മനുഷ്യബന്ധങ്ങളിലെ സ്നേഹവും കരുതലും ഡിജിറ്റൽ സ്ക്രീനിലെ ‘ലൈക്കുകളിലേക്ക്’ ചുരുങ്ങുന്ന ഒരു വിചിത്ര കാലത്താണ് നാം ജീവിക്കുന്നത്. ജീവിതം തന്നെ പരസ്യം ആകുന്ന ഒരുതരം ജീവിതം. അടുക്കളയിലെ സ്വകാര്യതയും കിടപ്പറയിലെ നിമിഷങ്ങളും എന്തിന്, പുതപ്പിനടിയിലെ സ്വകാര്യ ഇടങ്ങൾ പോലും ക്യാമറയിൽ പകർത്തി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾക്ക് ചുറ്റും ഉള്ളത്.
പേരിനും പ്രശസ്തിക്കും വേണ്ടി എന്തും ചെയ്യാം മടിക്കുന്നവർ. മറ്റുള്ളവരുടെ അവസ്ഥ ചിന്തിക്കാതെ സ്വന്തം ലാഭം മാത്രം ചിന്തിച്ചു ചെയ്യുന്നവർ. എന്നാൽ അവർ കാരണം അവിടെ നഷ്ടമാകുന്നത് മനുഷ്യന്റെ അടിസ്ഥാനപരമായ വിവേകവും അന്തസ്സുമാണ്. മറ്റൊരാളുടെ ജീവിതത്തിലേക്ക് അനുവാദമില്ലാതെ ക്യാമറ നീട്ടുമ്പോൾ, അത് അയാളുടെ ലോകത്തെ എങ്ങനെ തകർക്കുമെന്ന് ചിന്തിക്കാനുള്ള ശേഷി പോലും ഇന്ന് പലരിലും ഇല്ലാത്തപോകുന്നത് തികച്ചും ദുഃഖകരമായ കാര്യമാണ്. ഈ ആധുനിക ‘മനോരോഗത്തിന്’ ബലിയാടാകേണ്ടി വന്ന ഏറ്റവും ഒടുവിലത്തെ ഇരയാണ് ദീപക് എന്ന യുവാവ്.
മൊബൈൽ ഫോൺ എന്ന ആയുധം കയ്യിലുണ്ടെങ്കിൽ ആരെയും എപ്പോഴും വേട്ടയാടാം എന്ന ഹീനമായ മനോഭാവമാണ് സോഷ്യൽ മീഡിയാ വ്ലോഗർമാരിൽ പലരെയും നയിക്കുന്നത്. ഒരു ബസ് യാത്രയ്ക്കിടയിലെ തിരക്കിൽ അറിഞ്ഞോ അറിയാതെയോ ഉണ്ടാകുന്ന ഒരു സ്പർശനത്തെപ്പോലും വൻ കുറ്റകൃത്യമായി ചിത്രീകരിച്ച്, നിമിഷങ്ങൾക്കുള്ളിൽ വൈറലാക്കാൻ ശ്രമിക്കുന്നവർ യഥാർത്ഥത്തിൽ ഒരു മനുഷ്യായുസ്സിനെയാണ് വിചാരണ ചെയ്യുന്നത്.
സ്വയം ‘വിശുദ്ധർ’ എന്ന് ചമഞ്ഞുകൊണ്ട് ഇത്തരം വ്ലോഗർമാർ നടത്തുന്ന പ്രകടനങ്ങൾ പലപ്പോഴും ആസൂത്രിതമാണോ എന്ന് തോന്നിപ്പിക്കുംവിധം കൃത്യമാണ്. യാതൊരു ഭാവവ്യത്യാസവുമില്ലാതെ ക്യാമറ പൊസിഷൻ ചെയ്യുന്നതിലും ക്ലിപ്പ് എഡിറ്റ് ചെയ്യുന്നതിലും കാണിക്കുന്ന ഉത്സാഹം ആ യുവാവിന്റെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നിടത്ത് ഇവർക്കില്ലാതെ പോകുന്നു.
സത്യത്തിൽ, ഇത്തരം വീഡിയോകൾ ആഘോഷിക്കുന്ന പ്രേക്ഷക സമൂഹമാണ് ഈ ദുരന്തത്തിന് വളമിടുന്നത്. ഒരാൾ അപമാനിക്കപ്പെടുന്നത് കണ്ട് ആനന്ദിക്കുന്ന വികലമായ ഒരു സാമൂഹികാവസ്ഥ ഇവിടെ രൂപപ്പെട്ടിരിക്കുന്നു. സൈബർ ഇടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്, എന്നാൽ സത്യത്തിന് മുന്നിൽ ആയിരിക്കണം എന്ന മാത്രം.
ദീപക്കിന്റെ കാര്യത്തിൽ, തന്റെ നിരപരാധിത്വം തെളിയിക്കാൻ അയാൾക്ക് സ്വന്തം ജീവൻ തന്നെ ബലി നൽകേണ്ടി വന്നു എന്നത് നമ്മുടെ നീതിബോധത്തിന് ഏൽക്കുന്ന കനത്ത പ്രഹരമാണ്. ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന മകനെയാണ് സൈബർ ആൾക്കൂട്ടം ഇല്ലാതാക്കിയത്.
നീതി നടപ്പിലാക്കേണ്ടത് പോലീസ് സ്റ്റേഷനുകളിലും കോടതികളിലുമാണ്, അല്ലാതെ വ്ലോഗർമാരുടെ കമന്റ് ബോക്സുകളിലല്ല. റീച്ച് കൂട്ടാൻ വേണ്ടി മാത്രം ഒരാളുടെ അന്തസ്സിനെ പരസ്യമായി ചവിട്ടിമെതിക്കുന്നവർ ക്രിമിനലുകളായി തന്നെ കണക്കാക്കപ്പെടണം. ഒരാൾ ബസ്സിൽ വെച്ചോ ട്രെയിനിൽ വെച്ചോ എന്തെകിലും തരത്തിൽ ഉള്ള പ്രശനങ്ങൾ നേരിടുകയാണെകിൽ തെളിവിനായി വീഡിയോ എടുക്കുന്നത് ഒരു തെറ്റല്ല.
എന്നാൽ ആ വീഡിയോ എടുക്കുന്നത് ഒരാളുടെ ജീവിതം നശിപ്പിക്കാനാകരുത്. അയാൾ തെറ്റ് ചെയ്‌തെന്ന് ഉറപ്പാണെകിൽ അപ്പോൾ തന്നെ പ്രതികരിക്കുക അല്ലെക്കിൽ നമ്മൾക്ക് പോലീസും കോടതിയും ഉണ്ട് അവരോട് പറയുക. അവർ അന്വേഷിച്ചു തെറ്റ് ചെയ്തോ എന്നു തീരുമാനിക്കും. അല്ലാതെ ഒരാളുടെ അനുവാദമില്ലാതെ വീഡിയോ എടുത്ത് അത് പോസ്റ്റ് ചെയ്യുമ്പോൾ നശിക്കുന്നത് അയാളുടെ മാത്രം അല്ല ആ കുടുംബത്തിന്റെ തന്നെ ജീവിതമാകും.
അതിനാൽ ഇനിയൊരു ദീപക് നമുക്കിടയിൽ ഉണ്ടാകരുത്. അതുപോലെ ഈ പ്രശ്നം തെറ്റ് ചെയ്യുന്നവരോട് പ്രതിക്കാതിരിക്കാൻ ഉള്ള ഭയവും ആയിരിക്കരുത്. ഇതുപോലെ ഉള്ള കള്ളം കാരണം നശിക്കുന്നത് ശരിക്കും ബസ്സുകളിലും ട്രെയിനിലുമൊക്കെ മോശം അനുഭവം അനുഭവിക്കുന്നവർക്കാകും. അവർക്ക് ഒരു സമയത്തു പ്രതികരിക്കാൻ ഉള്ള ധൈര്യം വന്നത് സോഷ്യൽ മീഡിയയിലൂടെ ആണ് എന്നാൽ ഉയർന്നു വരുന്ന കള്ള കേസുകൾ കാരണം ഇല്ലാതാകുന്നത് പ്രതികരിക്കാൻ മടിക്കുന്ന പാവം പെൺകുട്ടികൾ ആണ്.
വ്യക്തിഹത്യയെ വിനോദമായി കാണുന്ന സൈബർ ഗുണ്ടായിസത്തിനെതിരെ നിയമം കടുപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നഷ്ടപ്പെട്ട ജീവൻ തിരികെ നൽകാൻ ആർക്കും കഴിയില്ല, എന്നാൽ ഇനിയെങ്കിലും ഇത്തരം വിനാശകരമായ ‘സദാചാര വ്ലോഗിങ്ങിനെതിരെ’ സമൂഹം ഉണർന്നു ചിന്തിച്ചേ മതിയാകൂ.
















