മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന് യുഡിഎഫ് ആഹ്വാനം ചെയ്തുവെന്ന ആരോപണങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത്തരം വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും രാഷ്ട്രീയ ലാഭത്തിനായി സർക്കാർ കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസനിധിയിലേക്ക് താനടക്കമുള്ള യുഡിഎഫ് എംഎൽഎമാരും എംപിമാരും പണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.എം.ഡി.ആർ.എഫിലേക്ക് പണം നൽകരുതെന്ന് തങ്ങൾ ഒരിക്കലും പ്രചരിപ്പിച്ചിട്ടില്ലെന്ന് സതീശൻ വ്യക്തമാക്കി. “യുഡിഎഫ് എംഎൽഎമാർ എല്ലാവരും പണം നൽകി. ഞാനടക്കമുള്ളവർ സംഭാവന നൽകി. 19 ലക്ഷത്തോളം രൂപ ഞങ്ങൾ തന്നെ ഈ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. എന്നിട്ടും ഞങ്ങൾ പണം നൽകരുതെന്ന് പറഞ്ഞു എന്ന് പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ്,” സതീശൻ ആഞ്ഞടിച്ചു.
ദുരന്തബാധിതർക്കായി സമാഹരിച്ച 742 കോടി രൂപ ബാങ്കിലിട്ട് സർക്കാർ സഹായങ്ങൾ വൈകിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ദുരന്തം നടന്ന് ഒരു വർഷം കഴിഞ്ഞാണ് സർക്കാർ സ്ഥലം കണ്ടെത്തിയതെന്നും എന്നാൽ യുഡിഎഫിന് വീട് വെക്കാൻ ആ സ്ഥലം വിട്ടുനൽകാൻ സർക്കാർ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
കർണാടക സർക്കാർ വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിർമ്മാണം ഇതിനകം ആരംഭിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് സ്വന്തം നിലയിൽ സ്ഥലം കണ്ടെത്തി രജിസ്റ്റർ ചെയ്ത് വീട് നിർമ്മാണവുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം അറിയിച്ചു.
കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ച ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക് വരുമെന്ന് ആരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. എങ്കിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുമെന്നും കൂടുതൽ പാർട്ടികൾ മുന്നണിയുടെ ഭാഗമാകുമെന്നും സതീശൻ വ്യക്തമാക്കി.
















