വിവാഹം, അത് രണ്ട് മനസ്സുകളുടെയും പരസ്പര സമ്മതത്തോടെയും സ്നേഹത്തോടെയും നടക്കേണ്ട ഒരു ഉടമ്പടിയാണ്. എന്നാൽ പരസ്പരം ഇഷ്ടമില്ലാതെ, കുടുംബത്തിന്റെ നിർബന്ധത്തിന് വഴങ്ങി നടത്തുന്ന വിവാഹങ്ങൾ പലപ്പോഴും ദുരന്തത്തിൽ കലാശിക്കാറുണ്ട്. പണവും പ്രതാപവും മാത്രം നോക്കി, മക്കളുടെ മനസ്സ് കാണാതെ തങ്ങളുടെ ‘അഭിമാനം’ കാക്കാൻ വേണ്ടി മാതാപിതാക്കൾ നടത്തുന്ന ഇത്തരം നിർബന്ധിത വിവാഹങ്ങൾ ഒരു നല്ല ജീവിതത്തിലേക്ക് വഴി തുറക്കില്ല.
പകരം, അത് നിത്യമായ ദുരിതത്തിലേക്കും ചിലപ്പോൾ ക്രൂരമായ അന്ത്യത്തിലേക്കും എത്തിച്ചേരും. അത്തരമൊരു ക്രൂരമായ സംഭവമാണ് തമിഴ്‌നാട്ടിൽ അരങ്ങേറിയത്. താൻ പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ സമ്മതിക്കാതെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മറ്റൊരാളെ ജീവിതസഖിയാക്കിയപ്പോൾ, അതിന്റെ കഠിനമായ ദുരിതം ഏറ്റുവാങ്ങേണ്ടി വന്നത് ഒരു തെറ്റും ചെയ്യാതെ നല്ലൊരു കുടുംബജീവിതം സ്വപ്നം കണ്ടു വന്ന ആ പെൺകുട്ടിക്കാണ്.
വീട്ടുകാരുടെ നിർബന്ധിത വിവാഹത്തിന്റെ ബലിയാടായി, 39 വർഷം നരകയാതന അനുഭവിച്ച ശേഷം, ഒടുവിൽ സ്വന്തം ഭർത്താവിന്റെ കൈകളാൽ ക്രൂരമരണം ഏറ്റുവാങ്ങേണ്ടി വന്ന ഇന്ദ്രയുടെ കഥ
സംഭവത്തിന്റെ തുടക്കം 1980-കളിലാണ്. വൻ സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ അംഗമായിരുന്നു ഇന്ദ്ര. എന്നാൽ മറുവശത്ത്, സർക്കാർ സ്കൂളിലെ ഉയർന്ന പദവിയുള്ള അധ്യാപകനായിരുന്നു നടരാജൻ. നടരാജനായി ഇന്ദ്രയെ വിവാഹം ആലോചിച്ചു. എന്നാൽ താനൊരു ഹെഡ്മാസ്റ്ററാണെന്നും, വിദ്യാഭ്യാസം കുറഞ്ഞ ഇന്ദ്ര തനിക്ക് ചേർന്ന വധുവല്ലെന്നും പറഞ്ഞ് നടരാജൻ ആ വിവാഹത്തെ ശക്തമായി എതിർത്തു.
മാത്രമല്ല, മറ്റൊരാളുമായി അയാൾക്ക് പ്രണയവുമുണ്ടായിരുന്നു. എങ്കിലും വീട്ടുകാരുടെ നിർബന്ധം അതിജീവിച്ചില്ല. മനസ്സില്ലാമനസ്സോടെ അയാൾ ഇന്ദ്രയെ താലികെട്ടി. ആ നിമിഷം മുതൽ ഇന്ദ്രയുടെ ജീവിതത്തിൽ സമാധാനം എന്ന വാക്ക് ഇല്ലാതായി. ഭർത്താവിന്റെ വെറുപ്പ് നിറഞ്ഞ നോട്ടങ്ങളും മൗനവുമായിരുന്നു ഇന്ദ്രയുടെ അന്നത്തെ കൂട്ട്.
വര്ഷങ്ങള്ക്ക് ശേഷം ഇവർക്ക് ശ്രീറാം എന്നൊരു മകൻ പിറന്നു. എന്നാൽ നടരാജന്റെ വെറുപ്പ് സ്വന്തം മകനോട് പോലും ഉണ്ടായിരുന്നു. മകന് ഒരിറ്റ് സ്നേഹം അയാൾ നൽകിയിട്ടില്ല. മദ്യപിച്ച് വീട്ടിലെത്തുന്ന നടരാജൻ ഇന്ദ്രയെയും ശ്രീറാമിനെയും ക്രൂരമായി മർദ്ദിക്കുന്നത് പതിവായി. ഒരിക്കൽ ചെറിയ കുസൃതി കാണിച്ചതിന്, പിഞ്ചുബാലനായ ശ്രീറാമിനെ അയാൾ തലകീഴായി കെട്ടിത്തൂക്കി മുഖത്ത് മുളകുപൊടി വിതറി.
ഒരു അച്ഛന് സ്വന്തം മകനോട് ചെയ്യാൻ കഴിയുന്നതിന്റെ പാരമ്യമായിരുന്നു ആ ക്രൂരത. വർഷങ്ങൾ കടന്നുപോയി. ശ്രീറാം കോളേജ് വിദ്യാർത്ഥിയായി. കോയമ്പത്തൂരിലെ കോളേജിൽ പഠിക്കുമ്പോൾ ഒരു വിഷയത്തിൽ തോറ്റ വിവരം അറിഞ്ഞ നടരാജൻ, ശ്രീറാം വീട്ടിലേക്ക് വന്നാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
അച്ഛനെ പേടിച്ച് കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങാൻ കഴിയാതെ ആ പാവം പയ്യൻ അവിടെ വെച്ച് തന്നെ ആത്മഹത്യ ചെയ്തു. സ്വന്തം മകന്റെ മരണം പോലും നടരാജനെ ഒരു തരിമ്പ് പോലും വേദനിപ്പിച്ചില്ല, പകരം അയാൾക്ക് ഇന്ദ്രയോടുള്ള പക കൂടുകയാണുണ്ടായത്.
മകന്റെ മരണശേഷം ഇന്ദ്രയുടെ ദുരിതം വർധിച്ചു. ഇതിനിടയിൽ ലീലാവതി എന്ന സ്ത്രീയുമായി നടരാജൻ അടുപ്പത്തിലാകുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു. “ഇവളെ അംഗീകരിച്ചില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും” എന്ന് ഭീഷണിപ്പെടുത്തി ഇന്ദ്രയെക്കൊണ്ട് അയാൾ അത് സമ്മതിപ്പിച്ചു.
ഒരേ വീട്ടിൽ ഇന്ദ്രയും രണ്ടാം ഭാര്യയും നടരാജനും ഒരുമിച്ച് താമസമായി. ഇന്ദ്രയുടെ വിവാഹ സമയത്ത് കിട്ടിയ സ്വർണ്ണാഭരണങ്ങൾ പലതും അയാൾ ലീലാവതിക്ക് നൽകി. എന്നും വഴക്കും ബഹളവുമായിരുന്നു ആ വീട്ടിൽ. ഒടുവിൽ സഹികെട്ട് വില്ലുപുരത്ത് പുതിയൊരു വീട് വെച്ച് നടരാജൻ ഇന്ദ്രയെ അങ്ങോട്ട് മാറ്റി. എന്നിട്ടും ഇന്ദ്രയുടെ സ്വത്തുക്കളും പണവും അയാൾ അപഹരിച്ചുകൊണ്ടേയിരുന്നു.
2019 ഡിസംബറിലെ ഒരു രാത്രി. പതിവില്ലാതെ നടരാജൻ ഇന്ദ്രയുടെ വീട്ടിലെത്തി. സാധാരണ ലീലാവതിയുടെ കൂടെ താമസിക്കാറുള്ള അയാൾ അന്ന് അവിടെ തങ്ങിയത് ഇന്ദ്രയുടെ സഹോദരൻ വെങ്കിടേശന് സംശയം ഉണ്ടാക്കി. രാത്രിയിൽ സഹോദരിയെയും ഭർത്താവിനെയും ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ആരും എടുത്തില്ല.
പിറ്റേന്ന് രാവിലെ വെങ്കിടേശൻ വീട്ടിലെത്തിയപ്പോൾ കണ്ടത് ഹൃദയം തകരുന്ന കാഴ്ചയായിരുന്നു; കത്തിക്കരിഞ്ഞ നിലയിൽ ഇന്ദ്രയുടെ നിശ്ചലമായ ശരീരം. പോലീസെത്തിയപ്പോൾ “വീട്ടിൽ കള്ളൻ കയറി, അവരാണ് കൊന്നത്” എന്ന് നടരാജൻ കള്ളം പറഞ്ഞു. മോഷണം നടന്നതായി തോന്നിയെങ്കിലും പോലീസിന് അയാളുടെ പരിഭ്രമം നിറഞ്ഞ പെരുമാറ്റത്തിൽ സംശയം തോന്നി.
പോലീസ് കൃത്യമായ അന്വേഷണം തുടങ്ങി. വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ സത്യം വെളിച്ചത്തായി. പുലർച്ചെ 4 മണിക്ക് നടരാജൻ വീട്ടിൽ നിന്ന് ധൃതിയിൽ ഇറങ്ങിപ്പോകുന്നതും പിന്നീട് തിരിച്ചു വരുന്നതും ക്യാമറയിൽ പതിഞ്ഞിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ അയാൾക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. നടരാജൻ കുറ്റം സമ്മതിച്ചു.
ഇന്ദ്രയുടെ പേരിലുള്ള വീട് വിറ്റ് ആ പണം കൈക്കലാക്കി ലീലാവതിയുമായി സ്വസ്ഥമായി ജീവിക്കാൻ വേണ്ടിയായിരുന്നു ഈ ക്രൂരകൃത്യം. രാത്രി ഇന്ദ്ര ഉറങ്ങിക്കിടക്കുമ്പോൾ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പിന്നീട് തെളിവ് നശിപ്പിക്കാനും മോഷണശ്രമമാണെന്ന് വരുത്തിത്തീർക്കാനുമായി മൃതദേഹം കത്തിക്കുകയായിരുന്നു.
ഒരു നിർബന്ധിത വിവാഹത്തിൽ തുടങ്ങി, മകനെ ദുരന്തത്തിലേക്ക് തള്ളിവിട്ട്, ഒടുവിൽ കൂടെക്കഴിഞ്ഞ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ആ ഹെഡ്മാസ്റ്ററുടെ ക്രൂരത നാടിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ചു. 39 വർഷം താൻ അനുഭവിച്ച നരകയാതനയ്ക്ക് ഒടുവിൽ ഇന്ദ്രയ്ക്ക് നീതി ലഭിക്കാൻ കാരണമായത് ഇന്ദ്രയുടെ സഹോദരൻ വെങ്കിടേശന്റെ ശക്തമായ ഇടപെടലുകളും പോലീസിന്റെ കൃത്യമായ അന്വേഷണവുമാണ്. നിർബന്ധിത വിവാഹങ്ങൾ വരുത്തിവെക്കുന്ന ദുരന്തത്തിന്റെ മറ്റൊരു നേർസാക്ഷ്യമായി ഇന്ദ്രയുടെ കഥ ഇന്നും അവശേഷിക്കുന്നു.
















