സോഷ്യൽ മീഡിയ തുറന്നാൽ ഇന്ന് എഐ റീലുകളാണ് ഏറെയും. നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾക്ക് കാഴ്ചക്കാരും ഏറെയാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) വീഡിയോ ചാനൽ ഇന്ത്യയിലാണ്. എഐ കണ്ടന്‍റ് ക്രിയേറ്റ് ചെയ്യുന്ന ‘ബന്ദർ അപ്നാ ദേസ്ത്’ എന്ന യുട്യൂബ് ചാനൽ 35 കോടി രൂപയാണ് വാർഷിക വരുമാനം നേടുന്നത്. ഒരു കുരങ്ങന്‍റെ എഐ മോഡൽ ഉപയോഗിച്ച് വീഡിയോകൾ ചെയ്യുന്ന ഈ ചാനലാണ് നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന എഐ സ്ളോപ് ചാനൽ.

ഇതുവരെ 2.4 ബില്യൻ കാഴ്ചക്കാരെ ഈ ചാനൽ സ്വന്തമാക്കിക്കഴിഞ്ഞു. ഏഐ ടൂളുകൾ മാത്രം ഉപയോഗിച്ച് നിർമിക്കുന്ന കുറഞ്ഞ നിലവാരമുള്ള വീഡിയോകളെയാണ് എഐ സ്ളോപ് എന്ന് വിളിക്കുന്നത്. ഇവയ്ക്ക് കൃത്യമായ കഥയോ അർത്ഥമോ ഉണ്ടാവില്ല. അസം സ്വദേശിയായ സുരജിത്ത് കർമകർ 2020ൽ തുടങ്ങിയ ചാനലാണിത്. എഐ ജെനറേറ്റഡ് കണ്ടന്‍റുകളായതു കൊണ്ടു തന്നെ അതിവേഗം മില്യൻ വ്യൂസ് നേടാൻ ഈ ചാനലിലെ വീഡിയോകൾക്ക് കഴിഞ്ഞു. ചാനലിന്‍റെ ഉള്ളടക്കം ആവർത്തന സ്വഭാവമുള്ളതായിട്ടും വീഡിയോകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

കാപ്വിങ് എന്ന പ്ളാറ്റ്ഫോം ലോകത്തിലെ 15000 ചാനലുകൾ പരിശോധിച്ചതിൽ 278 എണ്ണം എഐ നിർമിത വീഡിയോകളാണ്. എന്നാൽ, ഇന്ത്യയിലേതുൾപ്പെടെ മികച്ച കണ്ടന്‍റും, വമ്പൻ ക്വാളിറ്റിയും ഉറപ്പാക്കിക്കൊണ്ട് എൻഗേജിങ്ങായ കണ്ടന്‍റുകൾ ഉണ്ടാക്കുന്നവർക്കു പോലും ഇത്ര വ്യൂവേഴ്സിനെ ലഭിക്കുന്നില്ല. കുറഞ്ഞ ചിലവിൽ ലഭിക്കുന്ന എഐ വീഡിയോകൾക്ക് എത്രത്തോളം സ്വാധീനം ഉണ്ടാക്കാനാകും എന്നതിന്‍റഎ ഉദാഹരണമാണ് ബന്ദർ അപ്നാ ദേസ്ത് പോലുള്ള ചാനലുകൾ.
















