രാജ്യം ഇന്ന് എഴുപത്തി ഏഴാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഭരണഘടന നിലവിൽ വന്നതിന്‍റെ വാർഷികമാണ് രാജ്യം റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്. ഡൽഹി കർത്തവ്യ പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് പ്രസിഡന്റ് ദ്രൗപതി മുർമു നേതൃത്വം നൽകും. യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിക്കും. റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥികളായി യൂറോപ്പ്യൻ യൂണിയൻ നേതാക്കൾ പങ്കെടുക്കും. റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ച് വന്‍ സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം.
സൈനിക ശക്തിയും സാംസ്കാരിക തനിമയും വിളിച്ചോതുന്ന വർണാഭമായ പരേഡ് പത്തര മുതൽ നടക്കും. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമെത്തുന്ന ആദ്യ റിപ്പബ്ലിക് ദിന പരേഡില്‍ രാജ്യം ഇന്നുവരെ കരസ്ഥമാക്കിയ സൈനിക നേട്ടങ്ങളും പുത്തന്‍ ആയുധങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും പ്രദര്‍ശിപ്പിക്കും. കേരളത്തിൻ്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതാ നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിക്കുന്നത്.
സംസ്ഥാനത്തും വിപുലമായ റിപ്പബ്ലിക് ദിനാഘോഷം നടക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ രാജേന്ദ്ര അർലെക്കർ അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രിയും പങ്കെടുക്കും. രാവിലെ ഒൻപത് മണിക്കാണ് പരേഡ് ആരംഭിക്കുക. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ നേതൃത്വം നൽകും.
















