അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ മയക്കുമരുന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വൻ പദ്ധതിയുമായി കേന്ദ്രസർക്കാർ. മാർച്ച് 31-ന് ആരംഭിക്കുന്ന ഈ ദൗത്യം രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. നാർക്കോ-കോർഡിനേഷൻ സെന്ററിന്റെ ഉന്നതതല യോഗത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം അറിയിച്ചത്. മയക്കുമരുന്ന് ഉല്പാദിപ്പിക്കുന്നവർക്കും വിൽക്കുന്നവർക്കും എതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് ശൃംഖലയ്ക്ക് എതിരായ അന്വേഷണങ്ങൾ താഴെ തട്ടു മുതൽ മുകളിലേക്കു തിരിച്ചും നടത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മാർച്ച് 31-നകം എല്ലാ വകുപ്പുകളും ഒരു റോഡ്മാപ്പ് തയ്യാറാക്കണമെന്നും, സംസ്ഥാനങ്ങളിലെ പോലീസ് സേന ഇതിന് ദൗത്യസംഘങ്ങളെ നിയോഗിക്കണമെന്നും അമിത് ഷാ നിർദ്ദേശിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയെ മയക്കുമരുന്ന് മുക്തമാക്കാനുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം നിർദേശിച്ചു.
















