വിവാഹം… ഏതൊരു പെൺകുട്ടിയുടെയും ജീവിതത്തിലെ ഏറ്റവും സുന്ദരമായ സ്വപ്നമാണത്. ജനിച്ചുവളർന്ന വീടും ഉറ്റവരേയും ഉടയവരേയും വിട്ട് മറ്റൊരു വീട്ടിലേക്ക് അവൾ പടിയിറങ്ങുന്നത് ആയിരം ആഗ്രഹങ്ങളുമായാണ്. ഭർത്താവിനോടൊപ്പം അച്ഛനായും അമ്മയായും സഹോദരങ്ങളായും കൂടെനിൽക്കുന്ന ഒരു പുതിയ കുടുംബത്തെയാണ് അവൾ അവിടെ പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇന്ന് പല പെൺകുട്ടികൾക്കും വിവാഹം എന്നത് പ്രതീക്ഷയല്ല, മറിച്ച് ഭയമാണ്.
സ്ത്രീധനത്തിന്റെ പേരിലും, നിറത്തിന്റെ കുറവുകൾ പറഞ്ഞും, സംശയരോഗത്തിന്റെ ഇരകളായും പെൺകുട്ടികൾ വേട്ടയാടപ്പെടുമ്പോൾ ‘വിവാഹം’ എന്നത് ഒരു വലിയ ചോദ്യചിഹ്നമായി മാറുന്നു. സ്വന്തം മാതാപിതാക്കളുടെ സന്തോഷത്തിന് വേണ്ടി മാത്രം ആത്മബലി നൽകാൻ തയ്യാറെടുക്കുന്നവരായി ഇന്നത്തെ മിക്ക പെൺകുട്ടികളും മാറിക്കഴിഞ്ഞു. ഇതിനെല്ലാം അടിവരയിടുന്നതായിരുന്നു 2025-ൽ ഹരിയാനയിലെ ഫരീദാബാദിനെ നടുക്കിയ ആ ക്രൂര സംഭവം.
അതൊരു സാധാരണ സ്ത്രീധന പീഡനമായിരുന്നില്ല. സ്വന്തം മകളെപ്പോലെ കരുതേണ്ട മരുമകളെ, ഒരു അമ്മായിയച്ഛൻ ചെയ്യാൻ പാടില്ലാത്ത അത്രയും ക്രൂരമായ രീതിയിൽ ഉപദ്രവിച്ച് കൊലപ്പെടുത്തിയ വാർത്തയായിരുന്നു അത്. സ്വന്തം ഭർത്താവിന്റെയും വീട്ടുകാരുടെയും മൗനസമ്മതത്തോടെ നടന്ന ആ അരുംകൊല മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്. സ്നേഹത്തിന്റെ കാവലാളാകേണ്ടവർ തന്നെ കൊലയാളികളായി മാറിയ ഭീതിദമായ കഥ.
2025 ഏപ്രിൽ 22. ഹരിയാനയിലെ ഫരീദാബാദിലുള്ള റോഷൻ നഗർ ഉണർന്നത് 54-കാരനായ ഭൂപസിംഗിന്റെ നിലവിളി കേട്ടുകൊണ്ടായിരുന്നു. പരിഭ്രാന്തിയോടെ ഓടിക്കൂടിയ അയൽക്കാർ കണ്ടത് വിറയ്ക്കുന്ന കൈകളോടെ ഒരു വീഡിയോ കാണിക്കുന്ന ഭൂപസിംഗിനെയാണ്. “എനിക്കിനി ഇത് സഹിക്കാൻ വയ്യ, ഞാൻ പോകുന്നു” എന്ന് മരുമകൾ തന്നു രജ്പുത് പറയുന്നതായിരുന്നു ആ വീഡിയോ. വീട്ടിലെ പിണക്കങ്ങൾ കാരണം അവൾ നാടുവിട്ടു പോയതാകാമെന്ന് എല്ലാവരും കരുതി. എന്നാൽ ആ വീഡിയോക്ക് പിന്നിൽ മറഞ്ഞിരുന്ന തിരക്കഥ ആരും അറിഞ്ഞില്ല.
തന്നുവിനെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് അരുൺ സിംഗ് ഉടൻ തന്നെ പോലീസിൽ പരാതി നൽകി. താനുമായി ചെറിയൊരു വഴക്കിന്റെ പേരിലാണ് അവൾ വീട് വിട്ടു പോയതെന്നും അവൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും ഒക്കെ നിരവധി കള്ളങ്ങൾ അവർ പറഞ്ഞു. മകളെ കാണാതായ വാർത്തയറിഞ്ഞ് തകർന്നുപോയ പിതാവ് ഹക്കിം രജ്പുത്, കൈയ്യിലുള്ള സമ്പാദ്യമെല്ലാം എടുത്ത് നഗരം മുഴുവൻ മകളുടെ പോസ്റ്ററുകൾ പതിപ്പിച്ചു.
ഇതിനിടെ അവളുടെ വീട്ടുകാർക്ക് ഒരു കത്ത് ലഭിച്ചു തനിക്കൊരു കമ്പ്യൂട്ടർ എഞ്ചിനീയറെ ഇഷ്ടമാണെന്നും അവന്റെ കൂടെ പോകുകയാണെന്നും അതിൽ എഴുതിയിരുന്നു. പക്ഷേ, ആ കത്ത് പ്രിന്റ് ചെയ്തതാണെന്നും അതിൽ മകളുടെ കൈയക്ഷരമോ ഒപ്പോ ഒന്നും തന്നെ ഇല്ലെന്ന് തിരിച്ചറിഞ്ഞ പിതാവ് ഉറപ്പിച്ചു, തന്റെ മകൾക്ക് എന്തോ അപകടം സംഭവിച്ചിട്ടുണ്ട്.
രണ്ടു മാസമായിട്ടും പുരോഗതിയില്ലാത്ത അന്വേഷണം ഒടുവിൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഭൂപസിംഗിന്റെ കുടുംബം പറഞ്ഞ കള്ളങ്ങൾ പൊളിഞ്ഞു. അന്ന് രാത്രി താൻ വീട്ടിലുണ്ടായിരുന്നില്ലെന്ന് പറഞ്ഞ അരുണിന്റെ ഫോൺ ലൊക്കേഷൻ വീടിനുള്ളിൽ തന്നെയായിരുന്നു. ഒടുവിൽ പോലീസ് അരുണിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്തു. പോലീസിന്റെ ചോദ്യം ചെയ്യലിന് മുന്നിൽ ഭൂപസിംഗ് തകർന്നു. തന്റെ വീടിന് മുന്നിലെ പത്തടി താഴ്ചയുള്ള സെപ്റ്റിക് ടാങ്ക് ഒരു ശവപ്പറമ്പാക്കി മാറ്റിയ ഞെട്ടിക്കുന്ന സത്യം അയാൾ വെളിപ്പെടുത്തി.
ഏപ്രിൽ 21-ന് രാത്രി, എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തതായിരുന്നു. തന്നു നിരന്തരമായി കഴിഞ്ഞ രണ്ടു വർഷകാലത്തോളം സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിലും വീട്ടിൽ നിന്ന് സ്ത്രീധനം കുറെ കൂടി കൊണ്ടുവരാനും പറഞ്ഞു നിരന്തരമായി പീഡനത്തിനും ഉപദ്രവത്തിനും ഇരയായിരുന്നു. ഒടുവിൽ സഹിക്ക വയ്യാതെ തന്നു വിവാഹമോചനം ആവശ്യപ്പെട്ടു.
എന്നാൽ വിവാഹമോചനം ആവശ്യപ്പെട്ടാൽ നൽകേണ്ടി വരുന്ന പണവും സ്വർണ്ണവും ഓർത്ത് അവർ ഭയപ്പെട്ടു. ഒടുവിൽ വിവാഹമോചനം ചെയ്താൽ കൊടുക്കേണ്ട പണത്തെപ്പറ്റി ഭയന്ന് അവർ അവളെ കൊലപ്പെടുത്താനായി തീരുമാനിച്ചു. ഉറക്കഗുളിക കലർത്തിയ ജ്യൂസ് നൽകി തന്നുവിനെ അബോധാവസ്ഥയിലാക്കിയ ഭൂപസിംഗ്, ആ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. സ്വന്തം മകളെപ്പോലെ കാണേണ്ട മരുമകളെ അയാൾ ആ അബോധവസ്ഥയിൽ പീഡനത്തിനിരയാക്കി അതും സ്വന്തം മകന്റെയും മകളുടെയും സമ്മതത്തോടെ.
തുടർന്ന് തന്നുവിന്റെ ഷാൾ ഉപയോഗിച്ച് അവളുടെ കഴുത്ത് ഞെരിച്ചു കൊന്നു. ഈ ക്രൂരതയ്ക്ക് മകൻ അരുണും മകൾ കാജലും സാക്ഷികളാവുക മാത്രമല്ല, മൃതദേഹം ടാങ്കിൽ ഒളിപ്പിക്കാൻ സഹായിക്കുകയും ചെയ്തു.
സ്ത്രീധനമെന്ന വിപത്താണ് ഒരു കുടുംബത്തെ മുഴുവൻ കൊലയാളികളാക്കി മാറ്റിയത്. സ്വന്തം വീടെന്ന് കരുതി തന്നു കയറിച്ചെന്ന ഇടം ഒടുവിൽ അവളുടെ ശവക്കുഴിയായി മാറി. കേസിൽ ഭൂപസിംഗും ഭാര്യ സോണിയയും മകൾ കാജലും പിടിയിലായെങ്കിലും, ഭർത്താവ് അരുൺ ഇപ്പോഴും ഒളിവിലാണ്. ഒരു പെൺകുട്ടിയുടെ ജീവനും സ്വപ്നങ്ങളും സ്ത്രീധനത്തിന്റെ പേരിൽ ഇല്ലാതാക്കുമ്പോൾ, അത് സമൂഹത്തിന്റെ മനസ്സാക്ഷിക്കേറ്റ കനത്ത മുറിവായി അവശേഷിക്കുന്നു.
















