കടുത്ത ശ്വാസം മുട്ടലിനെ തുടര്‍ന്ന് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച യുവാവിന് ശരിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡോക്ടര്‍മാരുടെ സംഘടന. കാവിന്‍പുറം കൊല്ലംകോണം ഞാറത്തല കട്ടയ്ക്കാല്‍ ഇസിയാന്‍ മന്‍സിലില്‍ പി.ബിസ്മിര്‍ (37) ആണ് മരിച്ചത്. സംഭവത്തില്‍ ബിസ്മിറിന്റെ ഭാര്യ എഫ്. ജാസ്മിന്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിസ്മിര്‍ കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ ഭാര്യയോടൊപ്പം സ്‌കൂട്ടറിലാണു വിളപ്പില്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. എന്നാല്‍ ഈ സമയം ആശുപത്രിയിലെ വാതിലുകള്‍ അടച്ചിരിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നത്.
എന്നാല്‍, രോഗിക്ക് ചികിത്സ നല്‍കിയിരുന്നുവെന്നും വിദഗ്ദ്ധ ചികിത്സ വേണമെന്നും പറഞ്ഞിരുന്നു. പക്ഷെ രോഗിയും കുടുംബവും അതിനു മുതര്‍ന്നില്ലെന്നാണ് കെ.ജി.എം.ഒ.എ പറയുന്നത്. അതിന്റെ പേരില്‍ ഡോക്ടര്‍മാര്‍ക്കെതിരേയും ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേയും നടക്കുന്ന ആക്രമണങ്ങള്‍ ആസൂത്രിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ആരോപണം.
കെ.ജി.എം.ഒഎയുടെ പ്രതികരണം ഇങ്ങനെ
2026 ജനുവരി 19ന് വിളപ്പില്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും രാത്രി ഏകദേശം 1.30-ഓടെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യപ്പെട്ട രോഗി മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണ്. കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു. എന്നാല്‍ ഈ രോഗിക്ക് ചികിത്സ നിഷേധിക്കപ്പെട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എംഒ.എ വ്യക്തമാക്കി. ആശുപത്രിയുടെ പ്രധാന കവാടം എല്ലായ്‌പ്പോഴും തുറന്ന നിലയിലായിരുന്നു. ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന ഗ്രില്‍ വാതില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് അടച്ചിടാറുള്ളത്.
പ്രസ്തുത രോഗി ആശുപത്രിയിലെത്തുകയും വിളിക്കുകയും ചെയ്തതിന് മിനിറ്റുകള്‍ക്കകം തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ രോഗിയെ പരിശോധിക്കുകയും അടിയന്തിര ചികിത്സ ആരംഭിക്കുകയും ചെയ്തു.
ഈ കാര്യങ്ങള്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് രോഗാവസ്ഥ വിലയിരുത്തി, മിനിറ്റുകള്‍ക്കകം ആംബുലന്‍സ് സജ്ജമാക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി രോഗിയെ റഫര്‍ ചെയ്യുകയും ചെയ്തു. മാനവവിഭവ ശേഷിയുടെ ഗുരുതര കുറവിനിടയിലും, 24 മണിക്കൂറും ആതുര സേവനം നല്‍കിവരുന്ന വിളപ്പില്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാകുന്ന പരമാവധി ചികിത്സ രോഗിക്ക് നല്‍കിയിട്ടുണ്ട് എന്നത് സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകള്‍ വ്യക്തമാക്കുന്നു. അത്യാഹിത വിഭാഗം (Casualty) നിലവിലില്ലാത്ത സാഹചര്യത്തില്‍ പോലും ആശുപത്രി 24 മണിക്കൂറും സേവനം നല്‍കിവരികയാണ്. പ്രസ്തുത രോഗി മുന്‍പ് തന്നെ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയില്‍ ഉണ്ടായിരുന്ന വ്യക്തിയാണെന്നും, സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പ് രാത്രി ഇതേ ബുദ്ധിമുട്ടുമായി ആശുപത്രിയില്‍ എത്തുകയും ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നുവെന്നും രേഖകളിലുണ്ട്.
അന്ന് തന്നെ വിദഗ്ധ ഡോക്ടറുടെ സേവനം തേടണമെന്ന് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും, ദൗര്‍ഭാഗ്യവശാല്‍ രോഗി അത് സ്വീകരിച്ചിരുന്നില്ല. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍, ചികിത്സ നിഷേധിച്ചു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ സേവനത്തെ അപമാനിക്കുന്നതും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. കൂടാതെ, 2026 ജനുവരി 24-ന് ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെയും ജീവനക്കാരെയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് ആശുപത്രി പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത് അത്യന്തം അപലപനീയമാണ്. വെറും മൂന്ന് ഡോക്ടര്‍മാരുടെ സ്ഥിരം തസ്തികകളോടെയും നഴ്‌സിംഗ് സ്റ്റാഫിന്റെ സ്ഥിരം തസ്തികകളില്ലാത്ത സാഹചര്യത്തിലുമാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.
താല്‍ക്കാലിക ജീവനക്കാരുടെ സഹായത്തോടെയാണ് 24 മണിക്കൂറും ഇന്‍പേഷ്യന്റ് സേവനം ഉള്‍പ്പെടെ ജനങ്ങള്‍ക്ക് ചികിത്സ നല്‍കിവരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ആത്മാര്‍ത്ഥമായി സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ മാനസികമായി തളര്‍ത്തുകയും ആശുപത്രിയുടെ നല്ല പേരിന് മങ്ങലേല്‍പ്പിക്കുകയും ചെയ്യുന്ന നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ല. ഡോക്ടര്‍മാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ആശുപത്രി പ്രവര്‍ത്തനം അട്ടിമറിക്കുകയും ചെയ്തവര്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമം പ്രയോഗിച്ച് ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് കെ.ജി.എം.ഒ.എ ജില്ലാ ഘടകം ശക്തമായി ആവശ്യപ്പെടുന്നു.
















