ഇന്ന്, ‘പ്രണയം’ എന്നത് ജീവനെടുക്കാനുള്ള ഒരു വാക്കായി മാറിയിരിക്കുന്നു. ഇഷ്ടപ്പെട്ടാലും, ഇഷ്ടം നിരസിച്ചാലും, എന്തിന്, പ്രണയിനി മറ്റൊരാളോട് സംസാരിച്ചാൽ പോലും കൊലപാതകങ്ങൾ അരങ്ങേറുന്ന ഭീതിതമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ പ്രണയവൈരാഗ്യത്തിന്റെ ഇരകൾ, മിക്കപ്പോഴും, നിസ്സഹായരായ സ്ത്രീകളാണ് എന്നുള്ളതാണ് ഏറ്റവും സങ്കടകരമായ സത്യം.
“എനിക്ക് നീ ഇല്ലാതെ ജീവിക്കാൻ കഴിയില്ല” എന്ന് പറയുന്നവർ തന്നെ, തങ്ങൾ ‘സ്നേഹിച്ച’ വ്യക്തിയെ ഈ ലോകത്തുനിന്ന് എന്നെന്നേക്കുമായി ഇല്ലാതാക്കുന്നു എന്നത് ഒരു വലിയ വിരോധാഭാസമായി മാറിയിരിക്കുകയാണ്. പ്രണയം ഇന്ന് കഴുത്തിൽ വെക്കുന്ന ഒരു കൊലക്കത്തിയായി മാറിയിരിക്കുന്നു.
ഈ ക്രൂരതയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് 2021-ൽ മലപ്പുറം പെരിന്തൽമണ്ണയിൽ നടന്ന ദാരുണമായ സംഭവം. തന്നെ പ്രണയിക്കുന്നെന്ന് പറഞ്ഞ് പുറകെ നടന്ന യുവാവിനോട് തിരികെ ഇഷ്ടം തോന്നിയില്ല എന്ന ഒരൊറ്റ കാരണം കൊണ്ട്, 21 വയസ്സുകാരിയായ ദൃശ്യക്ക് നൽകേണ്ടി വന്നത് സ്വന്തം ജീവനാണ്.
നാളെയും സൂര്യൻ ഉദിക്കുമെന്ന വിശ്വാസത്തിൽ ഉറങ്ങിയ ആ പെൺകുട്ടിക്ക്, തന്റെ കണ്ണുകൾ എന്നെന്നേക്കുമായി അടയാൻ പോകുകയാണെന്നും, അതിന് കാരണക്കാരൻ തന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ വ്യക്തിയാണെന്നും തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല. ഉറക്കത്തിൽ അവൾക്ക് നേരെ നടന്ന ആ ആക്രമണം, എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ പോലും അവസരം നൽകാത്തത്ര ക്രൂരമായിരുന്നു. മലപ്പുറത്തെ ആ 21-കാരിയുടെ മരണം, ദൃശ്യയുടെ ഓർമ്മകൾ, ആ നാട്ടുകാരുടെ മനസ്സിൽ ഇന്നും മായാത്ത ഒരധ്യായമാണ്.
സ്വപ്നങ്ങൾക്ക് തീയിട്ട പകയുടെ നാളുകൾ.
മലപ്പുറം ജില്ലയിലെ കൂഴന്തറയിലെ ചെമ്മാട്ടു വീട്ടിലെ നിയമവിദ്യാർത്ഥിനിയായ ദൃശ്യയുടെ സ്വപ്നങ്ങൾ, ഒരു വ്യക്തിയുടെ പകയാൽ ഒറ്റ ദിവസം കൊണ്ടാണ് ഇല്ലാതായത്. പ്ലസ്ടു കാലഘട്ടം മുതലേ വിനീഷ് വിനോദ് (26) എന്ന യുവാവ് ദൃശ്യയെ (21) പ്രണയം നടിച്ചും വിവാഹ ആവശ്യം ഉന്നയിച്ചും നിരന്തരം ശല്യപ്പെടുത്തിയിരുന്നു.
ഈ ബന്ധത്തിന് താൽപര്യമില്ലെന്ന് അവൾ നിരന്തരം പറഞ്ഞിട്ടും, അവനത് കേൾക്കാൻ കൂട്ടാക്കിയില്ല. ശല്യം സഹിക്കവയ്യാതെ, ദൃശ്യ വീട്ടുകാരോട് വിവരം പറയുകയും, അവർ വിനീഷിനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് താക്കീത് നൽകി വിട്ടയച്ചെങ്കിലും, അത് വിനീഷിന്റെ മനസ്സിൽ കൂടുതൽ പകയാണ് വളർത്തിയത്. രണ്ട് മാസത്തിന് ശേഷമാണ് ആ പക കൊലപാതകമായി മാറിയത്.
പകയും പ്രണയവൈരാഗ്യവും വിനീഷിനെ ഒരു മൃഗമാക്കി മാറ്റിയ ദിവസമായിരുന്നു 2021 ജൂൺ 17. കൊലപാതകം നടത്തുന്നതിന് തലേദിവസം രാത്രി പ്രതി തന്റെ പദ്ധതിയുടെ ആദ്യഭാഗം നടപ്പിലാക്കി; ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രന്റെ പെരിന്തൽമണ്ണയിലെ ‘സി.കെ. സ്റ്റോഴ്‌സ്’ എന്ന കളിപ്പാട്ടക്കട തീയിട്ട് നശിപ്പിച്ചു.
തീ കത്തിയ വിവരം അറിഞ്ഞ് ബാലചന്ദ്രൻ വീട്ടിൽ നിന്ന് പുറത്തുപോയ സമയം, തന്റെ പദ്ധതി നടപ്പിലാക്കാൻ പറ്റിയ സമയമെന്ന് വിനീഷ് ഉറപ്പിച്ചു. ആരും കാണാതെ, അടുക്കള വാതിൽ വഴി അകത്തുകടന്ന അവൻ, അവിടെനിന്ന് കുത്താനായി ഒരു കത്തിയെടുത്തു. തുടർന്ന്, ഉറങ്ങിക്കിടന്ന ദൃശ്യയുടെ മുറിയിലെത്തി പ്രതികാരദാഹിയായി 22 തവണയാണ് കുത്തിയത്.
ദൃശ്യയുടെ നിലവിളി കേട്ട് 13 വയസ്സുകാരിയായ അനുജത്തി ദേവശ്രീ ഓടി ചെന്നപ്പോൾ കണ്ടത്, തന്റെ സഹോദരിയെ അതിക്രൂരമായി ആക്രമിക്കുന്ന കാഴ്ചയായിരുന്നു. ചേച്ചിയെ രക്ഷിക്കാനായി അവൾ അവനെ തടയാൻ ശ്രമിച്ചു. ആ ശ്രമത്തിനിടയിൽ ആദ്യം കുത്തേൽക്കുന്നത് ദേവശ്രീക്കായിരുന്നു.
നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോഴേക്കും വിനീഷ് ഓടി രക്ഷപ്പെട്ടു. നാട്ടുകാർ ഉടൻ തന്നെ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും, ഹൃദയത്തിൽ ആഴത്തിലുള്ള മുറിവേറ്റ ദൃശ്യ അപ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരുന്നു.
കൊലപാതകത്തിന് ശേഷം രക്തം പുരണ്ട കത്തിയും കൈകളും പേടിച്ച് വിറച്ച മനസ്സുമായി അവൻ ഓടിക്കയറിയത് ഓട്ടോ ഡ്രൈവറായ ജൗഹറിന്റെ വാഹനത്തിലേക്കായിരുന്നു. രക്തം കണ്ട് കാര്യം തിരക്കിയപ്പോൾ അപകടം പറ്റിയതാണെന്ന് നുണ പറഞ്ഞു. എന്നാൽ, സംശയം തോന്നിയ ഡ്രൈവർക്ക് നാട്ടുകാർ വിളിച്ച് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, തന്ത്രപരമായി വിനീഷിനെ പെരിന്തൽമണ്ണ സ്റ്റേഷനിലെത്തിച്ച് പോലീസിന് കൈമാറുകയായിരുന്നു.
കൊലപാതകം നടന്ന് 57–ാം ദിവസം പോലീസ് 518 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. 3 സാക്ഷികളുടെ രഹസ്യ മൊഴിയുൾപ്പെടെ 81 പേരുടെ മൊഴികളും 80 തൊണ്ടിമുതലുകളും കുറ്റപത്രത്തിലുണ്ടായിരുന്നു.
കേസിൽ വിചാരണ തടവുകാരനായിരുന്ന വിനീഷ്, ജയിലിൽ കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ, നിയമത്തെ കബളിപ്പിക്കാനുള്ള അവന്റെ ശ്രമങ്ങൾ അവിടെയും തുടർന്നു.
2022-ൽ വാർഡിലെ ശുചിമുറിയുടെ ചുമർ തുരന്ന് തടവുചാടിയ വിനീഷിനെ അന്ന് കർണാടകയിലെ ധർമ്മസ്ഥലയിൽ വെച്ച് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നു. ഏറ്റവും ഒടുവിലായി 2025 ഡിസംബർ 31 തിങ്കളാഴ്ച രാത്രി 11 മണിയോടെ, മൂന്നാം വാർഡിലെ ശുചിമുറിയുടെ ചുമർ തുരന്ന് ഇയാൾ വീണ്ടും ചാടിപ്പോയി. ഇത് മൂന്നാം തവണയാണ് വിനീഷ് രക്ഷപ്പെടാൻ ശ്രമിക്കുന്നത്.
പ്രതി വീണ്ടും രക്ഷപ്പെട്ടതറിഞ്ഞ്, ദൃശ്യയുടെ അമ്മയും സഹോദരിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ കടുത്ത ഭീതിയിലാണ്. “അവനെന്തും ചെയ്യുന്ന വലിയ ക്രിമിനലാണ്. അവൻ എപ്പോൾ വേണമെങ്കിലും വരുമെന്നുതന്നെയാണ് കരുതുന്നത്,” എന്ന് ദൃശ്യയുടെ അമ്മ പറയുന്നു. ഉറക്കത്തിൽ ക്രൂരമായി കൊല്ലപ്പെട്ട മകളുടെ നീതിക്ക് വേണ്ടി കാത്തിരിക്കുന്ന ആ അമ്മയുടെ വാക്കുകളിൽ, ഭയവും അതോടൊപ്പം പോലീസിലുള്ള നേരിയ വിശ്വാസവും നിഴലിക്കുന്നുണ്ട്.
പ്രണയത്തിന്റെ പേരിൽ ജീവനെടുത്ത ഒരു ക്രിമിനൽ വീണ്ടും പൊതുസമൂഹത്തിലേക്ക് എത്തുമോ എന്ന ആശങ്കയിൽ, മലപ്പുറത്തെ ആ കുടുംബവും നാടും നീതിക്കായി മുറവിളി കൂട്ടുകയാണ്. ഒറ്റപ്പാലം ലോ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്ന ദൃശ്യയുടെ ഓർമ്മകൾ, പ്രണയ വൈരാഗ്യത്തിന്റെ പേരിൽ ഇനിയൊരു പെൺകുട്ടിക്കും ജീവൻ നഷ്ടമാകാതിരിക്കാനുള്ള ശക്തമായ താക്കീതായി ഈ സമൂഹത്തിൽ നിലനിൽക്കണം.
















