അമേരിക്കയിൽ വൻ ലഹരിമരുന്ന് വേട്ട. ഇൻഡ്യാന സംസ്ഥാനത്ത് നടത്തിയ പതിവ് വാഹന പരിശോധനയിൽ ട്രക്കിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 309 പൗണ്ട് (ഏകദേശം 140 കിലോഗ്രാം) കൊക്കെയ്ൻ യു.എസ്. അധികൃതർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ അറസ്റ്റിലായി. അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയുടെ നിർണായക കണ്ണികളാണ് പിടിയിലായിരിക്കുന്നത്.
യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോം ലാൻഡ് സെക്യൂരിറ്റി നൽകുന്ന വിവരമനുസരിച്ച് ജനുവരി 4-നാണ് ഇവരെ പിടികൂടിയത്. ട്രക്കിന്റെ സ്ലീപ്പർ ബർത്തിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ പാക്കറ്റുകൾ. സാധാരണ പരിശോധനയുടെ ഭാഗമായി നടത്തിയ വിശദമായ പരിശോധനയിലാണ് വൻതോതിലുള്ള ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. കാലിഫോർണിയയിൽ നിന്ന് വാഹനമോടിക്കുന്നതിനുള്ള രേഖകൾ സ്വന്തമാക്കിയവരാണ് പിടിയിലായ ഡ്രൈവർമാർ.
അറസ്റ്റിലായവർ 25-കാരനായ ഗുർപ്രീത് സിംഗ്, 30 വയസ്സുള്ള ജസീർ സിംഗ് എന്നിവരാണ്. ഇരുവർക്കുമെതിരെ ലഹരിമരുന്ന് കടത്ത്, കൈവശം വെക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ലഹരിയുടെ ഉറവിടത്തെക്കുറിച്ചും ഇത് എവിടെയെത്തിക്കാനായിരുന്നു ശ്രമമെന്നതിനെക്കുറിച്ചും യു.എസ്. അന്വേഷണ ഏജൻസികൾ വിശദമായ അന്വേഷണം ആരംഭിച്ചു.
പിടികൂടിയ കൊക്കെയ്‌നിന്റെ അളവ് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. 1.2 ഗ്രാം കൊക്കെയ്ൻ പോലും ഒരു വ്യക്തിക്ക് മാരകമായേക്കാം എന്ന കണക്കിലെടുത്താൽ, ഈ ലഹരി ശേഖരം 1,13,000-ത്തിലധികം അമേരിക്കക്കാരെ കൊല്ലാൻ ശേഷിയുള്ളതാണ് എന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് ലഹരിമരുന്ന് ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ, ഈ വൻ വേട്ട അതിർത്തി കടന്നുള്ള ലഹരി കടത്തുകാർക്ക് നൽകുന്ന ശക്തമായ മുന്നറിയിപ്പാണ്.
















