കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാംഘട്ട നിർമ്മാണത്തിലേക്ക് കടക്കുന്നു. ഇന്ന് വൈകിട്ട് 4 മണിക്ക് തുറമുഖ പരിസരത്ത് നടക്കുന്ന വിപുലമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാനത്തെ ആഗോള സമുദ്ര വ്യാപാര ഭൂപടത്തിൽ ഒന്നാമതെത്തിക്കാനുള്ള നിർണ്ണായക ചുവടുവെപ്പായാണ് ഈ വികസന പ്രവർത്തനങ്ങളെ സർക്കാർ കാണുന്നത്.
തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി, മറ്റ് സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഔദ്യോഗിക പ്രഖ്യാപനവും വരാനിരിക്കുന്ന വലിയ വികസന പദ്ധതികളുടെ അവതരണവുമാണ് ഇന്നത്തെ ചടങ്ങിന്റെ പ്രധാന ആകർഷണം.
പതിനായിരം കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന രണ്ടാംഘട്ടം 2028-ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ 10 ലക്ഷം ടി.ഇ.യു (TEU) ശേഷിയിൽ നിന്നും 30 ലക്ഷം ടി.ഇ.യു ആയി ഉയർത്തുന്നതിനൊപ്പം, ബെർത്തിന്റെ നീളം 800 മീറ്ററിൽ നിന്ന് 2,000 മീറ്ററായി വർദ്ധിപ്പിക്കുകയും ചെയ്യും.
ഇതോടെ ഒരേസമയം കൂടുതൽ മദർഷിപ്പുകൾക്ക് ഇവിടെ അടുക്കാൻ സാധിക്കും. കടൽ നികത്തിയാണ് വികസനത്തിന് ആവശ്യമായ ഭൂമി കണ്ടെത്തുന്നത് എന്നതിനാൽ അധികമായി ഭൂമി ഏറ്റെടുക്കേണ്ട സാഹചര്യം ഈ ഘട്ടത്തിലില്ല എന്നതും ശ്രദ്ധേയമാണ്.
തുറമുഖത്ത് നിന്ന് ദേശീയപാത ബൈപാസിലേക്ക് നിർമ്മിച്ച പുതിയ അപ്രോച്ച് റോഡിന്റെ ഉദ്ഘാടനവും ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും. ഇതോടെ കണ്ടെയ്നറുകൾ റോഡ് മാർഗ്ഗം പുറത്തേക്ക് എത്തിക്കുന്നത് കൂടുതൽ സുഗമമാകും.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വിഴിഞ്ഞം പദ്ധതിയുടെ വിജയം സർക്കാരിന്റെ വികസന നേട്ടമായി ഉയർത്തിക്കാട്ടാനാണ് ഭരണപക്ഷം ലക്ഷ്യമിടുന്നത്. വരും വർഷങ്ങളിൽ ഇന്ത്യയുടെ ചരക്കുനീക്കത്തിന്റെ വലിയൊരു ശതമാനം വിഴിഞ്ഞം കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
















