പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. ഇവരുടെ മകളായ സുൽഫിയത്തിന്റെ നാലുവയസ്സുള്ള മകനും ഗുരുതരമായി പരുക്കേറ്റു. യുവതി നാലു വയസ്സുകാരനുമായി വീടിന് പുറത്തേക്ക് എത്തിയപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്.
പൊലീസ് എത്തിയപ്പോൾ വീട്ടിൽ നിന്നും സുൽഫിയത്തിന്റെ ഭർത്താവ് പൊന്നാനി സ്വദേശി മുഹമ്മദ് റാഫി ഓടി രക്ഷപ്പെട്ടു. മുഹമ്മദ് റാഫിയുടെ കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. പ്രദേശത്തെ പള്ളിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട മുഹമ്മദ് റാഫിയെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ പുലർച്ചെ നാലുമണിയോടെ കണ്ടെത്തി.
ഞായറാഴ്ച രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം. ഗുരുതരമായി പരുക്കേറ്റ നാലുവയസ്സുകാരനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം പിന്നീടു വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അതേസമയം കൊലപാതകത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. പിടികൂടിയ യുവാവിനെ ചോദ്യം ചെയ്തു വരികയാണ്.
















