പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് കുഞ്ഞികൃഷ്ണനെ നീക്കം ചെയ്തത്. തിങ്കളാഴ്ച നടന്ന ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് ഈ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ചത്.
ധനരാജ് രക്തസാക്ഷി ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ നിന്ന് ഒരു കോടിയോളം രൂപ ടി.ഐ. മധുസൂദനന്റെ നേതൃത്വത്തിൽ വെട്ടിച്ചെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം. പാർട്ടി രേഖകൾ സഹിതം കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ഈ പരാതി പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിമാറ്റിയിരുന്നു.
വി. കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കയ്യിലെ കോടാലിയായി മാറിയെന്ന് കെ.കെ. രാഗേഷ് വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. പാർട്ടി നേരത്തെ തീരുമാനമെടുത്ത് തീർപ്പാക്കിയ കാര്യങ്ങളാണ് ഇപ്പോൾ ആരോപണങ്ങളായി ഉയർത്തുന്നത്. പാർട്ടിക്കകത്തുനിന്ന് വിവരങ്ങൾ ചോർത്തുകയും വഞ്ചനാപരമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. എംഎൽഎയോടുള്ള വ്യക്തിപരമായ പകയാണ് കുഞ്ഞികൃഷ്ണന്റെ നീക്കത്തിന് പിന്നിലെന്നും, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യമെന്നും രാഗേഷ് വ്യക്തമാക്കി.
















