64-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തൃശൂരിൽ തുടക്കമാവും. അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ 10 മുതൽ മത്സരാർഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. 12 മണിയോടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആദ്യ സംഘത്തിന് സ്വീകരണം നൽകും. തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങൾ സഞ്ചരിച്ച് സ്വർണക്കപ്പ് ഉച്ചയ്ക്ക് രണ്ടുമണിയോടെ തൃശൂർ നഗരത്തിലെത്തും. തുടർന്ന് കലോത്സവത്തിന്റെ വരവറിയിച്ചുള്ള സാംസ്കാരിക ഘോഷയാത്രയും നടക്കും.
25 വേദികളിലായി പതിനായിരക്കണക്കിന് പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുക. കലോത്സവത്തിന്റെ പ്രധാന വേദി സംഘാടകർക്ക് കൈമാറി കഴിഞ്ഞു.10 എസ്ഐ മാരുടെ കീഴിൽ 1200 ഓളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്.
അതേസമയം ഇക്കുറിയും പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കലോത്സവത്തിന് എത്തുന്നവർക്ക് ഭക്ഷണമൊരുക്കുന്നത്. 25000 ത്തിൽ അധികം പേർക്കാണ് ഭക്ഷണം ഒരുക്കുന്നത്. ഉച്ചയ്ക്ക് മൂന്നു മണിക്ക് ഊട്ടുപുരയിൽ പാലുകാച്ചും.
















