നിലവിളിച്ചു കൊണ്ട് ഷബ്‌നം പോലീസിനോട് പറഞ്ഞു, ‘കൊള്ളക്കാര്‍ വന്നതാണ് സാറേ, അവര്‍ എല്ലാവരെയും വെട്ടിനുറുക്കി, ഞാന്‍ മുകളിലത്തെ നിലയിലായിരുന്നതു കൊണ്ട് രക്ഷപ്പെട്ടു’. ഇതും പറഞ്ഞ് കരയുമ്പോള്‍ ഷബ്‌നത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നില്ല, പക്ഷെ, ദുഖം അടക്കാനാവാര്‍ ആ നിലവിളിയെ ആരും തരിമ്പും സംശയിച്ചില്ല. അതിനുള്ള അവസരമോ സമയമോ ആയിരുന്നില്ല അത്. എം.എ ബിരുദമുള്ള സ്‌കൂള്‍ അധ്യാപികയായ പെണ്‍കുട്ടി. അവള്‍ക്ക് എങ്ങനെ സ്വന്തം കുടുംബത്തെ കൊല്ലാനാകും?. ഇതായിരുന്നു നാട്ടുകാരും പോലീസും ചിന്തിച്ചത്. പക്ഷെ, സത്യം അങ്ങനെ കള്ളം പറഞ്ഞ് എത്ര നാള്‍ മൂടിവെയ്ക്കാനാകും. അതാണ് 2008 ഏപ്രില്‍ 14ന് ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍ ഷബ്‌നത്തിന്റെ വീട്ടില്‍ ഉണ്ടായത്.
ഭവന്‍ഖേദ് ഗ്രാമം രാത്രിയുടെ നിശബ്ദതയില്‍ അലിഞ്ഞുറങ്ങുകയായിരുന്നു. പക്ഷെ, ഹസന്‍പൂര്‍ പോലീസ് സ്റ്റേഷനിലെ ഫോണ്‍ മാത്രം നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. ഫോണ്‍ എടുത്ത പാറാവുകാരന്‍ ഹവീല്‍ദാര്‍ കേട്ടത്, അപ്പുറത്ത് പരിഭ്രാന്തി നിറഞ്ഞ, കരച്ചിലിന്റെ വക്കിലെത്തിയ ഒരു സ്ത്രീശബ്ദമായിരുന്നു. ‘സാറേ, വേഗം വരണം…എന്റെ വീട്… ഇവിടെ എല്ലാവരെയും കൊന്നേ…’ ആ പറച്ചില്‍ കേട്ടപാതി കേള്‍ക്കാത്ത പാതി സ്റ്റേഷനില്‍ അലര്‍ട്ട് സിഗ്നല്‍ മുഴക്കി ഹവീല്‍ദാര്‍ ഡ്യൂട്ടിയുലണ്ടായിരുന്ന മറ്റു പോലീസുകാരെ ഉണര്‍ത്തി. ഫോണ്‍വന്ന കാര്യവും സ്ത്രീ പറഞ്ഞ വിവരവും പങ്കുവെച്ചതോടെ പോലീസ് സംഘം ഭവന്‍ഖേദ് എന്ന ഗ്രാമത്തിലേക്ക് കുതിച്ചു. കൃത്യം 15 മിനിട്ടുകൊണ്ട് അവര്‍ സംഭവ സ്ഥലത്തെത്തി. അവിടെ ഒരു വലിയ വീടിന് ചുറ്റും ഗ്രാമവാസികള്‍ തടിച്ചുകൂടിയിരിക്കുന്നു.
ആ വീടിനുള്ളില്‍ കണ്ട കാഴ്ച പോലീസുകാരെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിക്കളഞ്ഞു. വീടിനകം മുഴുവന്‍ ചോര തളംകെട്ടി നില്‍ക്കുന്നു. മുറിക്കകത്തും പുറത്തുമൊക്കെയായി ചോരയില്‍ കുളിച്ചു കിടക്കുന്ന ഏഴ് ജഡങ്ങള്‍. വീടിന്റെ ഗൃഹനാഥന്‍ ഷൗക്കത്ത് അലി, ഭാര്യ ഹാഷ്മി, മക്കളായ അനീസ്, റാഷിദ്, അനീസിന്റെ ഭാര്യ അഞ്ജും, അവരുടെ ബന്ധുവായ റാബിയ പിന്നെ തൊട്ടിലില്‍ കിടക്കുന്ന വെറും പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞ് അര്‍ഷ്. എല്ലാവരുടെയും കഴുത്തുകള്‍ അറുത്തിരിക്കുന്നു. ആ ചോരക്കളത്തില്‍ ജീവനോടെ അവശേഷിച്ചത് ഷബ്‌നം എന്ന 25കാരി മാത്രം. കൊലയാളി വീടിനകം മുഴുവന്‍ ഓടിനടന്നു കൊന്നതു പോലെയുള്ള പ്രതീതി. പക്ഷെ, പോലീസ് സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആര്‍.പി. ഗുപ്തയുടെ കണ്ണുകള്‍ ഉടക്കിയത് ചില അസ്വാഭാവികതകളിലായിരുന്നു.
കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളില്ല. കിടക്കവിരികള്‍ ചുളുങ്ങിയിട്ടില്ല. എല്ലാവരും ഉറക്കത്തില്‍ തന്നെ മരിച്ചതു പോലെ. വീടിന്റെ വാതിലുകള്‍ തകര്‍ത്തിട്ടില്ല. പിന്നെ എങ്ങനെ കൊള്ളക്കാര്‍ അകത്തു കടന്നു?. അതിലുപരി, വീട്ടില്‍ നിന്ന് കണ്ടെടുത്ത ബയോപോസ് (Biopose) എന്ന മയക്കുമരുന്ന് ഗുളികയുടെ സ്ട്രിപ്പുകള്‍ പോലീസിന്റെ സംശയത്തിന് ആക്കം കൂട്ടി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കാര്യങ്ങള്‍ വ്യക്തമായി. കഴുത്തറുക്കപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ എല്ലാവരുടെയും ശരീരത്തില്‍ മയക്കുമരുന്ന് ചെന്നിരുന്നു. അതായത്, വീട്ടിലുള്ള വിശ്വസ്തനായ ആരോ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരിക്കുന്നു.
ഈ സംശയം ചെന്നെത്തി നിന്നത് ഷബ്‌നത്തിലാണ്. പക്ഷെ, സ്വന്തം കുടുംബത്തെ ഇല്ലാതാക്കാന്‍, അതും ചോര കുഞ്ഞിനെപ്പോലും ന ശിപ്പിക്കാന്‍ പാകത്തിന് ഒരു വിദ്യാഭ്യാസമുള്ള കുട്ടി മുതിരുമോ എന്ന ആശങ്കയിലായിരുന്നു പോലീസ്. എങ്കിലും സംശയിക്കപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്ത കൂട്ടത്തില്‍ ഷബ്‌നത്തെയും ചോദ്യം ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഷബ്‌നത്തിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടായി. ഒടുവില്‍, അവളുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ സലീം എന്ന പേര് തെളിഞ്ഞു വന്നു. ആ രാത്രിയില്‍ മാത്രം 40-ലധികം തവണ അവര്‍ സംസാരിച്ചിരിക്കുന്നു. ആരായിരുന്നു സലീം?. ഷബ്‌നത്തിന്റെ വീടിനടുത്ത് താമസിക്കുന്ന, ആറാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ ഒരു കൂലിപ്പണിക്കാരന്‍. ഉന്നതവിദ്യാഭ്യാസമുള്ള ഷബ്‌നവും നിരക്ഷരനായ സലീമും തമ്മിലുള്ള പ്രണയം വീട്ടുകാര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു.
ഈ ബന്ധം വീട്ടുകാര്‍ എതിര്‍ത്തതോടെ, തങ്ങളുടെ പ്രണയത്തിന് തടസ്സം നില്‍ക്കുന്നവരെ ഒന്നൊന്നായി ഇല്ലാതാക്കാന്‍ അവര്‍ തീരുമാനിച്ചു. ഷബ്‌നം ഇത് ചെയ്യാൻ കാരണം അതു മാത്രമല്ല, ഗര്‍ഭിണി ആയതും, ഒളിച്ചോടിയാൽ സ്വത്തുക്കൾ തനിക്കു കിട്ടില്ലല്ലോ എന്ന് വിചാരിച്ചു കൂടെയാണ്. ഇവരെയൊക്കെ കൊന്നാൽ സ്വത്തുക്കൾ എല്ലാം തന്റെതാകുമെന്നും തനിക്കും സലീമിനും കുഞ്ഞിനും സുഖമായി ജീവിക്കാമെന്നും അവൾ വിചാരിച്ചു, സലീമിന് ആദ്യം താല്പര്യമില്ലായിരുന്നു കൊലപാതകത്തിനൊന്നും, ഷബ്‌നത്തിന്റെ നിർബന്ധം കാരണമാണ് അയാൾ എല്ലാം ചെയ്തത്. ഏപ്രില്‍ 14ന് രാത്രി സംഭവിച്ചത് ക്രൂരമായ ഒരു കൊലപാതകത്തിന്റെ തിരക്കഥയായിരുന്നു. ഷബ്‌നം എല്ലാവര്‍ക്കുമുള്ള ഭക്ഷണത്തില്‍ മയക്കുമരുന്ന് കലക്കി നല്‍കി. അച്ഛനും അമ്മയും സഹോദരങ്ങളും ഗാഢനിദ്രയിലായി എന്ന് ഉറപ്പുവരുത്തിയ ശേഷം അവള്‍ സലീമിനെ വിളിച്ചു വരുത്തി.
കൈയില്‍ മൂര്‍ച്ചയുള്ള കോടാലിയുമായാണ് സലീം എത്തിയത്. മയക്കിക്കിടത്തിയ സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും സലീം വെട്ടിനുറുക്കുമ്പോള്‍ ഷബ്‌നം നിര്‍വികാരയായി നോക്കിനിന്നു. സലീം തന്റെ പണി പൂര്‍ത്തിയാക്കി. പക്ഷേ, അപ്പോഴും ഒരു കരച്ചില്‍ ബാക്കിയുണ്ടായിരുന്നു. അനീസിന്റെ മകന്‍, പത്തുമാസം പ്രായമുള്ള അര്‍ഷ്. മയക്കുമരുന്ന് കലര്‍ന്ന പാല്‍ കുടിക്കാത്തതു കൊണ്ട് അവന്‍ ഉണര്‍ന്നിരുന്നു. സലീം മടിച്ചു നിന്നപ്പോള്‍, സ്വന്തം കൈകൊണ്ട് ആ പിഞ്ചുകുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് ഷബ്‌നം ശ്വാസം മുട്ടിച്ചു കൊന്നു. പ്രണയത്തിന് വേണ്ടി സ്വന്തം ചോരയെപ്പോലും അവര്‍ ബലികൊടുത്തു. കൃത്യത്തിന് ശേഷം സലീം കോടാലി കുളത്തില്‍ ഉപേക്ഷിച്ച് മടങ്ങി. ഷബ്‌നം വസ്ത്രം മാറി, അയല്‍ക്കാരെ വിളിച്ച് താന്‍ ഇരയാണെന്ന് അഭിനയിച്ചു തുടങ്ങി. കുറ്റവാളികള്‍ അധികനാള്‍ വാഴില്ലെന്ന സത്യം അവിടെയും തെളിഞ്ഞു. ഷബ്‌നവും സലീമും അറസ്റ്റിലായി. ജയിലില്‍ വെച്ച് ഷബ്‌നം സലീമിന്റെ കുഞ്ഞിന് ജന്മം നല്‍കി. 2008 ഡിസംബറില്‍ ആണ്‍കുഞ്ഞ് ജനിച്ചു.
2010ല്‍ കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ചു. ഷബ്‌നത്തിന്റെ കോളേജ് സുഹൃത്തായിരുന്ന ഉസ്മാന്‍ എന്ന പത്രപ്രവര്‍ത്തകന്‍, ആ കുഞ്ഞിനെ ഏറ്റെടുത്തു. ‘അവന്‍ ചെയ്ത തെറ്റല്ലല്ലോ, അവനെ എനിക്കെന്റെ മകനെപ്പോലെ വളര്‍ത്താം,’ എന്ന് പറഞ്ഞ് ഉസ്മാന്‍ അവനെ കൂടെ കൂട്ടി. ജയിലില്‍ വെച്ച് അമ്മയെ കാണുമ്പോള്‍, ‘എന്റെ അമ്മ തെറ്റ് ചെയ്യില്ല’ എന്ന് ആ മകന്‍ ഇന്നും വിശ്വസിക്കുന്നു. ഇന്ന്, മഥുരയിലെ ജയിലില്‍, സ്വതന്ത്ര ഇന്ത്യയില്‍ തൂക്കിലേറ്റപ്പെടുന്ന ആദ്യത്തെ സ്ത്രീയാകാന്‍ കാത്തിരിക്കുകയാണ് ഷബ്‌നം. നിര്‍ഭയ കേസില്‍ കുറ്റവാളികളെ തൂക്കിലേറ്റിയ പവന്‍ ജല്ലാദ് തന്നെയാകും ഒരുപക്ഷേ ഷബ്‌നത്തെയും വിധി നടപ്പാക്കുക. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതോടെ, അംരോഹയിലെ ആ വീട് സാക്ഷിയായ ക്രൂരതയ്ക്ക് നീതിയുടെ കയര്‍ മുറുകുകയാണ്. പ്രണയം പവിത്രമാണ്, പക്ഷേ അത് ഭ്രാന്തമായ സ്വാര്‍ത്ഥതയാകുമ്പോള്‍ മനുഷ്യന്‍ മൃഗത്തേക്കാള്‍ താഴെയാകും എന്നതിന്റെ നേര്‍ സാക്ഷ്യമാണ് ഷബ്‌നത്തിന്റെ ജീവിതം.
CONTENT HIGH LIGHTS; The gallows are being prepared in the prison to kill her: Yakshi, who helped her lover hack her entire family, including her toddler, to death with an axe; Will Shabnam become the first woman to be hanged in independent India?
















