നിശ്ശബ്ദതയ്ക്ക് പോലും ഭാരമേറുന്ന ചില രാത്രികളുണ്ട്. ഓർമ്മകളുടെ ഇരുട്ട് മായാതെ, ഭീതിയുടെ കനൽ ആളിക്കത്തി നിൽക്കുന്ന രാത്രികൾ. 2001 ജനുവരി 6-7 തീയതികളിലെ അത്തരമൊരു രാത്രിയിലാണ്, കേരള മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ ആ ദുരന്തം ആലുവ റെയിൽവേ സ്റ്റേഷൻ റോഡിലെ മഞ്ഞൂരാൻ വീട്ടിൽ അരങ്ങേറിയത്. കേരളത്തിലെ ഒരു ജനതയും മറക്കാത്ത അതിക്രൂരമായ കൊലപാതകം നടന്ന ദിവസം. മനുഷ്യ മനസാക്ഷിയെ പിടിച്ചു കുലുക്കിയ കൂട്ടകൊലപാതക ദിവസം.
നിഷ്കളങ്കമായ ചിരികളും, വാത്സല്യത്തിൻ്റെ സ്പർശവും, കുടുംബത്തിൻ്റെ സ്നേഹോഷ്മളതയും നിറഞ്ഞ ഒരു വീട് ഒറ്റ രാത്രികൊണ്ട് ചോരയിൽ കുതിർന്ന ശ്മശാനമായി മാറി. ആറുപേർ… അഗസ്റ്റിൻ, ഭാര്യ ബേബി, മക്കളായ ദിവ്യ, ജെസ്‌മോൻ, വയോധികയായ ക്ലാര, സഹോദരി കൊച്ചുറാണി.
ഒരു കുടുംബത്തിലെ ആറ് പേർ, നിസ്സഹായരായി, ക്രൂരമായ കൊലക്കത്തിക്ക് ഇരയായിമാറിയ ദിനം. ഭീകരതയുടെ ആ 25 വർഷങ്ങൾക്കിപ്പുറവും, ഇന്നും ആ വീടും അതിലെ മനുഷ്യരുടെ ദുരന്തവും ആലുവയുടെ ഓർമ്മകളിൽ ഒരു കറുത്ത അധ്യായമായി അവശേഷിക്കുന്നു.
മഞ്ഞൂരാൻ വീട്ടിലെ ദാരുണമായ മരണം പുറംലോകം അറിയാൻ ഏകദേശം 24 മണിക്കൂർ വേണ്ടിവന്നു. ആലുവയിൽ ഉള്ള ജനങ്ങൾ ആ ദിവസം ഉണർന്നത് ഭയാനകമായ കൂട്ടകൊലപാതകത്തിന്റെ വിവരം അറിഞ്ഞാണ്. പോലീസിന്റെ അന്വേഷണം പുരോഗമിച്ചതോടെ, കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത് ബന്ധങ്ങളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തുകൊണ്ടാണ്.
കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന എം.എ. ആന്റണി എന്നയാൾ, വിദേശത്ത് പോകാൻ പണം ലഭിക്കാത്തതിലുള്ള വൈരാഗ്യമാണ് ഈ കൂട്ടക്കൊലയ്ക്ക് കാരണം. സംഭവദിവസം രാത്രി 9 മണിക്ക് പണം ചോദിച്ചെത്തിയ പ്രതി, വീട്ടിലുണ്ടായിരുന്ന കൊച്ചുറാണിയെയും ക്ലാരയെയും ആദ്യം വകവരുത്തി.
പിന്നീട് സിനിമ കഴിഞ്ഞെത്തിയ അഗസ്റ്റിനെയും ഭാര്യയെയും മക്കളെയും ക്രൂരമായി കൊലപ്പെടുത്തി. ഒരൊറ്റയാൾ തനിച്ചാണ് ഈ ആറുപേരെയും കൊലപ്പെടുത്തിയത് എന്നത് ഇന്നും ഞെട്ടലോടെയേ കേൾക്കാനാകൂ.
സംഭവം നടന്ന ഉടൻ തന്നെ ആന്റണി മുംബൈയിലേക്കും തുടർന്ന് ദമാമിലേക്കും കടന്നു. എന്നാൽ കേരള പോലീസിൻ്റെയും ക്രൈംബ്രാഞ്ചിൻ്റെയും ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ മുംബൈ വിമാനത്താവളത്തിൽ വെച്ച് പ്രതി അറസ്റ്റിലായി. കേസ് ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും, കൂടുതൽ പ്രതികൾ ഉണ്ടെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറി.
സിബിഐയും ആന്റണി തന്നെയാണ് ഏകപ്രതിയെന്ന് കണ്ടെത്തി. 2005-ൽ സിബിഐ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. കേരളത്തിലെ സിബിഐ കോടതിയുടെ ആദ്യത്തെ വധശിക്ഷാ വിധി അതായിരുന്നു. ഹൈക്കോടതിയും ശിക്ഷ ശരിവെച്ചെങ്കിലും, നീണ്ട നിയമപോരാട്ടങ്ങൾക്കും പുനഃപരിശോധനാ ഹർജികൾക്കും ഒടുവിൽ 2018-ൽ സുപ്രീംകോടതി ഈ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.
ക്രൂരമായ കൊലപാതകങ്ങൾക്ക് സാക്ഷ്യം വഹിച്ച മാഞ്ഞൂരാൻ വീട്, പിന്നീട് വർഷങ്ങളോളം സബ് ജയിൽ റോഡരികിൽ ആളനക്കമില്ലാതെ നിന്നു. കാലക്രമേണ ബന്ധുക്കൾ ആ വീട് പൊളിച്ചുനീക്കി. ഇന്ന് ആ കെട്ടിടം ഇല്ലെങ്കിലും, ആ വീട്ടിൽ സംഭവിച്ച ദുരന്തം ആലുവക്കാരുടെയും കേരളീയ സമൂഹത്തിൻ്റെയും കൂട്ടായ ഓർമ്മകളിൽ നിന്ന് മാഞ്ഞുപോയിട്ടില്ല.
ഒരു കുടുംബം മുഴുവൻ ഇല്ലാതായ സംഭവം, നിയമവ്യവസ്ഥയും സമൂഹം ഒരേപോലെ ഗൗരവത്തോടെ വിലയിരുത്തിയ, കേരള ചരിത്രത്തിലെ ഏറ്റവും ഭീകരമായ ക്രിമിനൽ കേസുകളിലൊന്നായി “ആലുവ കൂട്ടക്കൊലപാതകം” എന്നും നിലനിൽക്കും.
















