വിളപ്പിൽശാല സർക്കാർ ആശുപത്രിയിലെ ചികിത്സാ പിഴവ് ഉന്നയിച്ച് നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ച ഭരണ-പ്രതിപക്ഷ പോരിലവസാനിച്ചു. വിളപ്പിൽശാലയിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് സഭയിൽ ആവർത്തിച്ചു.
എന്നാൽ, വിളപ്പിൽശാലയിൽ മാത്രമല്ല സംസ്ഥാനത്തെ ആരോഗ്യ മേഖലയാകെ ‘വെന്റിലേറ്ററിലാണെന്ന’ കടുത്ത വിമർശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഒടുവിൽ മന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
വിളപ്പിൽശാലയിലെ സംഭവം മുതൽ കോഴിക്കോട് ഹർഷിനയുടെ ദുരനുഭവം, പാലക്കാട് കൈ മുറിച്ചുമാറ്റേണ്ടി വന്ന ഒൻപതുവയസ്സുകാരൻ, മാനന്തവാടിയിൽ സിസേറിയനിടെ വയറ്റിൽ തുണി വെച്ച് തുന്നിക്കെട്ടിയ സംഭവം തുടങ്ങി സർക്കാർ ആശുപത്രികളിൽ അടുത്തിടെയുണ്ടായ ഗുരുതര വീഴ്ചകളെല്ലാം അക്കമിട്ട് നിരത്തിയാണ് പ്രതിപക്ഷം സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്.
എസ്.എ.ടി ആശുപത്രിയിലെ അണുബാധയും മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവുകളും ചൂണ്ടിക്കാട്ടി, പൊതുജനാരോഗ്യ മേഖല തകർന്നു തരിപ്പണമായെന്ന് അവർ ആരോപിച്ചു.
പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് വ്യക്തിപരമായ മറുപടിയുമായി മന്ത്രി രംഗത്തെത്തിയത് സഭയിൽ ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചു. യു.ഡി.എഫ് ഭരണകാലത്ത് ആരോഗ്യ മന്ത്രിയുടെ ആസ്തി വർധിച്ചതല്ലാതെ ആരോഗ്യ മേഖലയിൽ എന്ത് പുരോഗതിയാണുണ്ടായതെന്ന മന്ത്രിയുടെ പരിഹാസം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. സഭയിൽ നടന്ന 18-ാമത്തെ അടിയന്തര പ്രമേയ ചർച്ചയാണിതെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കർ, ചർച്ച നടന്ന രീതി ടെസ്റ്റ് ക്രിക്കറ്റിനേക്കാൾ വിരസമാണെന്ന് വിമർശിക്കുകയും ചെയ്തു.
മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്നും ആരോഗ്യവകുപ്പിലെ വീഴ്ചകൾ സർക്കാർ ന്യായീകരിക്കുകയാണെന്നും ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു. ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലുകൾ അടക്കമുള്ള വിഷയങ്ങൾ സഭയിൽ സജീവമായി ചർച്ച ചെയ്യപ്പെട്ടെങ്കിലും, പരിഹാര നിർദ്ദേശങ്ങളേക്കാൾ രാഷ്ട്രീയ പോരിലേക്കാണ് ചർച്ച വഴിമാറിയത്.
















