ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഷാഫിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി പോലീസിന് നിർദ്ദേശം നൽകി.
2022-ൽ നടന്ന ഒരു പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ഈ നടപടി. അന്ന് എംഎൽഎ ആയിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചിരുന്നു.
ഈ കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകാൻ ഷാഫി പറമ്പിൽ പലതവണ തയ്യാറാകാതെ വന്നതോടെയാണ് കോടതി കർശന നിലപാടിലേക്ക് നീങ്ങിയത്. ഹാജരാകാൻ നൽകിയ അവസരങ്ങൾ എംപി പ്രയോജനപ്പെടുത്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഈ മാസം 24-ന് കേസ് വീണ്ടും പരിഗണിക്കാൻ കോടതി നിശ്ചയിച്ചിട്ടുണ്ട്. നിലവിൽ വടകരയിൽ നിന്നുള്ള എംപിയായ ഷാഫി പറമ്പിലിനെതിരെയുള്ള വാറന്റ് രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
















