വഴിവിട്ട ബന്ധത്തിന് തടസ്സമാകുമെന്ന് ഭയന്ന് സ്വന്തം ചോരയിൽ പിറന്ന അഞ്ചു വയസ്സുകാരനെ കെട്ടിടത്തിന് മുകളിൽനിന്ന് എറിഞ്ഞുകൊന്ന അമ്മയ്ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരകൃത്യം നടന്നത്. പോലീസ് കോൺസ്റ്റബിൾ ധ്യാൻ സിങ് റാത്തോഡിന്റെ ഭാര്യ ജ്യോതി റാത്തോഡിനെയാണ് കോടതി കുറ്റക്കാരിയായി കണ്ടെത്തി ശിക്ഷിച്ചത്.
പ്രതിയായ ജ്യോതിക്ക് അയൽവാസിയായ ഉദയ് ഇൻഡോലിയയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. 2023 ഏപ്രിൽ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജ്യോതിയും കാമുകനും തമ്മിലുള്ള രഹസ്യബന്ധം അഞ്ചു വയസ്സുകാരനായ മകൻ ജതിൻ നേരിട്ടു കാണാനിടയായി. കുട്ടി വിവരം അച്ഛനോട് പറയുമെന്ന് ഭയന്ന ജ്യോതി, മകനെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു.
മകനെ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മേൽക്കൂരയിലേക്ക് കൂട്ടിക്കൊണ്ടുപോയ ജ്യോതി അവിടെനിന്ന് താഴേക്ക് എറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വീഴ്ചയിൽ സംഭവിച്ച അപകടമാണെന്ന് വരുത്തിത്തീർക്കാൻ ജ്യോതി ശ്രമിച്ചെങ്കിലും പോലീസിന്റെ വിശദമായ അന്വേഷണത്തിൽ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.
പ്രതിക്കെതിരെയുള്ള തെളിവുകളും സാക്ഷിമൊഴികളും കണക്കിലെടുത്ത കോടതി ജ്യോതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. സ്വന്തം സുഖത്തിന് വേണ്ടി നിഷ്കളങ്കനായ കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയ്ക്ക് അർഹമായ ശിക്ഷയാണ് ലഭിച്ചതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
















