നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’ എന്ന ചിത്രം വലിയ വിജയമാണ് തിയേറ്ററിൽ നിന്നും നേടിക്കൊണ്ടിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ 150 കോടിയിലേക്ക് കുതിക്കുകയാണ് ചിത്രം. സിനിമയിൽ നിവിൻ പോളിയെ പോലെ പ്രേക്ഷകരുടെ കയ്യടിനേടിയ മറ്റൊരു കഥാപാത്രമായിരുന്നു റിയ ഷിബുവിന്റെയും. ചിത്രത്തിൽ ഡെലൂലുവിന് പ്രഭേന്തുവിനോട് ഇഷ്ടം തോന്നിയ പോലെ റിയയ്ക്ക് ആരോടെങ്കിലും ഇഷ്ടം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് നടി. വനിതാ മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
കോളേജിൽ പഠിക്കുമ്പോൾ തനിക്ക് ഒരു ക്രഷ് ഉണ്ടായിരുന്നുവെന്നും എന്നാൽ അത് തുറന്ന് പറഞ്ഞില്ലെന്നും റിയ പറഞ്ഞു. മറ്റൊരു പെൺകുട്ടിയുമായി അദ്ദേഹം സ്നേഹത്തിലായെന്നും അവരെ തമ്മിൽ അടുപ്പിച്ചത് റിയ ആയിരുന്നുവെന്നും നടി പറഞ്ഞു. ‘എനിക്ക് അവരെ വേണ്ട നിന്നോടാണ് പ്രേമം’ എന്ന് കേൾക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തിരുന്നതെന്നും എന്നാൽ അത് ഉണ്ടായില്ലെന്നും നടി കൂട്ടിച്ചേർത്തു.
‘പെൺകുട്ടികൾക്കു പൊതുവേ പ്രായം കൂടിയവരോടാകും പ്രണയം തോന്നുക എന്നാണെൻ്റെ തോന്നൽ. എനിക്കും കോളജിൽ സീനിയർ ചേട്ടനോട് ക്രഷ് ഉണ്ടായിരുന്നു. ഡെലൂലുവിനെപ്പോലെ ഞാനതു പറഞ്ഞില്ല. പകരം ആൾക്ക് വേറൊരു പെൺകുട്ടിയെ സെറ്റ് ആക്കിക്കൊടുത്തു.നമ്മൾ വേറെ ആളെ സെറ്റ് ആക്കുമ്പോൾ ‘എനിക്കവരെ വേണ്ട, നിന്നോടാണ് പ്രേമം’ എന്ന് കേൾക്കാൻ വേണ്ടിയാണ് നമ്മളിതൊക്കെ ചെയ്യുന്നത്. ഞാനും അതു തന്നെ ചെയ്തു. ഒടുവിൽ അവരു സെറ്റ് ആയി. എനിക്കു സത്യത്തിൽ എന്തിന്റെ കുഴപ്പമായിരുന്നു? ദാറ്റ് ഈസ് മൈ ലവ് സ്റ്റോറി’, റിയ ഷിബു പറഞ്ഞു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
അതേസമയം, സർവ്വം മായ സിനിമയുടെ ആഗോള കളക്ഷൻ 131 കോടി കടന്നിരിക്കുകയാണ്. സിനിമ ഉടൻ 150 കോടി ക്ലബ്ബിൽ എത്തുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് കമന്റുകൾ. പുറത്തിറങ്ങി വെറും പത്ത് ദിവസം കൊണ്ടാണ് സർവ്വം മായ 100 കോടി നേടിയത്. ഫൺ സ്വഭാവത്തിൽ ഒരുങ്ങിയ ആദ്യ പകുതിയും ഇമോഷണൽ, ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രത്യേകത എന്നാണ് അഭിപ്രായങ്ങൾ.
ഒരു ഹൊറർ കോമഡി മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.
















