തിരുവനന്തപുരം മുൻ മന്ത്രിയും നിലവിലെ എം.എൽ.എയുമായ ആന്റണി രാജുവിനെതിരെ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ വിധി കേരള രാഷ്ട്രീയത്തിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. 34 വർഷം പഴക്കമുള്ള, തൊണ്ടിമുതൽ കൃത്രിമം കാണിച്ച കേസിലാണ് അദ്ദേഹത്തിന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചത്. ഒരു എം.എൽ.എയുടെ ഭാവി തന്നെ ചോദ്യചിഹ്നത്തിലാക്കിയ ഈ കേസിന്റെ ചുരുളുകൾ അഴിയുന്നത് വിധിന്യായത്തിലെ ഓരോ വാക്കിലൂടെയുമാണ്.
1990 ഏപ്രിൽ നാലിനാണ് കേസിന്റെ തുടക്കം. 61 ഗ്രാം ഹാഷിഷുമായി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഓസ്‌ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദോർ സർവലിയെ പോലീസ് പിടികൂടി.
അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു, പ്രശസ്ത അഭിഭാഷക സെലിൻ വിൽഫ്രഡിന്റെ ജൂനിയറായി ഈ കേസിൽ പ്രതിക്കുവേണ്ടി ഹാജരായി. തിരുവനന്തപുരം സെഷൻസ് കോടതി ആൻഡ്രൂവിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. എന്നാൽ, ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ ആൻഡ്രൂ വെറുതെ വിടപ്പെട്ടു.
പ്രതിയെ വെറുതെ വിട്ടതിന്റെ കാരണമായി ഹൈക്കോടതി പ്രധാനമായി ചൂണ്ടിക്കാണിച്ചത് പോലീസ് ഹാജരാക്കിയ പ്രധാന തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് ധരിക്കാൻ കഴിയാത്തത്ര വലുതോ ചെറുതോ ആണ് എന്നതായിരുന്നു. ഈ വാദം കോടതി നേരിട്ട് ഉറപ്പാക്കുകയും ആൻഡ്രൂവിന് അനുകൂലമായി വിധി വരുകയും ചെയ്തു. അങ്ങനെ ആൻഡ്രു ജയിൽ മോചിതനാവുകയും, ഉടൻ തന്നെ അദ്ദേഹം രാജ്യം വിടുകയും ചെയ്തു.
കേരളത്തിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കടന്ന ആൻഡ്രൂ അവിടെ ഒരു കൊലക്കേസിൽ ഉൾപ്പെടുകയും ജയിലിലാവുകയും ചെയ്തു. തടവിൽ കഴിയുന്നതിനിടെ അദ്ദേഹം കേരളത്തിലെ കേസിനെക്കുറിച്ച് സഹതടവുകാരനോട് വെളിപ്പെടുത്തി. ഇത് കേസിൽ നിർണായകമായത്. ഒരിക്കലും പുറത്തുവരില്ല എന്ന വിശ്വസിച്ചിരുന്ന കാര്യം പുറത്തു വന്നു.
ആൻഡ്രു പറഞ്ഞ ഈ വിവരം ഇന്റർപോൾ വഴി സി.ബി.ഐക്ക് ലഭിച്ചു. സി.ബി.ഐ കേരളാ പോലീസിന് കത്ത് നൽകിയതോടെയാണ് ഈ പഴയ കേസ് വീണ്ടും സജീവമായതും ആന്റണി രാജുവിനെതിരെ അന്വേഷണം ആരംഭിച്ചതും.
അപ്പോഴാണ് ആന്റണി രാജു പ്രതിയെ രക്ഷപെടുത്താനായി അടിവസ്ത്രം കോടതി ജീവനക്കാരനായ ജോസു വഴി മാറ്റിയ വിവരം പുറം ലോകമറിയുന്നത്. ഇതോടെ അന്വേഷണം ആരംഭിക്കുകയും കേസിലെ പ്രധാന തൊണ്ടിമുതലായ അടിവസ്ത്രം മാറ്റാനായി ആന്റണി രാജു കോടതി ജീവനക്കാരനായ ഒന്നാം പ്രതി ജോസുമായി ഗൂഢാലോചന നടത്തിയെന്നും, കൃത്രിമം നടത്തിയ അടിവസ്ത്രം ഹൈക്കോടതിയിൽ തെളിവായി ഹാജരാക്കിയെന്നും കോടതി കണ്ടെത്തി.
ഐ.പി.സി. 120 ബി (ക്രിമിനൽ ഗൂഢാലോചന), 201 (തെളിവ് നശിപ്പിക്കൽ), 193 (തെറ്റായ തെളിവ് നൽകൽ), 409 (ട്രസ്റ്റിന്റെ ലംഘനം), 34 (പൊതു ഉദ്ദേശ്യം) എന്നീ വകുപ്പുകളാണ് ആന്റണി രാജുവിനെതിരെ തെളിഞ്ഞത്. കേസിലെ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയായ കോടതി ജീവനക്കാരൻ ജോസിനും ഇതേ കേസിൽ മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു.
ഒരു നിയമസഭാംഗം നിയമപാലനത്തിൽ കൃത്രിമം കാട്ടി എന്ന് തെളിഞ്ഞ ഈ കേസ്, കേരളത്തിന്റെ നിയമ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായി മാറുകയാണ്.
















