പണം എന്ന പുകമറയ്ക്ക് പിന്നിൽ മനുഷ്യത്വം വഴിമാറുന്ന കാഴ്ചകൾക്ക് കയ്യും കണക്കുമില്ല. രക്തബന്ധങ്ങളെക്കാളും സ്നേഹബന്ധങ്ങളെക്കാളും വലുത് പണമാണെന്ന് വിശ്വസിക്കുന്നവർക്കിടയിൽ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന വാർത്തകൾ നിത്യസംഭവമായി മാറുന്നു.
സ്വത്തിനും സമ്പത്തിനും വേണ്ടി ജന്മം നൽകിയ മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും ഇല്ലാതാക്കുന്ന വാർത്തകൾക്കിടയിലാണ്, കേരളത്തെ ആകെ കണ്ണീരിലാഴ്ത്തിയ ആ ക്രൂരത കൊല്ലം കുണ്ടറയിൽ നിന്ന് കേട്ടത്. തന്റെ ഉദരത്തിൽ പിറന്ന മകനേക്കാൾ വലുത് പകയും സ്വത്തുമാണെന്ന് ആ അമ്മ കരുതി.
അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പക്ഷം ചേർന്ന് സംസാരിച്ചു എന്ന ‘കുറ്റത്തിന്’, പതിനഞ്ചുകാരനായ ജിത്തുവിനെ ഒരു ദയയുമില്ലാതെ ആ അമ്മ കൊന്നുതള്ളി. ‘അമ്മ’ എന്ന പവിത്രമായ വാക്കിനെപ്പോലും ചാരമാക്കിയ കുരിപ്പള്ളിയിലെ ആ കൊലപാതകം, പണത്തിനുവേണ്ടി മനുഷ്യൻ എത്രത്തോളം ക്രൂരനാകാം എന്നതിന്റെ ഭീകരമായ സാക്ഷ്യപത്രമാണ്.
ജനുവരി 15-ന്റെ ആ സായാഹ്നം കുരിപ്പള്ളിയിലെ ആ കൊച്ചു വീടിനുള്ളിൽ ഒരു കൊടുങ്കാറ്റിന് സാക്ഷ്യം വഹിക്കുകയായിരുന്നു. ഉച്ചയ്ക്ക് അമ്മയോടൊപ്പം ഒരു വിവാഹത്തിന് പോയി മടങ്ങിയെത്തിയതായിരുന്നു ജിത്തു. വൈകുന്നേരം പുറത്ത് കളിക്കാൻ പോയ അവൻ തിരികെ വരുന്നത് പതിവുപോലെ തന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീട്ടിൽ കയറിയാണ്.
തന്റെ അച്ഛന്റെ അച്ഛനും അമ്മയ്ക്കും സ്വത്ത് അച്ഛന് എഴുതിക്കൊടുക്കാൻ താൽപ്പര്യമില്ലെന്ന് ജിത്തുവിന് അറിയാമായിരുന്നു. അമ്മ ജയമോൾക്ക് അവരോടുള്ള കടുത്ത പകയും അവനറിയാമായിരുന്നു. എങ്കിലും ആ കൗമാരക്കാരന് അവർ തന്റെ പ്രിയപ്പെട്ടവരായിരുന്നു. വീട്ടിലെത്തിയ ജിത്തുവും അമ്മയും തമ്മിൽ ഈ സ്വത്തുതർക്കത്തിന്റെ പേരിൽ വാക്കേറ്റം ആരംഭിച്ചു.
തർക്കം മുറുകിയപ്പോൾ, സ്വന്തം മകൻ തന്റെ ശത്രുക്കളുടെ പക്ഷം പിടിക്കുന്നുവെന്ന ചിന്ത ജയമോളിലെ അമ്മയെ ഒരു കൊടും ക്രിമിനലായി മാറ്റി. അടുക്കളയിലെ വിറകുകൊള്ളി ജിത്തുവിന്റെ തലയിൽ ആഞ്ഞുവീണപ്പോൾ, അവൻ ‘അമ്മേ’ എന്ന് വിളിച്ചിട്ടുണ്ടാകുമോ? ആ നിലവിളി കേൾക്കാൻ പോലും തയ്യാറാകാത്ത വിധം പക അവരുടെ ഉള്ളിൽ ആളിപ്പടർന്നിരുന്നു.
ചോരയിൽ കുളിച്ച് വീണ മകന്റെ പിടച്ചിൽ അവസാനിക്കുന്നതിന് മുൻപേ സ്വന്തം ഷാൾ ഉപയോഗിച്ച് ആ കഴുത്ത് അവർ മുറുക്കി. പത്തുമാസം ചുമന്ന് പെറ്റ മകന്റെ അവസാന ശ്വാസം തന്റെ കയ്യിൽ നിലയ്ക്കുന്നത് കണ്ടിട്ടും ആ അമ്മയുടെ ഉള്ളൊന്ന് വിറച്ചില്ല.
പിന്നീട് നടന്നത് ഒരു സിനിമാക്കഥയെപ്പോലും വെല്ലുന്ന ക്രൂരതയായിരുന്നു. മകന്റെ മൃതദേഹം വലിച്ചിഴച്ച് വീടിന് പിന്നിലെ മതിലിനോട് ചേർത്ത് കിടത്തി. തന്റെ പാപങ്ങൾ മറയ്ക്കാൻ അവർ തിരഞ്ഞെടുത്തത് അഗ്നിയെയായിരുന്നു. അയൽവീട്ടിൽ പോയി ഒരു കുപ്പി മണ്ണെണ്ണ വാങ്ങി വന്ന് സ്വന്തം മകന്റെ ശരീരത്തിന് അവർ തീ കൊടുത്തു.
ആ അഗ്നിയിൽ വെന്തുരുകിയത് ഒരു കൗമാരക്കാരന്റെ സ്വപ്നങ്ങൾ മാത്രമായിരുന്നില്ല, ലോകം മുഴുവൻ ആരാധിക്കുന്ന ‘അമ്മ’ എന്ന സങ്കല്പം കൂടിയായിരുന്നു. രാത്രി ജോലി കഴിഞ്ഞ് വന്ന ഭർത്താവിനോട് മകൻ സ്കെയിൽ വാങ്ങാൻ കടയിൽ പോയതാണെന്ന് ശാന്തയായി മറുപടി പറയുമ്പോൾ, അവരുടെ മനസ്സ് എത്രമാത്രം മരവിച്ചിട്ടുണ്ടാകണം?
നാടാകെ ജിത്തുവിനെ തിരയുമ്പോഴും ഒന്നും അറിയാത്തവളെപ്പോലെ ജയമോൾ ആ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഒടുവിൽ രണ്ട് ദിവസത്തിന് ശേഷം വാഴത്തോപ്പിൽ നിന്നും വേർപെട്ട കൈകാലുകളുമായി ജിത്തുവിന്റെ കരിഞ്ഞ അവശിഷ്ടങ്ങൾ കണ്ടെടുത്തു. പോലീസിന്റെ ചോദ്യം ചെയ്യലിൽ പതറാതെ നിന്ന ജയമോളെ ഒടുവിൽ കുടുക്കിയത് സ്വന്തം മകനെ ചുട്ടുകരിച്ചപ്പോൾ കൈകളിൽ ഏറ്റ ആ പൊള്ളലുകളായിരുന്നു.
യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവർ തന്റെ കുറ്റം സമ്മതിച്ചു. പണം, പക, സ്വത്ത്… ഇവയ്ക്കിടയിൽ ഒരു മകന്റെ ജീവൻ അവർക്ക് ഒന്നുമല്ലായിരുന്നു. ഒരു വിനാഴിക നേരത്തെ പകയും പണത്തോടുള്ള ആർത്തിയും ഒരു അമ്മയെ എങ്ങനെ പിശാചാക്കി മാറ്റുന്നു എന്നതിന് കാലം മാറ്റിവെച്ച വലിയൊരു പാഠമാണ് ജിത്തു ജോബ് എന്ന പതിനഞ്ചുകാരന്റെ ഈ ദാരുണാന്ത്യം.
















