രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരേ രൂക്ഷവിമർശനവുമായി ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. നാട് നീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കുക, ഉഭയ സമ്മതത്തോടെ ഗർഭമുണ്ടാക്കുക, സാമ്പത്തികമായി മുതലെടുക്കുക, വഞ്ചിക്കുക. ഇതിന് വേണ്ടിയാണോ ജനം ഇയാളെ വോട്ട് ചെയ്ത് വിജയിപ്പിച്ചതെന്ന് ഭാഗ്യലക്ഷ്മി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ചോദിച്ചു.
‘‘ഞാനാലോചിക്കുകയാണ് ഒന്നാമതും രണ്ടാമതും മൂന്നാമതും വന്ന പരാതിയിലും ഉഭയ സമ്മതം എന്ന് മാത്രമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം. അല്ലാതെ കുറ്റം ചെയ്തിട്ടില്ല എന്നല്ല. ഉഭയ സമ്മതത്തോടെയാണോ ഇല്ലയോ എന്നതല്ല ഇതിൽ ഞാൻ കാണുന്ന പ്രശ്നം. ഇയാളൊരു ജന പ്രതിനിധിയല്ലേ? ഇങ്ങനെ നാട് നീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കുക, ഉഭയ സമ്മതത്തോടെ ഗർഭമുണ്ടാക്കുക, സാമ്പത്തികമായി മുതലെടുക്കുക, വഞ്ചിക്കുക. ഇതിന് വേണ്ടിയാണോ ജനം ഇയാളെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്? വോട്ട് ചെയ്തവർ ഇപ്പൊ ആരായി. അവരും അപമാനിതരാവുന്നില്ലേ?
ഇതാണോ ഒരു എംഎൽഎയുടെ ഉത്തരവാദിത്തം? അഞ്ചു വർഷം എംഎൽഎ ആയി ഇരുന്നിട്ട് എന്ത് ചെയ്തു എന്ന് ചോദിച്ചാൽ ഇതാണോ പ്രവർത്തന നേട്ടം? തനിക്ക് ലഭിച്ച സ്ഥാനത്തെ വൃത്തികെട്ട രീതിയിൽ ദുരുപയോഗം ചെയ്തു എന്നേ ഞാൻ പറയു. വോട്ട് ചെയ്ത ജനത്തിനേക്കൂടിയല്ലേ ഇയാൾ വഞ്ചിച്ചത്? പുറത്തേക്ക് വരാൻ മടിക്കുന്ന/ ഭയപ്പെടുന്ന ഇനിയും എത്ര ഉഭയസമ്മതക്കാർ ഉണ്ടാകും? ഇതൊന്നും പുറത്ത് വന്നില്ലായിരുന്നെങ്കിൽ ഇനിയും ഇയാൾ ഇതാവർത്തിക്കില്ലേ?
ഇയാളുടെ അടുത്തെത്തുന്ന സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ്? സ്വന്തം പാർട്ടിയോടോ ജനത്തിനോടോ ഇയാൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നല്ലേ ഇതിനർത്ഥം? സ്വന്തം ശരീര സുഖത്തിനാണോ ജനപ്രതിനിധി ആയത്. അഴിമതി ആരോപണത്തേക്കാൾ ഗുരുതരമായ കുറ്റമാണിത്.’’–ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ.
ഭാഗ്യലക്ഷ്മിയുടെ കുറിപ്പിനു താഴെ രാഹുലിനെ പിന്തുണച്ചും വിമർശിച്ചും ആളുകളെത്തി. രാഹുലിന്റെ കേസിലുള്ള ആവേശം വേടന്റെ വിഷയത്തിൽ എന്തുകൊണ്ട് ഉണ്ടായില്ലെന്ന വിമർശനത്തിനും ഭാഗ്യലക്ഷ്മി മറുപടി നൽകി.
വിമർശകന്റെ ചോദ്യം: ഉഭയ സമ്മതത്തോടെ നടന്ന അവസാനം പീഡനം ആയ കേസ് പ്രതി വേടനെ പിടിച്ചു അവാർഡ് കൊടുത്ത് ആള് അല്ലേ മാഡം… നിങ്ങൾക്കു ഇതൊക്കെ പറയാൻ എന്തു യോഗ്യത?
ഭാഗ്യലക്ഷ്മിയുടെ മറുപടി: ആ കേസ് കോടതി വെറുതെ വിട്ടത് മാഡം അറിഞ്ഞില്ലേ. ഇയാൾ ഒരു എംഎൽഎ ആണ്. ജനങ്ങൾ വോട്ട് ചെയ്ത് തിരഞ്ഞെടുത്ത വ്യക്തി. ഏട്ടന്മാരുടെ അനിയത്തിയാണ് ല്ലേ. ഓക്കെ ഓക്കെ.
ഈ അവാർഡ് ജൂറി എന്നാൽ അത് വെറുതെ ഒരാൾക്ക് എടുത്ത് കൊടുക്കാനും കൊടുക്കാതിരിക്കാനും പറ്റുന്ന ഒന്നല്ല. 7 പേരുടെ തീരുമാനം, നിയമ സാധുത എല്ലാം നോക്കി മാത്രമേ കൊടുക്കാൻ പറ്റു. അല്ലാതെ ചുമ്മാ ഒരാളുടെ ഇഷ്ടത്തിന് കൊടുക്കാൻ പറ്റുന്ന ഒന്നല്ല എന്നെങ്കിലും മനസിലാക്കു.. ആർക്കെങ്കിലും അപ്പീൽ പോകാമായിരുന്നല്ലോ. എന്താ ആരും പോകാത്തത്?
















