പണത്തോടുള്ള ആർത്തിയും വഴിതെറ്റിയ മോഹങ്ങളും മനുഷ്യനെ മൃഗമാക്കുന്ന കാഴ്ചകൾ നാം നിത്യവും കാണാറുണ്ട്. സ്വന്തം ആഗ്രഹങ്ങൾക്കും താല്പര്യങ്ങൾക്കും മുന്നിൽ തടസ്സമായി നിൽക്കുന്ന എന്തിനെയും ചവിട്ടിമെതിക്കാൻ മടിക്കാത്ത മനുഷ്യർ.
സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പവിത്രമായ ബന്ധങ്ങൾ പോലും ഇത്തരം സ്വാർത്ഥതയ്ക്ക് മുന്നിൽ ബലി നൽകപ്പെടുന്നു. കൂടെയുണ്ടാവുമെന്ന് വാക്കുനൽകിയവർ തന്നെ ഘാതകരായി മാറുന്ന അവിശ്വസനീയമായ ക്രൂരതകൾക്ക് നമ്മുടെ കാലം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.
അത്തരത്തിൽ, സ്വന്തം സുഖങ്ങൾക്കും രഹസ്യങ്ങൾക്കും തടസ്സമാകാതിരിക്കാൻ, ജീവിതപങ്കാളിയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഒരു നടുക്കുന്ന വാർത്തയാണ് ഉത്തർപ്രദേശിലെ സംഭലിൽ നിന്നും വരുന്നത്. പങ്കാളിയെ പാതിമെയായും ദൈവമായും കരുതുന്ന ഒരു സമൂഹത്തിൽ, പ്രാണനേക്കാൾ സ്നേഹിക്കേണ്ട ഭർത്താവിനെ വെറും തടസ്സമായി കണ്ട് ഇല്ലായ്മ ചെയ്ത ഒരു സ്ത്രീയുടെയും അവളുടെ കാമുകന്റെയും ക്രൂരതയുടെ കഥയാണിത്. സ്വന്തം മക്കളുടെ ഭാവി പോലും മറന്നുകൊണ്ട് ആ അമ്മ ചെയ്തുകൂട്ടിയ പ്രവർത്തികൾ മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു.
2025 നവംബറിൽ സ്കൂൾ വിട്ടു വന്ന പത്തു വയസ്സുകാരി ദിവ്യയും പന്ത്രണ്ടുകാരൻ കൃഷ്ണയും കണ്ടത് പരിഭ്രാന്തിയിലായ തന്റെ അമ്മ റൂബിയെയാണ്. തങ്ങളുടെ അച്ഛൻ രാഹുലിനെ കാണാനില്ലെന്ന വാർത്ത ആ കുഞ്ഞുങ്ങളെ തളർത്തിക്കളഞ്ഞു. ചെരുപ്പ് നിർമ്മാണവും മേസ്തിരിപ്പണിയുമായി കുടുംബം പുലർത്തുന്ന രാഹുൽ എവിടെപ്പോയി എന്ന ചോദ്യത്തിന് ആ വീടിന്റെ ചുവരുകൾക്ക് പോലും ഉത്തരമില്ലായിരുന്നു. ബന്ധുവീടുകളിലും ജോലിസ്ഥലത്തും അലഞ്ഞ റൂബി ഒടുവിൽ പോലീസിൽ പരാതി നൽകിയപ്പോൾ, പിതാവ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ആ കുഞ്ഞുങ്ങൾ.
പക്ഷേ, ആഴ്ചകൾക്ക് ശേഷം ചന്ദൗസി പോലീസ് സ്റ്റേഷന് സമീപമുള്ള അഴുക്കുചാലിൽ നിന്നും ഉയർന്നത് ഒരു കുടുംബത്തിന്റെ മൊത്തം പ്രതീക്ഷയായിരുന്നു. തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്ന ചാക്കിൽ നിന്നും കണ്ടെടുത്തത് കൈകാലുകളോ തലയോ ഇല്ലാത്ത ഒരു മനുഷ്യശരീരം! ശരീരത്തിന് സമീപമുള്ള ബാഗിൽ കഷ്ണങ്ങളാക്കി മുറിച്ച നിലയിൽ മാംസഭാഗങ്ങളും ഉണ്ടായിരുന്നു. അഴുകിത്തുടങ്ങിയ ആ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ പ്രയാസമായിരുന്നെങ്കിലും, കൈത്തണ്ടയിലെ ആ ഒരു പച്ചകുത്തൽ സത്യത്തിലേക്ക് വിരൽ ചൂണ്ടി—അതിൽ ‘രാഹുൽ’ എന്ന് വ്യക്തമായി എഴുതിയിരുന്നു.
തിരിച്ചറിയാനായി സ്റ്റേഷനിലെത്തിയ റൂബിയുടെ പെരുമാറ്റം പോലീസിനെ അമ്പരപ്പിച്ചു. തന്റെ ഭർത്താവിന്റെ പേര് പച്ചകുത്തിയ മൃതദേഹം മുന്നിൽ കിടക്കുമ്പോഴും “ഇത് എന്റെ ഭർത്താവല്ല” എന്ന് ഭാവഭേദമില്ലാതെ അവൾ തറപ്പിച്ചു പറഞ്ഞു. എന്നാൽ ആ നിസ്സംഗതയിൽ പോലീസ് സംശയം മണത്തു.
രാഹുലിന്റെ വസ്ത്രങ്ങൾ പരിശോധിച്ച പോലീസിന് ലഭിച്ച ഒരു ടീഷർട്ട് എല്ലാ കള്ളങ്ങളും പൊളിച്ചടുക്കി. ‘Time for Change’ എന്ന് എഴുതിയ ആ ടീഷർട്ട് ധരിച്ചുനിൽക്കുന്ന രാഹുലിന്റെ ചിത്രം റൂബിയുടെ ഫോണിൽ തന്നെയുണ്ടായിരുന്നു. അതോടെ ആ വീട്ടമ്മയുടെ ഒളിപ്പിച്ചുവെച്ച ഇരുണ്ട മുഖം പുറത്തുവന്നു.
സോഷ്യൽ മീഡിയയിലൂടെ പുരുഷന്മാരെ വലയിലാക്കി ബ്ലാക്ക് മെയിൽ ചെയ്യുന്ന ഒരു അധോലോകമായിരുന്നു റൂബിയുടേത്. അഭിഷേക്, ഗൗരവ് എന്നീ രണ്ടു യുവാക്കളുമായി അവൾ ഒരേസമയം പ്രണയത്തിലായിരുന്നു. മക്കൾക്ക് ‘മാമൻ’മാരായി പരിചയപ്പെടുത്തിയ ഇവരിൽ ഗൗരവായിരുന്നു അവളുടെ പ്രധാന സഹായി.
നവംബർ 17-ന് രാഹുൽ വീട്ടിലില്ലാത്ത നേരം നോക്കി ഗൗരവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ റൂബി, മക്കളെ ഗോഡൗണിലേക്ക് ഉറങ്ങാൻ അയച്ചു. പക്ഷേ അർദ്ധരാത്രി അപ്രതീക്ഷിതമായി വീട്ടിലെത്തിയ രാഹുൽ കണ്ടത് തന്റെ ഭാര്യയെയും കാമുകനെയും ഒപ്പമാണ്. ആ തർക്കം രാഹുലിന്റെ മരണവിധി കുറിച്ചു. ഇത് ഞാൻ എല്ലാവരോടും പറയും എന്ന രാഹുലിന്റെ വാക്ക് റുബിയിൽ ഉണ്ടായിരുന്ന മൃഗത്തെ ഉണർത്തി.
നാട്ടുകാർ അറിഞ്ഞാൽ താൻ അപമാനിതയാകുമെന്ന് ഭയന്ന റൂബി, രാഹുലിനെ തീർക്കാൻ ഗൗരവിനോട് ആവശ്യപ്പെട്ടു. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് വീണ ഭർത്താവിനെ ഒരു ദയയുമില്ലാതെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നത് സ്വന്തം ഭാര്യ തന്നെയായിരുന്നു. പിറ്റേന്ന് രാവിലെ മക്കളെ പതിവുപോലെ സ്കൂളിലയച്ച ശേഷം, ഇരുവരും ചേർന്ന് ആ മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു.
പിന്നീട് മക്കളെ സിനിമയ്ക്കും ഹോട്ടലിലും കൊണ്ടുപോകുന്നതിനിടയിൽ, കാറിന്റെ ഡിക്കിയിൽ ആ മൃതദേഹഭാഗങ്ങൾ ഒളിപ്പിച്ചു കടത്തി ഗംഗാനദിയിലും ഓടയിലും എറിഞ്ഞു. ബാഗിലെന്താണെന്ന് ചോദിച്ച മക്കളോട് “പഴയ വിഗ്രഹങ്ങളാണ്” എന്നായിരുന്നു ആ അമ്മയുടെ മറുപടി.
സ്വന്തം സുഖങ്ങൾക്കും വഴിവിട്ട ജീവിതത്തിനും തടസ്സമായ ഭർത്താവിനെ പൈശാചികമായി കൊലപ്പെടുത്തിയ റൂബി ഇന്ന് അഴികൾക്കുള്ളിലാണ്. പിതാവ് നഷ്ടപ്പെടുകയും മാതാവ് കൊലയാളിയാവുകയും ചെയ്തതോടെ അനാഥമായത് രണ്ട് പിഞ്ചുജീവിതങ്ങളാണ്. ശാസ്ത്രീയ തെളിവുകൾക്ക് മുന്നിൽ റൂബിയുടെയും ഗൗരവിന്റെയും കള്ളത്തരങ്ങൾ പൊളിഞ്ഞപ്പോൾ, ഒരു കുടുംബത്തിന്റെ തകർച്ചയുടെയും ക്രൂരതയുടെയും ഞെട്ടിക്കുന്ന കഥയാണ് പുറംലോകം അറിഞ്ഞത്.
















