തിരുവനന്തപുരം: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. വെള്ളാപ്പള്ളി ആവശ്യപ്പെടുകയാണെങ്കിൽ എൻഎസ്എസ് നേതൃത്വം ചർച്ച ചെയ്ത് ഐക്യത്തിനുള്ള തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പ്രായത്തെ ബഹുമാനിക്കണമെന്നും അദ്ദേഹത്തെ വിമർശിക്കുമ്പോൾ രാഷ്ട്രീയക്കാർ ജാഗ്രത പാലിക്കണമെന്നും പറഞ്ഞ സുകുമാരൻ നായർ, എന്നാൽ അദ്ദേഹത്തിന്റെ എല്ലാ പ്രസ്താവനകളോടും യോജിപ്പില്ലെന്നും കൂട്ടിച്ചേർത്തു. എൻ എസ് എസ് – എസ് എൻ ഡി പി ഐക്യം തകർത്തത് യു ഡി എഫ് ആണെന്ന വെള്ളാപ്പള്ളിയുടെ നിലപാടിൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ എസ് എസ് ‘സമദൂരം’ തുടരുമെന്നും വർഗീയതയ്ക്ക് എതിരായ നിലപാടിൽ സംഘടന ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എൻ എസ് എസ് – എസ് എൻ ഡി പി ഐക്യത്തെപ്പറ്റി വെള്ളാപ്പള്ളി നടേശൻ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെ ഒരു ആവശ്യം മുന്നോട്ടുവച്ചാൽ എൻ എസ് എസിന്റെ ഉന്നത നേതൃത്വം ആലോചിച്ച് തീരുമാനമെടുക്കു. യു ഡി എഫ് ഇടപെട്ടാണ് ഐക്യം തകർത്തത് എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് ഇപ്പോൾ മറുപടി പറയുന്നില്ലെന്നും ജി സുകുമാരൻ നായർ കൂട്ടിച്ചേർത്തു. അതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ്. വെള്ളാപ്പള്ളി നടേശൻ മുതിർന്ന സമുദായ നേതാവ്. 89 വയസ്സായ ഒരു നേതാവിനെ വളരെ മോശമായ രീതിയിൽ ചിത്രീകരിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കൾ ആരായാലും അവർക്ക് അത് ഭൂഷണം അല്ല. വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയത് വിവാദമാക്കുന്നത് ശരിയായ കാര്യമല്ല. വെള്ളാപ്പള്ളി നടേശൻ കാർ കാണാത്ത ആളാണോ എന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ചോദിച്ചു. വെള്ളാപ്പള്ളി നടേശൻ കാർ കണ്ടതിനുശേഷം വിമർശിക്കുന്നവർ കാർ കണ്ടിട്ടുള്ളൂ എന്നും ജി സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
















