ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിന് ഇൻഡോറിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. ഇൻഡോർ എയറോഡ്രോം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മാധവാണ് ഭാര്യ സുമിത്ര ചൗഹാനെ (40) കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം നടന്നത്. ആദ്യമൊക്കെ മാധവ് ഭാര്യയുടെ മരണത്തിന് കാരണം അസുഖമാണെന്നാണ് ഇയാൾ ബന്ധുക്കളെയും പ്രദേശവാസികളെയും വിശ്വസിപ്പിച്ചിരുന്നത്. പോലീസിനോടും ഇയാൾ തുടക്കം പറഞ്ഞത് ബോധരഹിതയായി കിടന്നതോടെ താൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നാണ്.
എന്നാൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുമിത്രയുടെ മരണം കൊലപാതകമാണെന്നും പിന്നിൽ ഭർത്താവാണെന്നും തെളിഞ്ഞത്. ചോദ്യം ചെയ്യലിനിടെ മാധവ് പലതവണ മൊഴി മാറ്റിയിരുന്നു. പിന്നീട് ആണ് ഇയാൾ സത്യം പറയുന്നത്.
കഴിഞ്ഞ ഏഴ് വർഷമായി മാധവുമായുള്ള ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് സുമിത്ര ഒഴിവാക്കിയിരുന്നു. പല തവണ ബന്ധപ്പെടാൻ ചെല്ലുമ്പോഴും സുമിത്ര സമ്മതിക്കില്ലായിരുന്നു. ഇതിനെക്കുറിച്ച് അവർ എല്ലാ ദിവസവും തർക്കിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മാധവ് വീണ്ടും ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചെങ്കിലും സുമിത്ര വീണ്ടും വിസമ്മതിച്ചു.
ഇതേതുടർന്ന് ദേഷ്യം വന്ന മാധവ് ഭാര്യയെ മർദിക്കുകയും തുടർന്ന് ഭാര്യ ബോധരഹിതയായി വീഴുകയായിരുന്നുവെന്നുമാണ് മാധവ് പറയുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് മാധവിനെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
















