാണിത്.
ഗുജറാത്തിലെ സൂറത്ത് നഗരം. ഇരുപത്തിയൊന്നുകാരിയായ ഗ്രീഷ്മ, നൈജീരിയയിൽ ഡയമണ്ട് ബിസിനസ്സ് ചെയ്യുന്ന ഒരച്ഛന്റെ മകളായിരുന്നു. ബികോം മൂന്നാം വർഷ വിദ്യാർത്ഥിനി. ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് (CA) ആകുക എന്നതായിരുന്നു അവളുടെ ഏറ്റവും വലിയ സ്വപ്നം. പഠനത്തിൽ മിടുക്കിയായിരുന്ന അവൾ, സാധാരണ ഏത് പെൺകുട്ടികളെയും പോലെ, തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ സന്തോഷത്തോടെ മുന്നേറുകയായിരുന്നു.
അങ്ങനെയിരിക്കെ ഒരു സുഹൃത്ത് വഴിയാണ് ഗ്രീഷ്മ, ഫെനിൽ എന്ന വിദ്യാർത്ഥിയെ പരിചയപ്പെടുന്നത്. ആദ്യകാഴ്ചയിൽത്തന്നെ ഫെനിലിന് അവളോട് കടുത്ത പ്രണയം തോന്നി. വിവാഹം കഴിക്കണമെന്ന ആഗ്രഹം അവൻ പ്രകടിപ്പിച്ചെങ്കിലും, വെറുമൊരു സൗഹൃദത്തിനപ്പുറം അവനെ കാണാൻ ഗ്രീഷ്മയ്ക്ക് കഴിഞ്ഞില്ല.
ഈ നിരസിക്കൽ ഫെനിലിന് ഒരു തിരിച്ചടിയായി. അവൻ നിരന്തരമായി അവളെ ശല്യപ്പെടുത്തിത്തുടങ്ങി. കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഒരു കമ്പനിയിൽ ജോലിക്ക് കയറിയപ്പോഴും അവന്റെ ശ്രദ്ധ മുഴുവൻ ഗ്രീഷ്മയെ പിന്തുടരുന്നതിലായിരുന്നു. തന്നെ ഒഴിവാക്കുന്നത് മറ്റാരോടോ ഇഷ്ടമുള്ളതുകൊണ്ടാണെന്ന തെറ്റിദ്ധാരണ അവനിൽ പകയായി വളർന്നു.
2020 ഏപ്രിലിൽ ഫെനിലിന്റെ സ്വഭാവത്തിലെ ക്രിമിനൽ വശം വെളിവാക്കുന്ന ഒരു സംഭവം നടന്നു. അവൻ താമസിക്കുന്ന സ്ഥലത്തുള്ള ഒരു വീട്ടിൽ നിന്നും ഇന്നോവ കാർ മോഷ്ടിച്ചു കൊണ്ട് കടന്നു കളഞ്ഞു. കാറിലെ ജി.പി.എസ് സംവിധാനം വഴി പോലീസ് അവനെ പിടികൂടി. അപ്പോഴാണ് ഗ്രീഷ്മയുടെ വീട്ടുകാർക്ക് ഈ വ്യക്തി എത്രത്തോളം അപകടകാരിയാണെന്ന് മനസ്സിലായത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷവും അവൻ ഗ്രീഷ്മയെ പിന്തുടരുന്നത് തുടർന്നു.
കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് തോന്നിയപ്പോൾ ഗ്രീഷ്മയുടെ കുടുംബം ഇടപെടാൻ തീരുമാനിച്ചു. 2022 ഫെബ്രുവരി 11-ന് ഗ്രീഷ്മയുടെ അമ്മാവനും സഹോദരനും കൂടി ഫെനിലിനെ താക്കീത് ചെയ്യാനായി അവന്റെ വീട്ടിലെത്തി. വാക്ക് തർക്കം മൂർച്ഛിച്ചപ്പോൾ അവിടെ വെച്ച് അമ്മാവൻ ഫെനിലിനെ തല്ലി.
സ്വന്തം മാതാപിതാക്കളുടെ മുന്നിൽ വെച്ച് മർദ്ദനമേറ്റത് ഫെനിലിന് സഹിക്കാനായില്ല. അപമാനഭാരത്താൽ അവന്റെ ഉള്ളിലെ പക ഒരു തീജ്വാലയായി ആളിക്കത്തി. ഗ്രീഷ്മയാണ് ഇതിനെല്ലാം കാരണമെന്നും അവളെ കൊലപ്പെടുത്തണമെന്നും അവൻ മനസ്സിൽ ഉറപ്പിച്ചു. തന്റെ ഉറ്റ സുഹൃത്തിനോട് താൻ ഗ്രീഷ്മയെ കൊല്ലാൻ പോകുകയാണെന്ന് അവൻ വെളിപ്പെടുത്തുകയും ചെയ്തു.
പിറ്റേന്ന്, ഫെബ്രുവരി 12. പ്രതികാര ദാഹിയായ ഫെനിൽ മാർക്കറ്റിൽ പോയി ആടുകളെ അറുക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള രണ്ട് വലിയ കത്തികൾ വാങ്ങി. അത് ബാഗിൽ ഒളിപ്പിച്ച് ഗ്രീഷ്മയുടെ വീടിന് മുന്നിലെത്തി അവൻ കാത്തുനിന്നു.
വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഗ്രീഷ്മയെ കണ്ടതും അവൻ ഒരു ഭ്രാന്തനെപ്പോലെ പാഞ്ഞടുത്തു. അമ്പതോളം ആളുകൾ നോക്കിനിൽക്കെ, സ്വന്തം അമ്മയുടെയും സഹോദരന്റെയും മുന്നിൽ വെച്ച് അവൻ ഗ്രീഷ്മയുടെ കഴുത്തിൽ കത്തി വെച്ചു. അവളെ രക്ഷിക്കാൻ ശ്രമിച്ച സഹോദരനെയും അമ്മാവനെയും അവൻ കത്തി കാട്ടി ഭീഷണിപ്പെടുത്തി. ആർക്കും അടുത്തു ചെല്ലാൻ ധൈര്യമുണ്ടായില്ല.
താൻ പഠിച്ചു വെച്ച അറവുരീതികൾ ഓർത്തെടുത്ത്, യാതൊരു ദയയുമില്ലാതെ അവൻ ഗ്രീഷ്മയുടെ കഴുത്തറുത്തു. ചോരയിൽ കുളിച്ച് ഗ്രീഷ്മ നിലം പതിക്കുമ്പോൾ, ചുറ്റും കൂടിയവർ മൊബൈൽ ഫോണുകളിൽ ആ ദൃശ്യം പകർത്തുകയായിരുന്നു. കൃത്യത്തിന് ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഫെനിലിനെ ഉടൻ തന്നെ പോലീസ് അറസ്റ്റ് ചെയ്തു.
വെറും 70 ദിവസങ്ങൾക്കുള്ളിൽ പോലീസ് 2500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. 190 സാക്ഷികളും 65 തൊണ്ടിമുതലുകളും. കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കേസിൽ നിർണ്ണായക തെളിവായി. കോടതിയിൽ വിചാരണ നടക്കുമ്പോഴും ഫെനിലിന്റെ മുഖത്ത് കുറ്റബോധത്തിന്റെ ഒരു കണിക പോലുമുണ്ടായിരുന്നില്ല.
2022 മെയ് 6-ന് സൂറത്ത് കോടതിയിൽ വിധി പ്രസ്താവിക്കപ്പെട്ടു. ഇന്ത്യൻ ശിക്ഷാ നിയമം 302 പ്രകാരം അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ച് കോടതി ഫെനിലിന് വധശിക്ഷ വിധിച്ചു. “അജ്മൽ കസബിനും, നിർഭയ കേസ് പ്രതികൾക്കും നൽകിയ ശിക്ഷയിൽ കുറഞ്ഞൊന്നും ഇവൻ അർഹിക്കുന്നില്ല,” എന്ന ജഡ്ജിയുടെ വാക്കുകൾ നീതിയുടെ കടുപ്പം വ്യക്തമാക്കുന്നതായിരുന്നു. സ്വന്തം മകൻ ചെയ്ത തെറ്റിന് അവന് മരണം തന്നെ കിട്ടണമെന്ന് ഫെനിലിന്റെ മാതാപിതാക്കൾ പോലും പറഞ്ഞത്, ആ ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നു.
















